ഭക്തിയുടെ ലക്ഷണങ്ങള്‍ പറയുന്നു. ഇക്കാര്യത്തില്‍ വിവിധ ഋഷിമാരുടെ അഭിപ്രായ വ്യത്യാസങ്ങളും ഇവിടെ ചൂണ്ടിക്കാട്ടുകയാണ്. പല വീക്ഷണ കോണുകളില്‍ കൂടി അവലോകനം ചെയ്യുന്നു എന്നു സാരം.
ഇനി വീക്ഷണങ്ങളെല്ലാം തന്നെ ഒരേ വസ്തുവിനെ പല തലത്തില്‍ കാണുന്നു എന്നല്ലാതെ വാസ്തവത്തില്‍ ഒന്നുതന്നെയാണ്. ഇവയൊന്നുംതന്നെ പൂര്‍ണമായ ആശയം ഉള്ക്കൊള്ളുന്നവയുമല്ല. എല്ലാം കുറേ വസ്തുതകളെ മനസ്സിലാക്കിത്തരുന്നവയുമാണ്. ഈ വിവിധ വീക്ഷണങ്ങളെ ശ്രദ്ധിച്ച് പഠിച്ച് അവലോകനം ചെയ്യുമ്പോള്‍ നാം പൂര്ണതയിലേയ്ക്കെടുക്കുന്നു.
ഭക്തമീരയുടേയും കബീര്‍ദാസിന്റെയും തുളസീദാസിന്റെയും ഭക്തികള്‍ വ്യത്യസ്തതലങ്ങളിലുള്ളവയാണ്. ഇവയെല്ലാം ഒന്നിനൊന്നു മെച്ചം എന്നുമാത്രം. ഗോപികമാരുട ഭക്തി വേറെ ഒരു തലമാണ്. സുദാമാവിന്റെ ഭക്തിയെക്കുറിച്ചു ചിന്തിച്ചാലോ! ഒരു നേട്ടവും ആഗ്രഹിക്കുന്നില്ല. പരമദാരിദ്ര്യത്തിലിരിക്കുമ്പോഴും യാതൊരു പരിഭവവുമില്ല. ധര്മചിന്തപോലും ആ ഭക്തിയില്‍ ഇല്ല.
”അമ്മയ്ക്കും പുനരച്ഛനും
ഭാര്യക്കും
ഉണ്മാന്പോലും കൊടുക്കുന്നില്ലാ ചിലര്‍”
എന്നു പൂന്താനം പരിഹസിക്കുമ്പോള്‍ സുദാമാവിന്റെ അതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കാരണം സുദാമാവിന്റേതു വേറൊരുതലമാണ്. അവിടെ ധര്‍മചിന്ത പോലും ബാധിക്കുന്നില്ല. അവിടെ സര്‍വം സമര്‍പ്പണമാണ്.
പ്രാചീന ബര്‍ഹിസിന്റെ ഭക്തി കര്‍മത്തില്‍ അധിഷ്ഠിതമായിരുന്നു. അനേകം യജ്ഞങ്ങള്‍ നടത്തി ഭഗവാനെ പ്രസാദിപ്പിക്കുകയായിരുന്നു ഉദ്ദേശ്യം.
പൂന്താനത്തിന്റെ ഭക്തിയും മേല്പുത്തൂരിന്റെ വിഭക്തിയധിഷ്ഠിതമായ ഭക്തിയും പ്രസിദ്ധമാണല്ലോ.
കൃഷ്ണാന്തികത്തില്‍ ആശ്രയിച്ചുനിന്നുള്ളതായിരുന്നു ഉദ്ധവരുടെ ഭക്തി. ഉദ്ധവഭക്തി ശ്രേഷ്ഠമല്ലേ? എന്നാല്‍ എല്ലാം ഉപേക്ഷിച്ച് വാനപ്രസ്ഥത്തില് പോയായിരുന്നു വിദുരരുടെ ഭക്തി. വിദുരഭക്തി ശ്രേഷ്ഠമല്ലെന്ന് പറയാനാവുമോ? ഉദ്ധവര്‍ക്കു ഭഗവാന് ബ്രഹ്മതത്ത്വം ഉപദേശിച്ചുവെന്നുകേട്ട വിദുരര്‍ ഉദ്ധവന്റെ ഭാഗ്യത്തിനെ അഭിനന്ദിച്ചപ്പോള്‍ വിദുരരുടെ ഭാഗ്യത്തെ ഉദ്ധവനും അഭിനന്ദിക്കുന്നു.
വിദുരര്‍ക്ക് ബ്രഹ്മതത്ത്വം വ്യക്തമായി ഉപദേശിക്കാന്‍ ഭഗവാന് ശ്രീകൃഷ്ണന് മൈത്രേയ മഹര്‍ഷിയെ പ്രത്യേകം ചുമതലപ്പെടുത്തിയിരുന്നു. ഭഗവാന് തന്നോടുണ്ടായ സ്നേഹവാത്സല്യങ്ങളോര്‍ത്ത് വിദുരര്‍ ആനന്ദക്കണ്ണീര് പൊഴിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: