കുന്നത്തൂര്‍: ചക്കുവള്ളി ദേവസ്വംഭൂമി കയ്യേറിയവര്‍ക്ക് കച്ചവടത്തിന് കടകള്‍ സ്ഥിരമായി വിട്ടുനല്‍കാന്‍ ദേവസ്വംബോര്‍ഡ് നീക്കം.
സുപ്രീംകോടതിയില്‍ കയ്യേറ്റക്കാര്‍ക്ക് അനുകൂലമായി നിലപാട് എടുത്തതിന് പിന്നാലെയാണ് ഭക്തജനങ്ങളെ വഞ്ചിക്കുന്ന സമീപനവുമായി ബോര്‍ഡ് മുന്നോട്ടുപോകുന്നതെന്ന് പരബ്രഹ്മക്ഷേത്ര ഭക്തജനസമിതി ചൂണ്ടിക്കാട്ടി.
കയ്യേറ്റക്കടകള്‍ പൊളിച്ചുമാറ്റാന്‍ സുപ്രീംകോടതി നല്കിയ ആറുമാസം കാലാവധി അവസാനിക്കാന്‍ നാലുമാസം ബാക്കി നില്‍ക്കെയാണ് സിപിഎം സമ്മര്‍ദത്തോടൊപ്പം ദേവസ്വം ബോര്‍ഡ് നീങ്ങുന്നത്.
നിലവിലുള്ള കടകള്‍ പുതുക്കി കയ്യേറ്റക്കാര്‍ക്ക് വാടക ഇനത്തില്‍ കച്ചവടത്തിന് നല്‍കാമെന്ന നിര്‍ദേശം മാസങ്ങള്‍ക്ക് മുമ്പുതന്നെ ബോര്‍ഡ് മുന്നോട്ടുവച്ചിരുന്നതാണ്. എന്നാല്‍ ആ നിര്‍ദേശം തള്ളിയാണ് കയ്യേറ്റക്കാര്‍ ദേവസംബോര്ഡിനെതിരെ സുപ്രീംകോടതി വരെ കേസ് പറഞ്ഞത്. കയ്യേറ്റക്കാരുടെ അന്നത്തെ നിലപാട് ഇത് ദേവസ്വം ഭൂമിയല്ല എന്നായിരുന്നു.
ഈ ഭൂമി റവന്യൂ പുറമ്പോക്കാക്കി പട്ടയം നല്കാന് സിപിഎം നേതൃത്വത്തില്‍ ശ്രമം നടന്നിരുന്നു. കയ്യേറ്റമൊഴിപ്പിക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയില്‍വരെ കേസ് നടത്തിയ വകയില്‍ ബോര്‍ഡിനും ക്ഷേത്രോപദേശകസമിതിക്കും ലക്ഷങ്ങളാണ് നഷ്ടമായത്. എന്നാല്‍ ഇത് മറന്നുകൊണ്ടാണ് ദേവസ്വം ബോര്‍ഡിന്റെ ഇപ്പോഴത്തെ നീക്കം.
കൊല്ലം-തേനി ദേശീയപാത കടന്നുപോകുന്ന വഴിയായതിനാല്‍ ഹൈവേ ചട്ടമനുസരിച്ച് പഴയ കടകള്‍ പൊളിച്ച് പുതിയവ പണിയുന്നതിന് സാങ്കേതിക പ്രയാസങ്ങള്‍ ഉണ്ട്. അങ്ങനെയെങ്കില്‍ നിലവിലുള്ള കടകള്‍ അറ്റകുറ്റപ്പണികള്‍ നടത്തി കയ്യേറ്റക്കാര്‍ക്ക് തന്നെ വാടകയ്ക്ക് നല്‍കാനാണ് പരിപാടി.
കയ്യേറ്റക്കടകള്‍ പൂര്‍ണമായും നീക്കിയിരുന്നെങ്കില്‍ ചക്കുവഴിയുടെ മുഖച്ഛായ തന്നെ മാറുമായിരുന്നു. നിലവിലുള്ള കടകള്‍ നഗരവികസനത്തിനും വിലങ്ങുതടിയാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കോടതികളും ഭക്തജനങ്ങളും ഒപ്പമുണ്ടായിട്ടും കോടികളുടെ ക്ഷേത്രഭൂമി തുച്ഛമായ തുകയ്ക്ക് നഷ്ടപ്പെടുത്താനുള്ള ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ ഭക്തജനങ്ങളുടെ പ്രതിഷേധം ശക്തമാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: