കടുത്തുരുത്തി: കാലാവസ്ഥയെയും മണ്ണിന്റെ പരിമിതികളെയും മറികടന്ന് വീട്ടുമുറ്റത്തും പരിസരത്തും പച്ചക്കറി കൃഷി നടത്തി മികച്ച വിളവെടുത്ത വിദ്യാര്‍ത്ഥിക്ക് കൃഷി വകുപ്പിന്റെ മികച്ച സ്കൂള്‍ വിദ്യാര്‍ഥിക്കുള്ള കര്‍ഷക അവാര്‍ഡ്.
കല്ലറ സെന്റ് തോമസ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി കല്ലറ മുണ്ടാര്‍ ഷാജിഭവനില്‍ ഷാജി-സ്വപ്ന ദമ്പതികളുടെ മകന് ഹരിപ്രസാദ് (14)നാണ് ജില്ലാതലത്തില്‍ അവാര്‍ഡ് ലഭിച്ചത്. കൃഷിമന്ത്രി വി.സി. സുനില്‍കുമാര്‍ അവാര്‍ഡ് സമ്മാനിച്ചു.
വെളളത്താല്‍ ചുറ്റപ്പെട്ട മുണ്ടാറിലെ തന്റെ ചെറിയ വീടിന്റെ മുറ്റത്ത് ഹരിപ്രസാദ് പയര്‍, വഴുതന, പടവലം, പാവല്‍, മുളക്, വെണ്ട എന്നിങ്ങനെ വിവിധ തരത്തിലുള്ള കൃഷികളാണ് ചെയ്തത്. പാട്ടത്തിനെടുത്ത 15സെന്റ് സ്ഥലത്ത് വാഴ ഉള്‍പെടെയുള്ളവ കൃഷി ചെയ്തും നേട്ടമുണ്ടാക്കി. സംസ്ഥാനതലത്തില്‍ വിജയ്ിയെ തെരഞ്ഞെടുക്കുന്നതിനുള്ള പരിശോധനകള്‍ നടക്കുന്ന സമയത്ത് ഉപ്പുവെള്ളം കയറി ഹരിപ്രസാദിന്റെ കൃഷി മുഴുവന്‍ നശിച്ചു പോയതാണ് സംസ്ഥാനതലത്തിലുളള അവാര്‍ഡ് നഷ്ടമാക്കിയത്.
കല്ലറ കൃഷി ഓഫീസര്‍ ജോസഫ് ജെഫ്രി, കൃഷി വകുപ്പ് ഉദ്യോഗസ്ഥരായ സജികുമാര്‍, ബിനോയ് എന്നിവരാണ് പൂര്‍ണമായും ജൈവകൃഷി രീതിയില്‍ ശാസ്ത്രീയമായി കൃഷി ചെയ്യുന്നതിന് ഹരിപ്രസാദിനെ സഹായിച്ചത്. മാതാപിതാക്കളായ ഷാജിയും സ്വപ്നയും സഹോദരന് ശിവപ്രസാദുമെല്ലാം കാര്‍ഷികമേഖലയിലെ വിജയത്തിന് വിദ്യാര്‍ഥിയായ കര്‍ഷകനെ സഹായിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: