ബര്‍മിങ്ഹാം: നിലവിലെ ചാമ്പ്യന്മാരായ ടീം ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ആദ്യ മത്സരത്തിനിറങ്ങുന്നു. ആരാധകര്‍ ഏറെ കാത്തിരിക്കുന്ന പോരാട്ടത്തില്‍ എതിരാളികള്‍ അയല്‍ക്കാരും പരമ്പരാഗത എതിരാളികളുമായ പാക്കിസ്ഥാന്. ഇന്ന് വൈകിട്ട് 3ന് മത്സരം ആരംഭിക്കും.
ക്രിക്കറ്റ് മത്സരമെന്നതിലുപരി വൈകാരികമായ ഒരു പോരാട്ടമായിരിക്കും എന്നത്തെയും പോലെ ഇന്നും നടക്കുക. പാക്കിസ്ഥാനാണ് എതിരാളികള്‍ എന്നതുതന്നെയാണ് ഇതിന് കാരണം.
രണ്ടുവര്‍ഷത്തിനുശേഷമാണ് ഇന്ത്യ പാക്കിസ്ഥാനുമായി ഏകദിനം കളിക്കാനിറങ്ങുന്നത്. 2015 ഫെബ്രുവരി 15ന് ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലായിരുന്നു അവസാനം ഇരു രാജ്യങ്ങളും ഏറ്റുമുട്ടിയത്. അന്ന് ഇന്ത്യ 76 റണ്‍സിന്റെ വിജയം നേടുകയും ചെയ്തു.
അതിനുശേഷം ട്വന്റി 20യില്‍ രണ്ട് തവണ ഇന്ത്യയും പാക്കിസ്ഥാനും കൡച്ചു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി നടന്ന ട്വന്റി 20 ലോകകപ്പിലായിരുന്നു ഇത്. രണ്ടിലും ജയം ഇന്ത്യക്കൊപ്പം നില്‍ക്കുകയും ചെയ്തു. ഒരു പ്രധാന ചാമ്പ്യന്‍ഷിപ്പില്‍ പാക്കിസ്ഥാന് ഇതുവരെ ഇന്ത്യയെ തോല്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇത്തവണ അതിനു മാറ്റം വരുത്തുക എന്നതാണ് പാക്കിസ്ഥാന്റെ ലക്ഷ്യം.
ടൂര്‍ണമെന്റിന് മുന്നോടിയായി നടന്ന രണ്ട് സന്നാഹ മത്സരങ്ങളിലും വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് കോഹ്ലിയും കൂട്ടരും. ന്യൂസിലാന്‍ഡ്, ബംഗ്ലാദേശ് ടീമുകള്‍ക്കെതിരെയായിരുന്നു ഇന്ത്യന്‍ വിജയം. പേസര്‍മാരായ ഭുവനേശ്വര്‍കുമാര്‍, ഉമേഷ് യാദവ്, മുഹമ്മദ് ഷാമി എന്നിവരുടെ കരുത്തിലായിരുന്നു ഈ വിജയങ്ങള്‍.
ബാറ്റിങ്ങ്നിരയും കരുത്തുറ്റത്. ക്യാപ്റ്റന്‍ വിരാട് കോഹ്ലി, ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്, ഓള് റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ, അജിന്‍ക്യ രഹാനെ എന്നിവരായിരിക്കും ബാറ്റിങ്ങിലെ നിര്‍ണായക ശക്തികള്‍. വിക്കറ്റിന് പിന്നില്‍ ധോണിയായിരിക്കും. ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തില്‍ വിക്കറ്റിന് പിന്നില്‍ നിലയുറപ്പിച്ച ദിനേശ് കാര്‍ത്തിക് ഇന്ന് അവസരം ലഭിക്കാന്‍ സാധ്യതയില്ല.
എന്നാല്‍ കോച്ച് അനില്‍ കുംബ്ലെയും നായകന് വിരാട് കോഹ്ലിയും തമ്മിലുള്ള പ്രശ്നങ്ങള്‍ക്കിടെയാണ് ടൂര്‍ണമെന്റിന് ഇന്ത്യ ഇറങ്ങുന്നത്. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങള്‍ പറഞ്ഞവസാനിപ്പിച്ചുവെന്ന് പറയുന്നെങ്കിലും അത് എത്രത്തോളം കളിക്കളത്തില്‍ പ്രതിഫലിക്കുമെന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
മറുവശത്ത് പാക്കിസ്ഥാനും മികച്ച ആത്മവിശ്വാസത്തിലാണ്. ഓസ്ട്രേലിയക്കെതിരായ രണ്ടാം സന്നാഹം മഴയില്‍ ഒലിച്ചുപോയെങ്കിലും ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ തകര്‍ക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. ഷൊഐബ് മാലിക്ക്, മുഹമ്മദ് ഹഫീസ്, ബാബര്‍ അസം, സര്‍ഫ്രാസ് അഹമ്മദ്, അസ്ഹര്‍ അലി എന്നിവരാണ് ബാറ്റിങ്ങ് നിരയിലെ കരുത്തര്‍.
ബൗളിങ് നിരയും ശക്തമാണ്. ജുനൈദ് ഖാന്, വഹാബ് റിയാസ്, ഹസന് അലി, ഷദാബ് ഖാന് തുടങ്ങിയവരാണ് ബൗളിങിലെ കരുത്തര്‍. എന്തായാലും ഇരു ടീമുകളും ഇന്ന് ഇറങ്ങുമ്പോള്‍ കളിക്കളത്തിനകത്തും പുറത്തും ആവേശം പൊടിപാറുമെന്ന് ഉറപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: