ഇടതുപക്ഷ എഴുത്തുകാര്‍ക്ക് എന്ത് ഉപദേശമാണ് നല്‍കാനുള്ളതെന്ന് ചോദിച്ചപ്പോള്‍ ‘വിയോജിക്കാനുള്ള നിയമപരമായ അവകാശത്തെ അംഗീകരിക്കട്ടെ’ എന്നാണ് ബ്രിട്ടീഷ് തത്വചിന്തകനും എഴുത്തുകാരനുമായ റോജര്‍ സ്ക്രട്ടന്‍ നല്കിയ മറുപടി. ഇടതുപക്ഷ ബുദ്ധിജീവികളെക്കുറിച്ച് സ്ക്രട്ടന്‍ പറയുന്നതും അവരുടെ രാഷ്ട്രീയവും ബുദ്ധിപരവുമായ ചതികളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അപഗ്രഥനവും ഇന്ത്യന്‍ സാഹചര്യത്തിലും പ്രസക്തമാണ്. പതിറ്റാണ്ടുകളായി ഇന്ത്യ ഇത് അനുഭവിച്ചുപോരുകയുമാണ്.
പുതിയ ചിന്തകളൊന്നും മുന്നോട്ടുവയ്ക്കാനാവാതെ, രാഷ്ട്രീയ വികാസമോ സ്വയം നവീകരണമോ സാധ്യമാവാതെ ഇന്ത്യയിലെ ഇടതുപക്ഷം നിഷ്ക്രിയമായിരിക്കുന്നുവെന്ന് മാത്രമല്ല, ബുദ്ധിപരവും രാഷ്ട്രീയവുമായ കവര്‍ച്ചകളിലേക്കും കപടനാട്യങ്ങളിലേക്കും മടങ്ങിപ്പോവുകയാണ്. ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ പാശ്ചാത്യ പ്രതിപുരുഷന്മാരും തങ്ങള്‍ക്ക് വിരുദ്ധമായ ബദല്‍ കാഴ്ചപ്പാടോ ലോകവീക്ഷണമോ അവതരിപ്പിക്കുന്നവരെ എതിര്‍ക്കുകയും പരിഹസിക്കുകയുമാണ് ചെയ്യുന്നത്.
ഗൗരവമായ വാദപ്രതിവാദങ്ങളിലേര്പ്പെടാനോ പ്രതിവാദങ്ങള്‍ മുന്നോട്ടുവയ്ക്കാനോ അവര്‍ മടിക്കുന്നു. സ്ക്രട്ടന്‍ കൃത്യമായി നിരീക്ഷിക്കുന്നതുപോലെ ”ഇടതുപക്ഷം മുഴുവനായിത്തന്നെ എതിരാളികളെ നേരിടാന്‍ മടിക്കുകയാണ്. പകരം നിന്ദിക്കുകയും നിരാകരിക്കുകയുമാണ്. കഴിയുമെങ്കില്‍ വംശീയവാദികളെന്നും മറ്റും അധിക്ഷേപിക്കുകയും ചെയ്യും.”
ഇതിനുള്ള അവസരം വീണുകിട്ടുന്നതിനാല് ഇടതുപക്ഷം ഈ കുപ്രചാരണം തുടരുകയുമാണ്.
‘എല്ലാം രാഷ്ട്രീയപരം’ ആയി ചിത്രീകരിക്കുന്നതാണ് ഇടതുപക്ഷം കയ്യൊഴിയാത്ത മറ്റൊരു ദുശ്ശീലം. മുത്തലാഖിനെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ പറഞ്ഞതിനോട് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നടത്തിയ പ്രതികരണം ഈ സങ്കുചിത മനഃസ്ഥിതിയുടെ ഏറ്റവും പുതിയ തെളിവാണ്.
പ്രശ്നത്തില്‍ ഗൗരവസ്വഭാവമുള്ളതും നിഷ്പക്ഷവുമായ ചര്‍ച്ചയ്ക്കാണ് മോദി ആഹ്വാനം ചെയ്തത്. മുസ്ലിം മതപണ്ഡിതന്മാരുമായി മെയ് ഒന്‍പതിന് മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. സ്ത്രീകള്‍ക്കെതിരായ വിവേചനം അവസാനിപ്പിക്കുന്നതിന്റെ പ്രശ്നമായി മുത്തലാഖിനെ കാണാനും, രാഷ്ട്രീയത്തിന്റെ മുദ്ര കുത്താതെ സമുദായത്തിനകത്തുനിന്നുതന്നെ ഈ പരിഷ്കരണത്തിന് മുന്കയ്യെടുക്കാനുമാണ് മോദി ആഹ്വാനം ചെയ്തത്.
മോദിയുടെ ഈ ആഹ്വാനത്തിന് രാജ്യവ്യാപകമായി അനുകൂല പ്രതികരണമുണ്ടായി; പ്രത്യേകിച്ച് മുസ്ലിം സമുദായത്തില്‍നിന്ന്. ചര്ച്ചയുടേതായ ക്രിയാത്മകമായ അന്തരീക്ഷം മതാതീതമായി ഉയര്‍ന്നുവന്നപ്പോള്‍ കമ്യൂണിസ്റ്റ് ബുദ്ധിജീവികള്‍ തങ്ങളുടെ പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് വിഷയത്തിന് വര്‍ഗീയ നിറം നല്‍കുകയായിരുന്നു.
ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കാത്തവിധം അന്തരീക്ഷം വഷളാക്കാനാണ് അവര്‍ ശ്രമിച്ചത്.
അടുത്തിടെ ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്ക് നടന്ന തെരഞ്ഞടുപ്പില്‍ ഇടതുപാര്‍ട്ടികള്‍ക്ക്, ജയിക്കുന്നതുപോയിട്ട് മാന്യമായ വോട്ട് നേടാന്‍ പോലും കഴിഞ്ഞില്ല. എന്നിട്ടും ഇടതു ബുദ്ധിജീവികളുടെ അഹങ്കാരത്തിന് യാതൊരു കുറവും വന്നിട്ടില്ല.
”എല്ലാം രാഷ്ട്രീയമാണെന്നാണ് ഇടതുപക്ഷത്തുള്ളവര്‍ ചിന്തിക്കുന്നത്. നിങ്ങള്‍ അങ്കഗണിതത്തിന്റെ അടിസ്ഥാനത്തെക്കുറിച്ചാണ് ചിന്തിക്കുന്നതെങ്കിലും അവരതില്‍ രാഷ്ട്രീയമായ രഹസ്യ അജണ്ട അന്വേഷിക്കും. ഇടതുപക്ഷത്തിന്റെ ചിന്താരീതി പൂര്‍ണമായി മനസ്സിലാക്കിയാല്‍ അവരുടെ ചോദ്യങ്ങളും ഉത്തരങ്ങളും രാഷ്ട്രീയത്തില്‍ കുതിര്‍ന്നതാണെന്ന് കാണാം…” എന്ന് സ്ക്രട്ടന്‍ വിശദീകരിക്കുന്നതാണ് ശരി.
കവിയും നിരൂപകനുമായ ജെഎന്‍യു പ്രൊഫ. മകരന്ദ് പരാജ്പെയ്ക്കെതിരായ വിമര്‍ശനവും, കേരളത്തിലെ ബിജെപി എംഎല്‍എ ഒ. രാജഗോപാലിനെതിരായ കടന്നാക്രമണവും, നിരവധി ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകര്‍ കൊലചെയ്യപ്പെടുന്നതും ബൗദ്ധികമായും രാഷ്ട്രീയമായും വിയോജിക്കാനുള്ള മറ്റുള്ളവരുടെ അവകാശത്തെ അംഗീകരിക്കാന്‍ ഇടതുപക്ഷം വിസമ്മതിക്കുന്നതിന്റെ തെളിവാണ്.
(ന്യൂദല്‍ഹിയിലെ ശ്യാമപ്രസാദ് മുഖര്‍ജി റിസര്‍ച്ച് ഫൗണ്ടേഷന് ഡയറക്ടറാണ്
ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: