കായംകുളം: ആലപ്പുഴ എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് അന്റിനര്ക്കോട്ടിക്ക് സ്ക്വാഡ് കായംകുളം കരിയലക്കുളങ്ങര ഭാഗങ്ങളില്‍ നടത്തിയ റെയിഡില്‍ കായംകുളം രാമപുരത്തുനിന്നും ഓട്ടോറിക്ഷായില്‍ കടത്താന്‍ ശ്രമിച്ച 120 ലിറ്റര്‍ വാറ്റുചാരായം പിടികൂടി.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വാടകവീട് കേന്ദ്രീകരിച്ച് നടത്തിവന്ന വന്‍ ചാരായം വാറ്റുകേന്ദ്രം റെയിഡുചെയ്ത് വാറ്റുപകരണങ്ങളൂം 1,100 ലിറ്റര്‍ കോടയും പിടികൂടി. സ്പെഷ്യല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ. ആര്. ബാബുവിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
ഇന്നലെ രാവിലെയാണ് ഓട്ടോറിക്ഷയില്‍ നിന്നും ചാരായം പിടികൂടിയത്. ഓട്ടോഡ്രൈവര്‍ കൊല്ലം എഴുകോണ്‍ കല്ലൂമൂട്ടില്‍ പടിഞ്ഞാറ്റതില്‍ സന്തോഷ്കുമാര്‍ മകന് ബിബിന്‍(22) എഴുകോണ്‍ പാലപ്പുറത്തുവീട്ടില് സജിത്ത് (26 വയസ്), പള്ളിമണ്‍ രഞ്ജിത്ത് ഭവനത്തില്‍ വിഷ്ണുവിനേയും (രഞ്ജിത്ത്-27) എന്നിവരെ അറസ്റ്റ് ചെയ്തു. ചാരായത്തിന്റെ ഉറവിടത്തെ കുറിച്ചുള്ള അന്വേഷണത്തിലാണു വാടകവീട് കേന്ദ്രീകരിച്ചുള്ള വന്‍ വാറ്റ് കേന്ദ്രം കണ്ടെത്തിയത്.
ഇവിടെ നിന്നും 20 ലിറ്റര്‍ ചാരായവും 1,100 ലിറ്റര്‍ കോടയും കണ്ടെത്തി. ഇവിടെ നിന്നും എഴുകോണ്‍ പൂങ്കാവില്‍ വീട്ടില്‍ ശ്രീദേവിനെ പിടികൂടി. സംഘത്തിലെ പ്രധാനിയായ കേശവിനെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുന്നതാണെന്ന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അറിയിച്ചു.
റെയിഡില്‍ പ്രിവന്റീവ് ഓഫീസര്‍ എന്‍. ബാബു. സിവില്‍ എക്സൈസ് ഓഫീസറന്മാരായ ഓംകാര്‍നാഥ്, അനിലാല്‍, എം. റെനി. ടി. ജീയേഷ്, എം.കെ. സജിമോന്‍ വി. അരുണ്‍. ഡ്രൈവര്‍ എസ്. സന്തോഷ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: