കളമശ്ശേരി: കൊച്ചി മെട്രോ അധികൃതര്‍ വാക്കുപാലിച്ചില്ലെന്ന പരാതിയുമായി കളമശേരി നഗരസഭ. മഴക്കാലത്തിന് മുമ്പേ ആവശ്യാനുസരണം കാനകള്‍ പുനര്‍നിര്‍മ്മിക്കുമെന്നും വൃത്തിയാക്കുമെന്നുമുള്ള ധാരണ തെറ്റിച്ചെന്നാണ് നഗരസഭയുടെ പരാതി.
ഏപ്രില്‍ 11ന് നല്കിയ ഉറപ്പാണ് ഡിഎംആര്‍സിയും കെഎംആര്‍എല്ലും ചേര്‍ന്ന് ലംഘിച്ചിരിക്കുന്നത്. നോര്‍ത്ത് കളമശേരി മുതല്‍ ഇടപ്പള്ളി ടോള്‍ വരെ കാനകള്‍ പലയിടത്തും തകരാറിലാണ്. മെട്രോ നിര്‍മാണവുമായി ബന്ധപ്പെട്ടാണ് പലതും തകര്‍ന്നത്. അവയെല്ലാം പൂര്വ്വസ്ഥിതിയിലാക്കാമെന്ന ധാരണയാണ് തെറ്റിച്ചിരിക്കുന്നതെന്ന് കളമശേരി നഗരസഭ ചെയര്‍പേഴ്സണ്‍ ജെസി പീറ്റര്‍ പറഞ്ഞു.
കാനകള്‍ വൃത്തിയാക്കുന്നത് പത്തടിപ്പാലം വരെയെ ചെയ്തിടുള്ളൂ. മഴക്കാലം ആരംഭിച്ചാല്‍ വെള്ളം കെട്ടി നിന്ന് ദേശീയ പാതയിലേക്ക് വരുമെന്നും ചെയര്‍പേഴ്സണ്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസവും ഈ വിവരം ഡിഎംആര്‍സി, കെഎംആര്‍എല്‍ അധികൃതരോട് പറഞ്ഞതായും ഒരാഴ്ചയ്ക്കകം പരിഹരിക്കാമെന്ന് പറഞ്ഞതായും ചെയര്‍പേഴ്സണ്‍ വിശദമാക്കി.
കാനകള്‍ വൃത്തിയാക്കിയ ശേഷം സ്ലാബുകള്‍ ഇട്ടില്ലെങ്കില്‍ മാലിന്യം നിക്ഷേപിക്കാന്‍ ഇടയുള്ളതായും വെള്ളം വീണ്ടും കെട്ടി നില്‍ക്കുമെന്നും മെട്രോ അധികൃതരെ നഗരസഭ അറിയിച്ചിട്ടുണ്ട്. നിലവില്‍ മെട്രോ സ്റ്റേഷനുകളുടെ സമീപത്ത് മാത്രമേ വൃത്തിയാക്കല്‍ നടന്നിട്ടുള്ളൂവെന്നും നഗരസഭയിലെ കൗണ്‍സിലര്‍മാര്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: