കോടിക്കോട്: നഗരത്തിലെ ഇറച്ചിക്കടകളില്‍ റവന്യു, കോര്പ്പറേഷന് സംയുക്ത സംഘത്തിന്റെ പരിശോധന. ഫ്രാന്‍സിസ് റോഡ്, കിണാശ്ശേരി, വെള്ളയില്‍ എന്നിവിടങ്ങളിലെ ഒന്‍പത് കടകളിലാണ് ഇന്നലെ ജില്ലാ കളക്ടര്‍ നിയോഗിച്ച പ്രത്യേകസംഘം പരിശോധന നടത്തിയത്. ആറ് ചിക്കന്‍ സ്റ്റാളുകളിലും മൂന്ന് ബീഫ് സ്റ്റാളുകളിലുമായിരുന്നു പരിശോധന.
പരിശോധനയ്ക്കെത്തിയ സംഘത്തെ ഫ്രാന്‍സിസ് റോഡില്‍ ചിലര്‍ തടയാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. റംസാന് മാസത്തില്‍ പരിശോധന നടത്തുന്നതില്‍ പ്രത്യേക ഉദ്ദേശ്യമുണ്ടെന്നായിരുന്നു ആരോപണം. കോര്പ്പറേഷന് തെരുവുകളില്‍ മാലിന്യം തള്ളുകയാണെന്നും തടയാനെത്തിയവര്‍ ആക്ഷേപിച്ചു.
അഡീഷണല്‍ തഹസില്‍ദാര്‍ അനിതാകുമാരി, കോര്പ്പറേഷന് ഹെല്‍ത്ത് ഓഫീസര്‍ ഡോ.ആര്.എസ്. ഗോപകുമാര്‍, വെറ്റിറനറി സര്ജന് ഡോ. എന്‍.കെ. ലിനൂപ്, ആരോഗ്യ വകുപ്പ് ടെക്നിക്കല്‍ അസിസ്റ്റന്റെ മോഹനന്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രാജീവന്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ രജിത്കുമാര്‍, സുബ്ബറാം എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.
പകര്‍ച്ചവ്യാധികള്‍ പടരുകയും അറവ് മാലിന്യങ്ങള്‍ തെരുവില്‍ തള്ളുകയും ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് നഗരത്തിലെ ഇറച്ചിക്കടകള്‍ പരിശോധിക്കാന്‍ തീരുമാനിച്ചത്. ഭക്ഷ്യസുരക്ഷാ നിയമം, കോര്പ്പറേഷന് ചട്ടങ്ങള്‍ എന്നിവ പാലിക്കുന്നുണ്ടോ എന്ന് കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കാനാണ് കളക്ടര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ചൊവ്വാഴ്ച പരിശോധനാ റിപ്പോര്‍ട്ട് കളക്ടര്‍ക്ക് കൈമാറും. പരിശോധനയില്‍ ഗുരുതരമായ ക്രമക്കേടുകളാണ് കണ്ടെത്തിയിരിക്കുന്നത്. പരിശോധന ഇന്നും തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: