തൃശൂര്‍: സേവാഭാരതി സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്ത് പാവപ്പെട്ട കുട്ടികള്‍ക്ക് പാഠപുസ്തകങ്ങള്‍ വിതരണം ചെയ്ത എംഎല്‍എ കെ.യു. അരുണനെതിരെ നടപടി എടുക്കാന്‍ സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം. ഇന്നലെ തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയേറ്റാണ് ജില്ലാ നേതൃത്വത്തിന് ഈ നിര്‍ദ്ദേശം നല്‍കിയത്.
അരുണനെതിരെ എന്ത് നടപടി എന്നത് ജില്ലാനേതൃത്വത്തിന് തീരുമാനിക്കാം. ഇപ്പോഴത്തെ സാഹചര്യത്തില്‍ പരസ്യമായ താക്കീതാണ് ജില്ലാനേതൃത്വത്തിന്റെ പരിഗണനയില്‍. എംഎല്‍എക്കെതിരെ നടപടി എടുക്കാനുള്ള നേതൃത്വത്തിന്റെ തീരുമാനത്തില്‍ ഇരിങ്ങാലക്കുട ഏരിയ കമ്മറ്റിക്കും പ്രാദേശിക പ്രവര്‍ത്തകര്‍ക്കും വന്‍പ്രതിഷേധമുണ്ട്. നടപടി ഒഴിവാക്കണമെന്ന് ഏരിയ സെക്രട്ടറി ജില്ലാസെക്രട്ടറിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. എന്നാല്‍ സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശമെന്ന നിലക്ക് നടപടി ഉറപ്പാണ്.
അതേസമയം സിപിഎമ്മിനുള്ളില്‍ സംസ്ഥാനതലത്തില്‍ രൂപപ്പെടുന്ന പുതിയ വിഭാഗീയതയുടെ ഭാഗമാണ് അരുണനെതിരായ പരാതിയും നടപടിയും എന്നാണ് സൂചന. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ അനുകൂലിക്കുന്നവരാണ് അരുണനെതിരെ ശക്തമായ നിലപാടെടുത്തിട്ടുള്ളത്. ഏരിയകമ്മിറ്റി പിണറായി പക്ഷത്തിനൊപ്പമാണ്.
ജില്ലാസെക്രട്ടറി കെ.രാധാകൃഷ്ണനും ഇരിങ്ങാലക്കുടയില്‍ നിന്നുള്ള ജില്ലാസെക്രട്ടേറിയേറ്റംഗം കെ.കെ.രാമചന്ദ്രനും നിലവില്‍ കോടിയേരിക്കൊപ്പമാണ്. ഏരിയാകമ്മറ്റിയും ജില്ലാകമ്മിറ്റിയും തമ്മില്‍ ഇതുമൂലം കടുത്തഭിന്നത നിലനില്‍ക്കുന്നുണ്ട്. സ്ഥലം എംഎല്‍എ എന്ന നിലയില്‍ ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി അരുണനെ പിന്തുണയ്ക്കുന്നു. ഇത് ജില്ലാനേതൃത്വത്തെ അലോസരപ്പെടുത്തുന്നുമുണ്ട്. അതുകൊണ്ടുതന്നെ അരുണനെതിരെ പരസ്യമായ നടപടി ഉണ്ടാകുമെന്ന് ഉറപ്പാണ്.
എംഎല്‍എ എന്ന നിലയില്‍ മണ്ഡലത്തിലെ പൊതുപരിപാടിയില്‍ പങ്കെടുത്തതിന് പ്രൊഫ. കെ.യു.അരുണനെതിരെ നടപടി സ്വീകരിക്കണമെന്ന സിപിഎം നേതൃത്വത്തിന്റെ നിലപാട് പ്രാകൃതവും ജനാധിപത്യവിരുദ്ധവുമാണെന്ന് വിവിധ കോണുകളില്‍ നിന്ന് അഭിപ്രായമുയര്‍ന്നിട്ടുണ്ട്. പാര്‍ട്ടിനടപടി എന്തായാലും അനുസരിക്കും എന്നാണ് അരുണന്റെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: