കോയമ്പത്തൂര്‍: ഒറ്റ ചങ്കു പോലുമില്ലാത്തവരെ ഇരട്ടച്ചങ്കന് എന്നു വിളിക്കുന്ന കാലമാണ്. യാദൃച്ഛികമോ എന്നറിയില്ല, ഒരു മലയാളി അക്ഷരാര്‍ഥത്തില്‍ ഇരട്ടച്ചങ്കുമായി ജീവിക്കുന്നു. അതും സ്പന്ദിക്കുന്ന ഇരട്ട ഹൃദയങ്ങളുമായി! ഒന്ന് സ്വന്തം ഹൃദയവും മറ്റൊന്ന് ഒരു സ്ത്രീയുടേയും.
കോയമ്പത്തൂരിലെ കോവൈ മെഡിക്കല്‍ സെന്ററിലായിരുന്നു അപൂര്‍വമായ ഹൃദയ ശസ്ത്രക്രിയ. കേരളത്തില്‍ നിന്നുള്ള നാല്‍പ്പത്തഞ്ചുകാരനെ ഇവിടെ ചികിത്സക്കായി പ്രവേശിപ്പിക്കുമ്പോള്‍ ഹൃദയത്തിന്റെ പ്രവര്‍ത്തന ക്ഷമത 10 ശതമാനം മാത്രമായിരുന്നു. ആ ഹൃദയം മാറ്റാതെ തന്നെ മറ്റൊരു ഹൃദയം കൂടി ശരീരത്തില്‍ ഘടിപ്പിച്ചു. ഇരു ഹൃദയങ്ങളേയും ബന്ധിപ്പിച്ചു. ആദ്യ ഹൃദയത്തിന്റെ നഷ്ടമായ പ്രവര്‍ത്തക്ഷമത രണ്ടാമത്തെ ഹൃദയത്തിലൂടെ വീണ്ടെടുത്തു.
ഹൃദയമാറ്റ ശസ്ത്രക്രിയയെക്കുറിച്ചാണ് ഡോക്ടര്‍മാര്‍ ആദ്യം ആലോചിച്ചത്. ശ്വാസകോശ സംബന്ധമായ മറ്റൊരു പ്രശ്നം കൂടി ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടു. ഹൃദയം മാറ്റിവെച്ചാല്‍ കൃത്രിമ ഹൃദയം ശ്വാസകോശ സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ സാധ്യതയില്ല എന്നുറപ്പായതു കൊണ്ടാണ് മറ്റൊരു മാര്‍ഗത്തെക്കുറിച്ച് ആലോചിച്ചതെന്ന് കാര്‍ഡിയോതൊറാസിക് സര്ജന് ഡോ. പ്രശാന്ത് വിജയനാഥ് പറഞ്ഞു.
ഹൃദയവും ശ്വാസകോശവും ഒരേസമയം മാറ്റിവെയ്ക്കുന്ന സാധ്യതയെക്കുറിച്ചാണ് പിന്നീട് ആലോചിക്കാവുന്നത്. ഏതാണ്ട് രണ്ടു കോടി രൂപയോളം ചെലവു വരും ഈ ശസ്ത്രക്രിയക്ക്.
ഈ ഘട്ടത്തിലാണ് 45 വയസുള്ള സ്ത്രീക്ക് ആശുപത്രിയില്‍ മസ്തിഷ്ക മരണം സംഭവിച്ചത്. അവരുടെ ഹൃദയം രോഗിക്കു ചേരും എന്നുറപ്പായപ്പോള്‍ ഡോക്ടര്‍മാര്‍ മൂന്നാമത്തെ മാര്‍ഗത്തെക്കുറിച്ച് ആലോചിച്ചു.
ആദ്യ ഹൃദയം മാറ്റാതെ തന്നെ മറ്റൊരു ഹൃദയം കൂടി തുന്നിച്ചേര്‍ക്കുക. മൂന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ശസ്ത്രക്രിയയിലൂടെ സ്ത്രീയുടെ ഹൃദയം രോഗിയുടെ ഹൃദയത്തിന്റെ വലതു ഭാഗത്തായി തുന്നിച്ചേര്‍ത്തു. ഹെറ്റെറോറ്റോപിക് ട്രാന്‍സ്പ്ലാന്റ് എന്നാണ് ഇതിനെ വിളിക്കുന്നത്.
ഹൃദയം ഘടിപ്പിച്ചതിനു ശേഷമുള്ള പ്രധാന വെല്ലുവിളി ഇരു ഹൃദയങ്ങളുടെ മിടിപ്പ് ഒന്നു പോലെ ക്രമീകരിക്കുക എന്നതായിരുന്നു. ഒരു പേസ്മേക്കറിന്റെ സഹായത്തോടെ ഇതും സാധ്യമാക്കി. ഇരു ഹൃദയങ്ങളേയും തമ്മില്‍ അഞ്ചിടത്താണ് ബന്ധിപ്പിച്ചിരിക്കുന്നത്. ഇടതു ഭാഗത്ത് മൂന്നിടത്തും, വലതു ഭാഗത്ത് രണ്ടിടത്തും.
രോഗിയുടെ ഹൃദയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്താതെ തന്നെയാണ് ശസ്ത്രക്രിയ നടത്തിയത്. ഇനി ഈ മനുഷ്യന് ഒരു സന്തുലിത മനുഷ്യനായിരിക്കും എന്നാണ് ശസ്ത്രക്രിയക്കു ശേഷം ഡോക്ടര്‍മാര്‍ പറഞ്ഞത്. ഇനി ഇയാളുടെ ശരീരത്തില്‍ സ്ത്രീയുടെ എക്സ്എക്സ് ക്രോമസോമിന്റെ സാന്നിധ്യവുമുണ്ടാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: