തിരുവനന്തപുരം : കേരളത്തിന് കേന്ദ്രം നല്കിയ സഹായം അക്കമിട്ട് നിരത്തി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ. തലസ്ഥാനത്ത് പൗരപ്രമുഖരുടെ സൗഹൃദക്കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ഭരണ പ്രതിപക്ഷ നേതാക്കള്‍ ബിജെപി സര്‍ക്കാര്‍ എന്ത് ചെയ്തുവെന്ന് ചോദിക്കുന്നുണ്ട്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ധനകാര്യകമ്മിഷന് ശുപാര്‍ശ പ്രകാരം കേന്ദ്ര നികുതി വിഹിതമായി കേരളത്തിന് കിട്ടിയത് 33,368 കോടിയാണ്. ബിജെപി സര്‍ക്കാരിന്റെ കാലത്ത് 98,932 കോടിയും. കോണ്‍ഗ്രസ് സര്‍ക്കാര്‍ ധനകാര്യ കമ്മി നികത്താന്‍ നയാപൈസ നല്‍കിയില്ല. മോദി സര്‍ക്കാര്‍ 9519 കോടി നല്കി. തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ഗ്രാന്റ് 2732 കോടിയില്‍ നിന്ന് 7683 കോടിയായി ഉയര്‍ത്തി.
ഇവിടെ വന്ന് കേരളത്തെക്കുറിച്ച് ഒന്നും പറയാതെ പോയാല്‍ മുഖ്യമന്ത്രി ചോദിക്കും, ബിജെപി ദേശീയ അദ്ധ്യക്ഷന്‍ വന്നിട്ട് കേരളത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ എന്ന്. അതുകൊണ്ടാണ് ഈ കണക്കുകള്‍ നിരത്തുന്നത്-അമിത്ഷാ പറഞ്ഞു.
ബിജെപിയെ സംബന്ധിച്ചിടത്തോളം കേരളം ഏറെ പ്രാധാന്യമുള്ളതാണ് ആദിശങ്കരന്റെയും ശ്രീനാരായണഗുരുവിന്റെയും നാട്. ദീനദയാല്‍ ഉപാദ്ധ്യായ ജനസംഘം അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട മണ്ണ്. വാരാണസിയേക്കാളും കാശിയെക്കാളും ഒട്ടും കുറവല്ല കേരളത്തിന്റെ മഹത്വം. ഭാരതത്തെ ലോകത്തിന്റെ നെറുകയിലെത്തിക്കുവാനുള്ള മോദി സര്‍ക്കാരിന്റെ ശ്രമത്തിന് ശക്തിപകരാന്‍ കേരളവും ഒപ്പമുണ്ടാകണം-അമിത്ഷാ പറഞ്ഞു.
സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് അദ്ധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ ജനറല്‍
സെക്രട്ടറിമാരായ റാംലാല്‍, ഭൂപേന്ദ്രയാദവ്, എംപിമാരായ സുരേഷ്ഗോപി, നളിന്‍കുമാര്‍ കട്ടീല്‍, ഒ. രാജഗോപാല്‍ എംഎല്‍എ, സെക്രട്ടറി എച്ച്. രാജ, ജെ. ആര്. പദ്മകുമാര്‍, അഡ്വ. എസ്. സുരേഷ്, രഞ്ജിത്ത് കാര്ത്തികേയന് എന്നിവര്‍ സംസാരിച്ചു.
കേരളത്തിലെ മാര്‍ക്സിസ്റ്റ് ഭീകരതയുടെ തീവ്രത വ്യക്തമാക്കുന്ന ആഹുതി എന്ന പുസ്തകത്തിന്റെ മലയാളം പതിപ്പ് ഡോ. ബാബു പോളിന് നല്കി റാംലാല്‍ പ്രകാശനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: