ലക്നൗ: ഔദ്യോഗിക യാത്രകള്‍ക്ക് തനിക്ക് പ്രത്യേക സൗകര്യങ്ങള്‍ ഒന്നും ഒരുക്കേണ്ടതില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സെക്രട്ടറിക്കും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും ഇതുസംബന്ധിച്ച ഉത്തരവ് കൈമാറി.
‘നമ്മള് വെറും തറയിലിരിക്കാന്‍ ശീലിച്ചവരാണ്. അതിനാല്‍ തന്നെ യാത്രകളുടെ സമയത്ത് പ്രത്യേക സംവിധാനങ്ങളും സൗകര്യങ്ങളും വേണ്ട. ജനങ്ങള്‍ക്ക് ബഹുമാനം നല്കിയാല് മാത്രമേ സംസ്ഥാനം ബഹുമാനം തിരികെ നല്കു’ ഉത്തരവില്‍ യോഗി ആദിത്യനാഥ് പറഞ്ഞു. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് നല്കുന്ന ബഹുമാനം തന്നെയാണ് മുഖ്യമന്ത്രിയെന്ന നിലക്ക് താനും അര്‍ഹിക്കുന്നതെന്നും യോഗി ആദിത്യനാഥ് ഉത്തരവില്‍ വ്യക്തമാക്കുന്നു.
കശ്മീരില്‍ പാക് സൈന്യം വധിക്കുകയും മൃതദേഹം വികൃതമാക്കുകയും ചെയ്ത ബിഎസ്എഫ് ജവാന് പ്രേം സാഗറിന്റെ വീട്ടില്‍ കഴിഞ്ഞ മാസം യോഗി സന്ദര്‍ശനം നടത്തുന്നതിന് മുന്‍പ് ഉദ്യോഗസ്ഥര്‍ പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഈ നടപടി വലിയ വിവാദം സൃഷ്ടിച്ചിരുന്നു.
യോഗി ആദിത്യനാഥിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് വീരമൃത്യുവരിച്ച ജവാന്റെ വീട്ടില്‍ എസി, സോഫ, കര്‍ട്ടനുകള്‍, കാര്‍പെറ്റ്, കസേരകള്‍ എന്നിവ എത്തിക്കുകയും മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനു തൊട്ടുപിന്നാലെ ഇവ തിരികെ കൊണ്ടു പോവുകയും ചെയ്തിരുന്നു. ഇത് വിവാദമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: