ന്യൂദല്‍ഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) നടപ്പാക്കുമ്പോള്‍ സ്വര്‍ണത്തിന് മൂന്ന് ശതമാനം നികുതി ഏര്‍പ്പെടുത്താന്‍ ധാരണ. നിലവില്‍ വാറ്റുള്‍പ്പെടെ രണ്ട് ശതമാനമാണ് നികുതി. ജിഎസ്ടി പ്രാബല്യത്തില്‍ വരുമ്പോള്‍ വിലയില്‍ കാര്യമായ മാറ്റമുണ്ടാകില്ലെന്നാണ് വിദഗ്ധാഭിപ്രായം.
കേരളത്തിന് മുന്നൂറ് കോടി രൂപയുടെ അധിക വരുമാനം ലഭിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. സ്വര്‍ണത്തിന് പുറമെ, മറ്റ് ആറോളം ഉത്പന്നങ്ങളുടെ നികുതി സംബന്ധിച്ചും ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി.
അഞ്ഞൂറ് രൂപയില്‍ താഴെയുള്ള ചെരുപ്പുകള്‍ക്ക് കുറഞ്ഞ നികുതിയായ അഞ്ച് ശതമാനം നികുതി ഏര്‍പ്പെടുത്തും. നിലവില്‍ 9.5 ശതമാനമാണിത്. അഞ്ഞൂറ് രൂപക്ക് മുകളിലുള്ള ചെരുപ്പുകള്‍ക്ക് 18 ശതമാനമാണ് നികുതി. ഒരേ വസ്തുവിന് വ്യത്യസ്ത നികുതി ഈടാക്കുന്നത് സംബന്ധിച്ച ചോദ്യത്തിന്, അവശ്യവസ്തുക്കള്‍ സാധാരണക്കാരന് താങ്ങാവുന്ന വിലയ്ക്ക് ലഭ്യമാക്കാനാണിതെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി ചൂണ്ടിക്കാട്ടി.
ഏറെ തര്‍ക്കമുണ്ടായ ബീഡിയുടെ നികുതി സംബന്ധിച്ചും ധാരണയിലെത്തി. ബീഡിക്ക് സെസ്സില്ലാതെ 28 ശതമാനവും ബീഡി ഇലയ്ക്ക് 18 ശതമാനവുമാണ് നികുതി. സിഗററ്റിന് 28 ശതമാനം നികുതിക്ക് പുറമെ 290 ശതമാനം വരെ സെസ് ഈടാക്കും. ബീഡിത്തൊഴിലാളികളെ കണക്കിലെടുത്താണ് സെസ് ഒഴിവാക്കിയത്. സിഗററ്റ് കമ്പനികള്‍ക്ക് തിരിച്ചടിയാണിത്.
റെഡിമെയ്ഡ് വസ്ത്രങ്ങള്‍ക്ക് 12 ശതമാനവും സിന്തറ്റിക് റെഡിമെയ്ഡ് ഇനങ്ങള്‍ക്ക് 18 ശതമാനവും ഗാര്‍മെന്റ്സിന് 12 ശതമാനവും നെയ്ത്ത്, കോട്ടണ്‍ തുണിത്തരങ്ങള്‍ക്ക് അഞ്ച് ശതമാനവുമാണ് നികുതി. എല്ലാ തരത്തിലുമുള്ള ബിസ്കറ്റുകള്‍ക്കും 18 ശതമാനം നികുതി ഈടാക്കും. മിലിട്ടറി കാന്റീനുകളില്‍ ഇളവ് ലഭിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. പാരാമിലിറ്ററി, പൊലീസ് കാന്റീനുകള്‍ക്കു നികുതി ഇളവ് ഇല്ല.
കമ്പനികള്‍ കൊള്ളലാഭമുണ്ടാക്കാതിരിക്കുന്നതിനുള്ള നടപടികള്‍ക്കായി നിയമമുണ്ടാക്കുന്നതിനുള്ള ചട്ടങ്ങള്‍ക്കു രൂപം നല്കാന് അതോറിറ്റി രൂപീകരിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ നാല് അംഗങ്ങളും കേന്ദ്ര സര്‍ക്കാറിന്റെ മൂന്ന് അംഗങ്ങളും സമിതിയില്‍ ഉണ്ടാകും.
ഒരു രാജ്യം ഒരൊറ്റ നികുതിയെന്ന ആശയത്തോടെ നടപ്പാക്കുന്ന ജിഎസ്ടി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ നികുതി പരിഷ്കാരമാണ്. കഴിഞ്ഞ മാസം ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ 1211 സാധനങ്ങള്‍ക്കും അഞ്ഞൂറിലേറെ സേവനങ്ങള്‍ക്കും നികുതി നിശ്ചയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: