കട്ടപ്പന : ഉദ്ഘാടനം കഴിയും മുന്‍പേ റോഡ് തകര്‍ന്നു. മുനിയറ-മുള്ളരിക്കുടി റോഡാണ് തകര്‍ന്നത്. ഇടുക്കി എംഎല്‍എ റോഷി അഗസ്റ്റിന് ഒരു കോടി 98 ലക്ഷം രൂപ മുതല്‍ മുടക്കിയാണ് റോഡ് നിര്‍മ്മിച്ചത്. 1640 മീറ്റര്‍ നീളമുള്ള റോഡില്‍ മുന്‍പ് പഞ്ചായത്ത് മുക്കാല്‍ കിലോമീറ്ററോളളം ദൂരം സോളിങ് നിരത്തിയിരുന്നു.
റോഡില്‍ കല്‍ക്കെട്ട് ആവശ്യമുള്ള പലഭാഗങ്ങളിലും കെട്ടുകള്‍ നിര്‍മ്മിക്കാതെ കല്ലും മണ്ണും ജെസിബിക്ക് തള്ളിയാണ് റോഡ് നിര്‍മ്മിച്ചിരിക്കുന്നത്. മഴ പെയ്തതോടെ മണ്ണ് ഒലിച്ചുപോകുകയും കല്ലുകള്‍ ഇളകി ഉരുണ്ട് പോകുകയും ചെയ്യു ന്നു. അശാസ്ത്രീയമായ നിര്‍മ്മാണം മൂലം റോഡില്‍ വിള്ളലുകളും രൂപപ്പെട്ടിട്ടുണ്ട്.
കുത്തനെയുള്ള കയറ്റവും വളവും മൂലം ഈ റോഡിലൂടെ വലിയ വാഹനങ്ങള്‍ കടന്നുപോകുന്നതിന് ഏറെ പ്രയാസമാണെന്ന് പ്രദേശവാസികള്‍ പറയുന്നു. റോഡിന്റെ ഭാഗമായുള്ള പാലം പുതുക്കി പണിയാതെ പഴയ പാലത്തില്‍ കല്‍കെട്ട് നിര്‍മ്മിച്ച് പൊക്കി അതില്‍ മണ്ണുനിറച്ചാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്.
റോഡിനേക്കാളും താഴ്ന്നാണ് കല്കെട്ടുകള് സ്ഥാപിച്ചിരിക്കുന്നത്. ഇത് അപകടങ്ങള്‍ക്ക് വഴിയൊരുക്കും. റോഡില്‍ ഒരിടത്തും സംരക്ഷണ വേലികള്‍ സ്ഥാപിച്ചിട്ടില്ല. കഴിഞ്ഞദിവസം കല്‍കെട്ടിന്റെ മുകളില്‍ നിന്നും ഒരാള്‍ താഴെവീണ് അപകടം സംഭവിച്ചിരുന്നു. പാലത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന കല്‍കെട്ട് തള്ളിയ നിലയിലാണുള്ളത്.
മഴ ശക്തമാകുന്നതോടെ കെട്ട് നിലം പൊത്തുന്ന അവസ്ഥയാണിപ്പോള്‍. അടിയന്തിരമായി അധികാരികള്‍ വേണ്ട പരിശോധനകള്‍ നടത്തി വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: