പുതുക്കാട് : അശാസ്ത്രീയമായ ടാറിംഗ് മൂലം ദേശീയ പാതയില്‍ വീണ്ടും അപകടം. ഏഴ് മാസം പ്രായമായ കുട്ടിക്ക് അപകടത്തില്‍ പരിക്കേറ്റു. ആമ്പല്ലൂരിലും കുറുമാലിയിലുമായി ആറ് വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു.
മഴ പെയ്തു തുടങ്ങിയതോടെ ദേശീയ പാതയിലെ മിനുസമുള്ള ടാറിംഗില്‍ ബ്രേയ്ക്ക് കിട്ടാതെയാണ് വാഹനങ്ങള്‍ അപകടത്തില്‍പെടുന്നത്.
ആമ്പല്ലൂര്‍ സിഗ്നലില്‍ നിര്‍ത്തിയിട്ട കാറിന് പുറകില്‍ പിക്കപ്പ് വാന്‍ ഇടിച്ച് കാറിലുണ്ടായിരുന്ന ഏഴ് മാസം പ്രായമായ കുട്ടിക്ക് നിസാര പരിക്കേറ്റു. മിനുസമുള്ള പ്രതലത്തില്‍ ബ്രേയ്ക്ക് പിടിച്ചിട്ട് കിട്ടാതെയാണ് പിക്കപ്പ് വാന്‍ കാറില്‍ വന്നിടിച്ചത്.
കുറുമാലിയില്‍ രണ്ട് കണ്ടെയ്നര്‍ ലോറികള്‍ കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട് മുന്പില് പോയിരുന്ന കാറിലും ജീപ്പിലും ഇടിക്കുകയായിരുന്നു. ഉച്ചതിരിഞ്ഞ് 3.30ന് കുറുമാലി ക്ഷേത്രത്തിന് സമീപം ബ്രേയ്ക്ക് ചെയ്തതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട മിനി ടെംപോ റോഡിന് സമീപമുള്ള താഴ്ചയിലേക്ക് മറിഞ്ഞു. ഇതേ സ്ഥലത്ത് രണ്ടാഴ്ചക്കിടെ ഉണ്ടാകുന്ന അഞ്ചാമത്തെ അപകടമാണ് ഇത്.
എല്ലാ വാഹനങ്ങളും ഇവിടെ ബ്രേയ്ക്ക് ചെയ്യുമ്പോള്‍ തെന്നി നിയന്ത്രണം വിട്ട് മറിയുകയായിരുന്നെന്ന് അപകടത്തില്‍ പെട്ട വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ പറഞ്ഞു.
അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ടാറിംഗിലെ അപാകത മൂലം കഴിഞ്ഞ ചൊവ്വാഴ്ച ദേശീയപാതയില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ എട്ട് അപകടങ്ങള്‍ നടന്നിരുന്നു.
നിരന്തരം അപകടങ്ങള്‍ ഉണ്ടായിട്ടും ടാറിംഗിലെ അപാകതകള്‍ പരിഹരിക്കാന്‍ ദേശീയപാത അതോറിറ്റിയും ടോള്‍ കമ്പനിയും യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. ഭരണാധികാരികളും ഈ വിഷയത്തില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: