ഇരിങ്ങാലക്കുട : സേവാഭാരതി നടത്തിയ നിര്ധനവിദ്യാര്ത്ഥികള്ക്കുള്ള സൗജന്യമായി സ്കൂള്സാമഗ്രികള് വിതരണം നടത്തിയ പരിപാടിയില്‍ പങ്കെടുത്ത പ്രൊഫ.കെ.യു അരുണന് എംഎല്‍എക്കെതിരെ സി പി എം എടുത്ത നടപടി രാഷ്ട്രീയ അസഹിഷ്ണുതയുടെ ഏറ്റവും വലിയ ഉദാഹരണമാണെന്ന് ബി ജെ പി ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡണ്ട് ടി. എസ് സുനില്‍കുമാര്‍ കുറ്റപ്പെടുത്തി. വാഹനാപകടത്തില്‍ ദാരുണമായി കൊല്ലപ്പെട്ട സഹപ്രവര്‍ത്തകന്റെ സ്മരണയ്ക്കായി കഴിഞ്ഞ ഒമ്പതു വര്‍ഷമായി ആര് എസ് എസ് നടത്തിവരുന്ന പഠനോപകരണവിതരണമാണ് പുല്ലൂര്‍ ഊരകത്ത് നടന്നത്. ഒമ്പതു വര്‍ഷവും ജനപ്രതിനിധികളെ പങ്കെടുപ്പിച്ചാണ് പരിപാടി നടത്താറുള്ളത്. ജനപ്രതിനിധിയെന്ന നിലയിലാണ് അരുുണന്മാസ്റ്ററെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുള്ളത്. ജനപ്രതിനിധി എന്ന നിലക്കുള്ള ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നവര്‍ സിപിഎമ്മിന്റെ മാത്രം പ്രതിനിധിയല്ല. പാര്‍ട്ടിയുടെ മാത്രം സ്വത്താണ് ജനപ്രതിനിധിയെന്ന അവസ്ഥ തികഞ്ഞ ഭരണഘടന ലംഘനമാണ്. നാടിനുവേണ്ടി സേവനമനുഷ്ഠിച്ചതിന്റെ അടിസ്ഥാനത്തില്‍ റിപ്പബ്ലിക്ക് ദിന പരേഡില്‍ പങ്കെടുത്ത പ്രസ്ഥാനമാണ് ആര് എസ് എസ്. രാജ്യത്തെ നിയമങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടന നടത്തിയ സേവാ പരിപാടിയില്‍ പങ്കെടുത്തതിന് നടപടിയെടുക്കുന്നു. അതേസമയം തീവ്രവാദ ബന്ധമുണ്ടെന്ന് കേന്ദ്രഅന്വേഷണ ഏജന്‍സി കണ്ടെത്തുകയും കേസെടുക്കുകയും ചെയ്ത പീസ് സ്ക്കൂള് സംഘടിപ്പിച്ച പരിപാടിയില്‍ ഇതേ എം എല്‍ എയും കയ്പമംഗലം എംഎല്‍എയും അടുത്തിടെ പങ്കെടുത്തതില്‍ മൗനം പാലിക്കുന്നു. രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മ നിലനിര്‍ത്തുന്ന സി പിഎം കേരളത്തിലെ രാഷ്ട്രീയ രംഗം മലിമസമാക്കുകയാണെന്നും ജനങ്ങളില്‍ ചേരിതിരിവ് സൃഷ്ടിക്കുകയാണെന്നും ബി ജെ പി കരുതുന്നു. കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന ബി ജെ പിയുടെ സ്വാധീനത്തില്‍ വിളറി പൂണ്ട നേതൃത്വത്തിന്റെ വികലമായ ചിന്താഗതിയുടെ സൃഷ്ടിയാണ് എംഎല്‍എക്കെതിരായ നടപടിയെന്നും ബിജെപി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: