കുന്നത്തൂര്‍: പള്ളിക്കലാര്‍ സംരക്ഷണ പദ്ധതി സിപിഎം സ്പോണ്‍സേര്‍ഡ് പരിപാടിയാക്കി മാറ്റിയതില്‍ സിപിഐ നേതൃത്വത്തിന് കടുത്ത അമര്‍ഷം. സര്‍ക്കാര്‍ പരിപാടിയാണെങ്കിലും സിപിഐ നേതാക്കളെ പരിപാടികളില്‍ നിന്നും ഒഴിവാക്കുന്നതാണ് ഭിന്നത സൃഷ്ടിച്ചിരിക്കുന്നത്.
അടൂര്‍, കുന്നത്തൂര്‍, കരുനാഗപ്പള്ളി നിയോജക മണ്ഡലങ്ങളിലുടെ ഒഴുകുന്ന പള്ളിക്കലാര്‍ മലനീകരണം മൂലം നാശത്തിന്റെ വക്കിലാണ്. ആറിന്റെ ഈ ദുരവസ്ഥ മനസ്സിലാക്കിയ തെങ്ങമം എല്‍പിഎസിലെ വിദ്യാര്‍ത്ഥികളാണ് പള്ളിക്കലാര്‍ സംരക്ഷണയജ്ഞവുമായി മുന്നിട്ടിറങ്ങുന്നതും സര്‍ക്കാരിന് കത്തയക്കുന്നതും. തുടര്‍ന്ന് സര്‍ക്കാര്‍ പള്ളിക്കലാര്‍ സംരക്ഷണപദ്ധതി ഹരിത കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി. അടൂര്‍ മണ്ഡലത്തിലെ സംരക്ഷണയജ്ഞ ഉദ്ഘാടനത്തിലും തുടര്‍ന്നുള്ള പരിപാടികളിലും സിപിഐയുടെ എംഎല്‍എയെ പോലും അവഗണിച്ച് കൊണ്ട് സിപിഎം പരിപാടി ഹൈജാക്ക് ചെയ്യുകയായിരുന്നു.
ധനമന്ത്രി പദ്ധതിയുടെ അവകാശവാദം ഏറ്റെടുക്കാന്‍ ശ്രമിച്ചതോടെ സിപിഐയുടെ എതിര്‍പ്പ് രൂക്ഷമായി. കുന്നത്തൂര്‍ മണ്ഡലത്തിലെ പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകളില്‍ നിന്നും, കമ്മിറ്റികളില്‍ നിന്നും സിപിഐ നേതൃത്വത്തെ പൂര്‍ണ്ണമായി അവഗണിക്കുകയായിരുന്നു.
ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് എം.ശിവശങ്കരപിള്ളയാണ് ഇതിന് പിന്നിലെന്നാണ് സിപിഐയുടെ ആരോപണം. അവഗണനയില്‍ പ്രതിഷേധിച്ച് സിപിഐ അണികള്‍ സര്‍ക്കാരിന്റെ ഒന്നാംവാര്‍ഷിക പരിപാടികളില്‍ നിന്നും വിട്ടുനിന്നിരുന്നു. പള്ളിക്കലാര്‍ സംരക്ഷണപരിപാടി സിപിഎം പരിപാടിയാക്കി മാറ്റുന്നതിന്റെ ഭാഗമായി കഴിഞ്ഞദിവസം തൊടിയൂരില്‍ കോടിയേരി ബാലകൃഷ്ണന്റെ നേത്യത്വത്തില്‍ തീരങ്ങളില്‍ വ്യക്ഷതൈ നടീല്‍ സംഘടിപ്പിച്ചിരുന്നു. അതേസമയം മഴക്കാലത്ത് പള്ളിക്കലാറിലെ മാലിന്യം നീക്കേണ്ട ആവശ്യമില്ലെന്നും അഴിമതിക്കായുള്ള പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടത്തുന്നതെന്നും ഒരുവിഭാഗം ആരോപിയ്ക്ക്ന്നു. ജില്ലയില്‍ നിലനില്‍ക്കുന്ന സിപിഎം സിപിഐ തര്‍ക്കം രൂക്ഷമാകാന്‍ പള്ളിക്കലാര്‍ സംരക്ഷണപദ്ധതി കാരണമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: