കൊച്ചി: പാര്‍ട്ടിയെ ശക്തിപ്പെടുത്താനും ജനകീയ അടിത്തറ വിപുലമാക്കാനും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേരളത്തിലെത്തി. പാര്‍ട്ടി-എന്‍ഡിഎ പ്രവര്‍ത്തകര്‍, ബിജെപി ജനപ്രതിനിധികള്‍, ക്രൈസ്തവ മതമേലദ്ധ്യക്ഷന്മാര്, പ്രത്യേക ക്ഷണിതാക്കള്‍ തുടങ്ങിയവരുമായി കൂടിക്കാഴ്ചകളും ചര്‍ച്ചകളും നടത്തി.
നാലു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് ഭരണത്തിലെത്തുകയും പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പരമാവധി സീറ്റുറപ്പാക്കയുമാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ രാവിലെ 10.25 ഓടെ എത്തിയ അമിത് ഷായ്ക്ക് എന്‍ഡിഎ നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് ഉജ്ജ്വല സ്വീകരണം നല്കി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെയും ഒ. രാജഗോപാല്‍ എംഎല്‍എയുടെയും നേതൃത്വത്തിലായിരുന്നു സ്വീകരണം. എന്‍ഡിഎയിലെ ഘടകകക്ഷി നേതാക്കളും പങ്കെടുത്തു. അമിത് ഷായെ വരവേല്‍ക്കാന്‍ വന്‍ ജനാവലിയാണ് വിമാനത്താവളത്തിലെത്തിയത്. അയ്യായിരത്തോളം ബൈക്കുകളുടെ അകമ്പടിയിലാണ് ബിജെപി കോര്‍ കമ്മിറ്റി യോഗം നടന്ന എറണാകുളം ഗസ്റ്റ് ഹൗസിലേക്ക് അമിത് ഷായെ പ്രവര്‍ത്തകര്‍ വരവേറ്റത്.
വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സീറ്റുറപ്പാക്കുന്നതിനായി പാര്‍ട്ടിയുടെ ജനകീയ അടിത്തറ വിപുലമാക്കാന്‍ എന്‍ഡിഎ യോഗത്തില്‍ നിര്‍ദേശമുണ്ടായി. ഇതിനായി ജനകീയ വിഷയങ്ങളിലെല്ലാം ശക്തമായ ഇടപെടല്‍ നടത്തണമെന്നാണ് പ്രധാന നിര്‍ദേശമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എ. എന്‍. രാധാകൃഷ്ണന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്, കേരളത്തിന്റെ ചുമതലയുള്ള എച്ച്. രാജ, എംപി മാരായ ഭൂപേന്ദ്ര യാദവ്, നളിന്‍കുമാര്‍ കട്ടീല്‍, ഒ. രാജഗോപാല്‍ എംഎല്‍എ, വി. മുരളീധരന്, കെ. സുരേന്ദ്രന്, എ.എന്‍. രാധാകൃഷ്ണന്, എം.ടി. രമേശ്, ശോഭാ സുരേന്ദ്രന്, സി.കെ. പത്മനാഭന്, പി.കെ. കൃഷ്ണദാസ്, പി.എസ്. ശ്രീധരന് പിള്ള, കെ. സുഭാഷ്, എം. ഗണേഷ്, ബി. എല്‍. സന്തോഷ് തുടങ്ങിയവര്‍ കോര്‍ കമ്മിറ്റിയില്‍ പങ്കെടുത്തു.
എന്‍ഡിഎ യോഗത്തില്‍ പി. സി. തോമസ്, തുഷാര്‍ വെള്ളാപ്പള്ളി, എ. എന്‍. രാജന് ബാബു, സി. കെ. ജാനു, തെക്കന്‍ സുനില്‍ തുടങ്ങി ഒട്ടേറെ ഘടകകക്ഷി നേതാക്കള്‍ പങ്കെടുത്തു. ക്രൈസ്തവ മത മേലധ്യക്ഷന്മാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍, സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മാര്‍ത്തോമ സഭ മെത്രോപ്പോലീത്ത ഡോ. ജോസഫ് മാര്‍ ഐറേനിയസ്, മലങ്കര ഓര്‍ത്തഡോക്സ് സഭ ബിഷപ്പ് തോമസ് മാര്‍ അത്തനേഷ്യസ്, കുന്നംകുളം ബിഷപ്പ് മാര്‍ കൂറിലോസ് മെത്രോപ്പോലീത്ത, ലത്തീന്‍ സഭ ആര്‍ച്ച് ബിഷപ്പ് മാര്‍ കളത്തിപ്പറമ്പില്‍, മലങ്കര ക്നാനായ സഭ ആര്‍ച്ച് ബിഷപ്പ് കുരിയാക്കോസ് മാര്‍ സേവേറിയോസ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: