ചാവക്കാട്: ചേറ്റുവ അഴിമുഖത്ത് അടിക്കടി രൂപപ്പെടുന്ന മണല്‍ത്തിട്ടകള്‍ മത്സ്യബന്ധന ബോട്ടുകള്‍ക്കും,വള്ളങ്ങള്‍ക്കും അപകട ഭീഷണിയാവുന്നു. മുനക്കകടവ് ഫിഷ് ലാന്റിംഗ് സെന്റര്‍, ചേറ്റുവ ഹാര്‍ബര്‍ എന്നിവിടങ്ങളില്‍ നിന്ന് ദിവസേന നൂറുകണക്കിന് വള്ളങ്ങളും ബോട്ടുകളുമാണ് അഴിമുഖം വഴി മത്സ്യ ബന്ധനത്തിനായി കടലിലേക്ക് പോകുന്നത്.
കടലും പുഴയും ഒന്നിക്കുന്ന ഈ ഭാഗത്ത് രൂപപ്പെടുന്ന മണല്‍ത്തിട്ടകളാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്.ഈ മണല്‍ത്തിട്ടയില്‍ ബോട്ടുകളിടിച്ച് ഒരു പാട് മനുഷ്യ ജീവനുകള്‍ പൊലിഞ്ഞിട്ടുണ്ട്. മത്സ്യ ബന്ധന യാനങ്ങള്‍ തകര്‍ന്ന് കോടിക്കണക്കിന് രൂപയുടെ നഷ്ടങ്ങളും സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ യു.പി.എ.ഭരണകാലത്ത് കേന്ദ്ര മന്ത്രിമാരടക്കമുള്ള വിദഗ്ദ സംഘമെത്തി മണല്‍ത്തിട്ട രൂപപ്പെടുന്ന പ്രതിഭാസത്തെപ്പറ്റി പഠനം നടത്തുകയും ബോട്ടില്‍ പോയി സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തുവെങ്കിലും പിന്നീട് യാതൊരു പ്രവര്‍ത്തനവുമുണ്ടായില്ല.
കടല്‍ക്ഷോഭത്തിനു പരിഹാരമെന്നോണം ചേറ്റുവ അഴിയുടെ ഇരുകരകളായ ഏങ്ങണ്ടിയൂര്‍ പഞ്ചായത്തിലും, കടപ്പുറം പഞ്ചായത്തിലും പുലിമുട്ടുകള്‍ സ്ഥാപിച്ചുവെങ്കിലും അഴിമുഖത്ത് മണല്‍ത്തിട്ടകള്‍ രൂപപ്പെടുന്ന പ്രതിഭാസത്തിന് യാതൊരു മാറ്റവുമില്ലാത്തത് മത്സ്യ ബന്ധന പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവരെ ആശങ്കയിലാക്കിയിട്ടുണ്ട്.
പുതിയ കേന്ദ്ര സര്‍ക്കാര്‍ നിയമിക്കുന്ന വിദഗ്ദ സംഘം അഴിമുഖം സന്ദര്‍ശിക്കണമെന്നും സ്ഥിതിഗതികള്‍ വിലയിരുത്തി പരിഹാരം കാണണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: