കടുത്തുരുത്തി: കടുത്തുരുത്തി ഗവ. വിഎച്ച്എസ്എസ് സ്കൂളില്‍ ഇക്കുറി ഒന്നാം ക്ലാസില്‍ പ്രവേശനം തേടിയത് ഒരു കുട്ടിമാത്രം. അനന്തുരാജ് എന്ന കാസര്‍കോഡ് സ്വദേശിയായ കുട്ടിയാണ് കടുത്തുരുത്തിയിലെ സര്‍ക്കാര്‍ സ്കൂളില്‍ പ്രവേശനം തേടിയ ഏക വിദ്യാര്‍ത്ഥി.
അനന്തു രാജിന്റെ മാതാപിതാക്കള്‍ ജോലി തേടി കടുത്തുരുത്തിയിലെത്തിയതാണ്. ആപ്പാഞ്ചിറയ്ക്കു സമീപം വാടകയ്ക്ക് താമസിക്കുകയാണ് ഈ കുടുംബം. അധ്യാപകരുടെ നേതൃത്വത്തില്‍ വീടുകള്‍ കയറിയിറങ്ങിയതിലൂടെയാണ് ഒരാളെയെങ്കിലും ക്ലാസ്സില്‍ എത്തിക്കാന്‍ കഴിഞ്ഞത്.
സര്‍ക്കാര്‍ ആധൂനിക സൗകര്യങ്ങളെല്ലാം ഒരുക്കിയിട്ടും കടുത്തുരുത്തിയിലെ സ്കൂളിനോട് രക്ഷിതാക്കള്‍ പുറം തിരിഞ്ഞു നില്‍ക്കുന്നതിന്റെ കാരണം അധികൃതര്‍ക്കും മനസിലാകുന്നില്ല. കഴിഞ്ഞവര്‍ഷം ഒന്നാം ക്ലാസ്സില്‍ ഉണ്ടായിരുന്ന രണ്ട് വിദ്യാര്‍ത്ഥികളാണ്. ഇവര്‍ക്കൊപ്പം രണ്ട് കുട്ടികള്‍ കൂടി പ്രവേശനം തേടിയതോടെ രണ്ടില്‍ നാല് കുട്ടികളായി.
ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസ്സുകളിലായി 99 കുട്ടികളാണ് സ്കൂളിലുള്ളത്. ഇതേസമയം വിഎച്ച്എസ്ഇയില് രണ്ടാം വര്‍ഷത്തെ എംഎല്‍ടി, കംമ്പ്യൂട്ടര്‍ എന്നീ രണ്ട് ബാച്ചുകളിലായി 57 കുട്ടികള്‍ പഠിക്കുന്നുണ്ട്. ഒന്നാം വര്‍ഷവും ഇത്രയും തന്നെ കുട്ടികള്‍ എത്തിയേക്കും. ഇതേസമയം അധ്യാപകരുടെ കുട്ടികളെ ഇംഗ്ലീഷ് മീഡിയം സ്കൂളുകളില്‍ വിട്ട് പഠിപ്പിച്ചിട്ട് തങ്ങളുടെ മക്കളെ സര്‍ക്കാര്‍ സ്കൂളിലേക്ക് വിടണമെന്ന് ആവശ്യപ്പെട്ട് എത്തുന്ന അധ്യാപകരുടെ നിലപാടിനെതിരെ ഇക്കുറി പല മേഖലകളില്‍ നിന്നും എതിര്‍പ്പ് ഉണ്ടായിരുന്നതായും പറയുന്നു. വീടുകളില്‍ കുട്ടികളെ ക്യാന്‍വാസ് ചെയ്യാനെത്തിയ അധ്യാപകരോട് രക്ഷിതാക്കള്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ചിരുന്നു. കൂടാതെ സ്കൂളിന്റെ ഗേറ്റിലും ഇക്കാര്യം ആവശ്യപെട്ട് ഫ്ളെക്സ് പ്രദര്‍ശിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: