പാനൂര്‍: പാനൂര്‍ താലൂക്ക് ആശുപത്രിക്ക് സ്ഥലമെടുക്കാന്‍ ആരോഗ്യ മന്ത്രി കെ.കെ.ശൈലജ കാണിക്കുന്ന നിസ്സഹകരണം ഏറ്റെടുക്കല്‍ വൈകിക്കുന്നു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്താണ് മന്ത്രിയായിരുന്ന കെ.പി.മോഹനന് പാനൂര്‍ ആരോഗ്യകേന്ദ്രത്തെ താലൂക്ക് ആശുപത്രിയായി ഉയര്‍ത്താന്‍ ഭരണാനുമതി വാങ്ങിയത്. തുടര്‍ന്ന് കെപി.മോഹനന് ചെയര്‍മാനും പാനൂര്‍ ബ്ലോക്ക് പ്രസിഡണ്ട് കെ.പി.വസന്തകുമാരി കണ്‍വീനറുമായ കമ്മറ്റി രൂപീകരിച്ച് സ്ഥലമെടുപ്പിനായി ജനകീയ ഫണ്ട് സ്വരൂപിക്കുകയും ചെയ്തു.
ബസ്സ് സ്റ്റാന്‍ഡ് ബൈപാസ് റോഡില്‍ ഒന്നര ഏക്കറോളം സ്ഥലം ആശുപത്രിക്കായി കണ്ടെത്തി ഉടമയ്ക്കു അമ്പത് ലക്ഷം അഡ്വാന്‍സും നല്കി. പണം പിരിവ് നല്ല രീതിയില്‍ നടക്കാതെ വന്നതിനാല്‍ തീരുമാനിച്ച വിധത്തില്‍ രജിസ്ട്രഷന് നടന്നുമില്ല. ഈ ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനവും വന്നു. പിന്നീട് അധികാരത്തില്‍ വന്ന മണ്ഡലത്തിലെ എംഎല്‍എ ആരോഗ്യമന്ത്രിയായതോടെ ജനങ്ങളില്‍ പ്രതീക്ഷയേറി. എന്നാല്‍ ഒരു വര്‍ഷം പിന്നിട്ടിട്ടും താലൂക്ക് ആശുപത്രി സ്ഥലമെടുപ്പ് കാര്യം ചര്‍ച്ച ചെയ്യാന്‍ പോലും മന്ത്രി കെ.കെ.ശൈലജ സമയം കണ്ടെത്തിയിട്ടില്ല. ഒരു കോടി രൂപ പിരിച്ചെന്നും രജിസ്ട്രേഷനു ബാക്കി തുക സമാഹരിക്കാന്‍ മന്ത്രി തന്നെ നേതൃത്വം കൊടുക്കണമെന്നുമാണ് യുഡിഎഫ് പറയുന്നത്.
നിലവിലെ സ്ഥലമെടുപ്പ് കമ്മറ്റി സ്ഥലമേറ്റെടുത്താല്‍ ആശുപത്രി നിര്‍മ്മാണത്തിന് ധനവകുപ്പുമായി ബന്ധപ്പെടാമെന്ന നിലപാടാണ് കെകെ.ശൈലജയുടേത്. പാനൂര്‍ നഗരസഭ ആയതോടെ ആശുപത്രി സ്ഥലമെടുപ്പ് കമ്മറ്റിയില്‍ ബ്ലോക്ക് പ്രസിഡണ്ടിനെ മാറ്റി നഗരസഭ ചെയര്‍പേഴ്സനെ കണ്‍വീനര്‍ സ്ഥാനത്ത് അവരോധിച്ചിരുന്നു. ഭരണമാറ്റം വന്നതിനാല്‍ ഇനി കാര്യങ്ങള്‍ നടത്തേണ്ടത് മണ്ഡലത്തിലെ ജനപ്രതിനിധിയും മന്ത്രിയുമായ കെ.കെ.ശൈലജയുടെ ചുമതലയാണ്. ഇതു മറച്ചു വെച്ച് ചില സിപിഎം നേതാക്കളുടെ ഉപദേശത്തില്‍ ജനങ്ങളില്‍ നിന്നും പിരിച്ച പണം കൊണ്ട് രാഷ്ട്രീയം കളിക്കുകയാണ് ആരോഗ്യമന്ത്രി.
സ്ഥലമെടുപ്പ് കമ്മറ്റി സമാഹരിച്ച 74ലക്ഷം രൂപയും 26ലക്ഷം വായ്പയായി വാങ്ങിയതും അടക്കം ഒരു കോടി രൂപയാണ് സ്ഥലമെടുപ്പിനായി ഇപ്പോള്‍ കൈവശമുളളത്. ഇതില്‍ 50ലക്ഷം ഉടമയ്ക്കു നല്‍കുകയും 50ലക്ഷം കാനറബാങ്ക് പാനൂര്‍ ശാഖയില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നുമാണ് നിലവിലെ കമ്മറ്റി അംഗങ്ങള്‍ പറയുന്നത്. 3 കോടിയോളം രൂപ സമാഹരിച്ചാല്‍ മാത്രമെ സ്ഥലമെടുക്കാന്‍ സാധിക്കുകയുളളൂ. അതിനു കെകെ.ശൈലജ മുന്‍കയ്യെടുക്കുകയും വേണം. ചില നിക്ഷിപ്ത താല്‍പ്പര്യവുമായി പ്രവര്‍ത്തിക്കുന്ന ഉന്നത സിപിഎം നേതാവാണ് കെ.കെ.ശൈലജയെ സ്ഥലമെടുപ്പുമായി സഹകരിക്കാന്‍ അനുവദിക്കാത്തതെന്ന സൂചനയുമുണ്ട്. താലൂക്ക് ആശുപത്രിക്ക് യുഡിഎഫ് സര്‍ക്കാര്‍ അനുവദിച്ച 2.5കോടി രൂപയാണ് ഇത്തവണയും തന്റെ പ്രഖ്യാപനത്തില്‍ കെ.കെ.ശൈലജ ഉള്‍പ്പെടുത്തിയിട്ടുളളത്.
നിലവിലെ ആശുപത്രിയില്‍ നവീകരണപ്രവൃത്തി അപ്രായോഗികമാണ്. താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയ പാനൂര്‍ ആശുപത്രി പരിമിതമായ സൗകര്യത്താല്‍ വീര്‍പ്പുമുട്ടുകയുമാണ്. ജീവനക്കാരുടെ കുറവും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ദിനംപ്രതി ആയിരത്തിലധികം രോഗികള്‍ ഒപിയിലെത്തുന്ന പാനൂര്‍ ആശുപത്രി സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കാന്‍ മന്ത്രി കെ.കെ.ശൈലജ മുന്‍കയ്യെടുക്കുക തന്നെ വേണം. ആരോഗ്യമന്ത്രി സ്വന്തം മണ്ഡലത്തിലെ ആശുപത്രിയുടെ ആരോഗ്യത്തിന് മുന്‍ഗണനയും ചികിത്സയും ഉടനടി നല്‍കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: