കൊച്ചി: നാലുവര്‍ഷം കഴിഞ്ഞാല്‍ കേരളത്തിലും ബിജെപി സര്‍ക്കാര്‍ ഉണ്ടാകുമെന്നും അതുവരെ ഇവിടുത്തെ ബിജെപി പ്രവര്‍ത്തകര്‍ക്ക് വിശ്രമമില്ലെന്നും ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ സംസ്ഥാനതല സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
ജനസംഘത്തിന്റെ ആദ്യകാലത്തെ സ്ഥിതി ഇന്നത്തെ കേരളത്തിലെ ബിജെപിയുടേതുപോലായിരുന്നു. പത്തു പേര് തുടങ്ങിയ പ്രസ്ഥാനം ഇന്ന് പന്ത്രണ്ടു കോടി അംഗങ്ങളോടെ ലോകത്ത് ഒന്നാമത്തേതാണ്. കേരളത്തിലെ ബിജെപി സര്‍ക്കാരിന്റെ വിത്തുകളാണ് ഈ കൂടിയിരിക്കുന്ന ജനപ്രതിനിധികള്‍. കേരളത്തിലെ പാര്‍ട്ടിയുടെ വേഗം കാണുമ്പോള്‍ എനിക്കുറപ്പുണ്ട്, അമിത് ഷാ പറഞ്ഞു.
മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി വിജയിച്ചു. കാരണം ബിജെപി അധികാരത്തിനു വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്നവരല്ല, ഒരു ആദര്‍ശത്തിനും രാഷ്ട്രത്തിന്റെ നന്മയ്ക്കും പ്രവര്‍ത്തിക്കുന്നവരാണ്. പാര്‍ട്ടിക്ക് ഇന്ന് 1387 എംഎല്‍എമാരും 330 എംപിമാരുമുണ്ട്. പാര്‍ട്ടിക്കും എനിക്കും സംതൃപ്തിയുണ്ടാകുന്നത് ബിജെപി സര്‍ക്കാര്‍ കേരളത്തിലും അധികാരത്തില്‍ വരുമ്പോഴാണ്.
കേരളത്തില്‍ ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പതിനാല് ബിജെപി പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. നിങ്ങള്‍ എത്രത്തോളം അക്രമങ്ങള്‍ നടത്തുന്നുവോ അത്രത്തോളം ശക്തമായി താമര വിരിയും.
യുപിഎ സര്‍ക്കാരിന്റെ രണ്ടു തുടര്‍ ഭരണത്തില്‍ 14 ലക്ഷം കോടി രൂപയുടെ അഴിമതിയാണു നടത്തിയത്. മൂന്നു വര്‍ഷം പിന്നിട്ട മോദി ഭരണത്തില്‍ ഒരു അഴിമതിയാരോപണം പോലും ഉണ്ടായില്ല. കേന്ദ്രത്തിന്റെ 106 ജനക്ഷേമ പദ്ധതികളുണ്ട്. അവ നിങ്ങളുടെ ജില്ലയില്‍, മണ്ഡലത്തില്‍, വാര്‍ഡില്‍ സാധാരണക്കാരായ ജനങ്ങളില്‍ എത്തിക്കണം. മറ്റു സംസ്ഥാനങ്ങളിലെ പ്രവര്‍ത്തകര്‍ക്ക് വിശ്രമിക്കാം. കേരളത്തിലെ പ്രവര്‍ത്തകര്‍ക്ക് ഇവിടെ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുംവരെ വിശ്രമിക്കാന്‍ അവകാശമില്ല, അമിത് ഷാ പറഞ്ഞു.
എംഎല്‍എ ഒ. രാജഗോപാല്‍ അദ്ധ്യക്ഷനായി.
സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്, എംപിമാരായ നളിന്‍കുമാര്‍ കട്ടീല്‍, റിച്ചാഡ് ഹേ, പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി ഭൂപേന്ദ്ര യാദവ്, കേരളത്തിന്റെ പ്രഭാരി എച്ച്. രാജ, പാലക്കാട് നഗരസഭാ അദ്ധ്യക്ഷ പ്രമീള ശശിധരന്, തിരുവനന്തപുരം കോര്പ്പറേഷന് പ്രതിപക്ഷ നേതാവ് അഡ്വ. വി.ജി. ഗിരീഷ് കുമാര്‍, എറണാകുളം ജില്ലാ അദ്ധ്യക്ഷന്‍ എന്‍.കെ. മോഹന്‍ദാസ്, അഡ്വ. പാല എം. ജയസൂര്യ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: