കണ്ണൂര്‍: ജില്ലയിലെമ്പാടും മഴക്കാല പൂര്‍വ്വ ശുചീകരണം നടന്നപ്പോഴും ഭരണസിരാകേന്ദ്രമായ സിവില്‍ സ്റ്റേഷന് പരിസരം മാലിന്യം നിറഞ്ഞ് കിടക്കുന്നു. എസ്പി ഓഫീസ്, ഡിഎംഒ ഓഫീസ് തുടങ്ങി നിരവധി ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് കൂടി മൂക്ക് പൊത്തിപ്പിടിച്ചല്ലാതെ വഴിനടക്കാന്‍ സാധിക്കില്ല. ഓഫീസുകളില്‍ നിന്ന് പുറം തള്ളുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യാതെ കുന്നുകൂടിക്കിടക്കുകയാണ്. കോമ്പൗണ്ടിനകത്ത് കാടാപിടിച്ച് വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ ഇവിടം കൊതുകുകളുടെ വിഹാര കേന്ദ്രമാണ്. സെപ്റ്റിക്ക് ടാങ്ക് നിറഞ്ഞ് മലിനജലം പുറത്തേക്കൊഴുകുന്നത് നേരത്തെ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നെങ്കിലും ഇതുവരെയും പരിഹാരമായിട്ടില്ല. അശാസ്ത്രീയമായ നിര്‍മാണ രീതികളാണ് സെപ്റ്റിക് ടാങ്കുകള്‍ നിറഞ്ഞൊഴുകാന്‍ കാരണം. ആരോഗ്യ മന്ത്രിയുള്‍പ്പടെയുള്ളവര്‍ പരിപാടികള്‍ പ്രഖ്യാപിക്കുന്നതും അവലോകനം നടത്തുന്നതും ഭരണസിരാകേന്ദ്രമായ സിവില്‍ സ്റ്റേഷനിലാണ്. ജില്ലയുടെ വിവിധഭാഗങ്ങളില്‍ സാംക്രമിക രോഗങ്ങള്‍ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ പ്രാദേശിക തലങ്ങളിലുള്പ്പടെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടന്ന് വരികയാണ്. എന്നാല്‍ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്ന സിവില്‍ സ്റ്റേഷനില്‍ മാലിന്യം നിറഞ്ഞിട്ടും അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: