തിരുവനന്തപുരം: രാജ്യത്തിന്റെ പുരോഗതിയ്ക്ക് ഒപ്പം നില്‍ക്കുമെന്ന് സിറോ മലങ്കര സഭാ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ബസേലിയസ് മാര്‍ ക്ലിമിസ് ബാവ. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷായുമായി പട്ടം ബിഷപ്പ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബിഷപ്പ്.
ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. സൂസപാക്യവും ഒപ്പമുണ്ടായിരുന്നു. കേരളത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്നതു സംബന്ധിച്ച ചര്‍ച്ചയാണ് പ്രധാനമായും നടന്നത്. റബ്ബര്‍ കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹാരം ഉണ്ടാകണം. തീരദേശത്തെ മത്സ്യ തൊഴിലാളികളെ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകിരിക്കണം.
ഇതിന്റെ ഭാഗമായി മത്സ്യബന്ധനത്തിനത്തിന് മാത്രമായി പ്രത്യേകം മന്ത്രാലയം സൃഷ്ടിക്കണം, തൊഴിലുറപ്പുമായി ബന്ധപ്പെട്ട വേതനം മുടങ്ങാതെ ലഭിക്കണം, യമനില്‍ തടവിലാക്കപ്പെട്ട ഫാ. ടോം ഉഴുന്നാലിന്റെ മോചനം, മാര്‍പ്പാപ്പയെ ഭാരതത്തിലേക്ക് ക്ഷണിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് അമിത് ഷായ്ക്ക് മുന്നില്‍ വച്ചതെന്ന് ക്ലിമിസ് ബാവ പറഞ്ഞു.
പുതിയ ഒരു ചുവടുവയ്പ്പായാണ് ഈ ചര്‍ച്ചയെ തങ്ങള്‍ കാണുന്നതെന്ന് ആര്‍ച്ച് ബിഷപ്പ് ഡോ. സൂസപാക്യം അറിയിച്ചു. സഭ തുറന്ന മനോഭാവത്തോടെയാണ് ചര്‍ച്ചയ്ക്കായി സമീപിച്ചത്. തങ്ങള്‍ പങ്കുവച്ച ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിക്കാമെന്നും അനുഭാവപൂര്‍വ്വമായ നടപടി ഉണ്ടാകുമെന്നും ബിജെപി അദ്ധ്യക്ഷന്‍ ഉറപ്പ് നല്‍കിയതായും സൂസപാക്യം പറഞ്ഞു.
ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായുടെ ആഗ്രഹം അനുസരിച്ചാണ് ബിഷപ്പ് ഹൗസിലെത്തി സന്ദര്‍ശനം നടത്തിയതെന്ന് ബിജെപി ദേശീയ നിര്‍വാഹക സമതിയംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു.
ബിജെപി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഭൂപേന്ദ്രയാദവ് എംപി, സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്, കേരളാ കോണ്‍ഗ്രസ് ചെയര്മാന് പി.സി. തോമസ്, മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്, സംസ്ഥാന സംഘടനാ സെക്രട്ടറി എച്ച്. ഗണേഷ്, സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ്, ഓക്സിലറി ബിഷപ്പ് ക്രിസ്തു ദാസ്, സാമുവല്‍ മാര്‍ ഐറേനിഷ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: