കാസര്‍കോട് : ജമ്മു കാശ്മീര്‍ ഹിത പരിശോധന എന്ന പേരില്‍ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച മൂന്നംഗ സമിതി റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ വിഘടനവാദികള്‍ക്ക് വേണ്ടി തയ്യാറാക്കിയതാണെന്ന് ബിഎംഎസ് സംസ്ഥാന ഡെപ്യൂട്ടി സെക്രട്ടറി എം പി രാജീവന് ആരോപിച്ചു. ജമ്മു കാശ്മീര്‍ മദ്ധ്യസ്ഥന്മാരുടെസമിതി നല്കിയ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ തള്ളിക്കളയണമെന്നാവശ്യപ്പെട്ട് ജമ്മുകാശ്മീര്‍ പോരാട്ട സമിതിയുടെ കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ട്രറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാശ്മീരിന് പ്രത്യേക ആനുകൂല്യങ്ങള്‍ താല്‍ക്കാലികമായി നല്കുന്ന ഭരണഘടനയുടെ ൩൭൦-ാം വകുപ്പ് സ്ഥിരപ്പെടുത്തുക, കേന്ദ്ര ഉദ്യോഗസ്ഥന്മാരുടെ എണ്ണം കുറക്കുക, നിയന്ത്രണ രേഖയിലെ പരിശോധന എടുത്തുകളയുക, ഭീകരവാദികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും പുനരധിവാസ പദ്ധതി വേണമെന്ന് ആവശ്യപ്പെടുന്ന റിപ്പോര്‍ട്ട്, പക്ഷേ കാശ്മീരിലെ പണ്ഡിറ്റ് മാര്‍ക്ക് വേണ്ടി ഒന്നും മിണ്ടുന്നില്ലെന്ന് രാജീവന് ആരോപിച്ചു. വിശ്വഹിന്ദു പരിഷത്ത് ജില്ലാ പ്രസിഡണ്റ്റ് അംഗാര ശ്രീപാദ അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ് എസ് ജില്ലാ സംഘചാലക് മീനാര്‍ പത്മനാഭഷെട്ടി, താലൂക്ക് സംഘ ചാലക് കെ ദിനേശ് മഠപ്പുര, ബി ജെപി ജില്ലാ പ്രസിഡണ്റ്റ് പി സുരേഷ് കുമാര്‍ ഷെട്ടി, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ കെ ശ്രീകാന്ത്, ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി പ്രവീണ്‍ കോടോത്ത്, ബി എം എസ് സംസ്ഥാന സെക്രട്ടറി അഡ്വ പി മുരളീധരന്, ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡണ്ട് എ കരുണാകരന് മാസ്റ്റര്‍ ,സഹകാര്‍ഭാരതി ജില്ലാ പ്രസിഡണ്ട് ഐത്തപ്പ മൗവ്വാര്‍, ഗണപതി കോട്ടക്കണി, മീരാ ആള്‍വ, അഡ്വ. എ സി അശോക് കുമാര്‍, കെ മാധവ ഹെര്‍ള, കിദൂറ്‍ ശങ്കര നാരായണ ഭട്ട്, മണികണ്ഠറൈ തുടങ്ങിയവര്‍ നേതൃത്വം വഹിച്ചു. ജനാര്‍ദ്ദന പ്രതാപ നഗര്‍ സ്വാഗതവും വാഗീശ് കാസര്‍കോട് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: