കൊച്ചി: ഈ വര്‍ഷത്തെ സംസ്ഥാന മലിനീകരണ നിയന്ത്രണ അവാര്‍ഡ് നേടിയ സ്ഥാപനമാണ് ഏറ്റവും മലിനീകരണം നടത്തുന്നതെന്ന് റിപ്പോര്‍ട്ട്. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് (പിസിബി) ചെയര്‍മാനാണ് അവാര്‍ഡു നിര്‍ണ്ണയിച്ച സമിതിയുടെ അധ്യക്ഷന്‍. അവാര്‍ഡ് നേടിയ കമ്പനിയെക്കുറിച്ച് ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തിന് നല്കിയ പരിശോധനാ റിപ്പോര്‍ട്ടിലാണ് കമ്പനിക്ക് വിരുദ്ധമായ ഗുരുതര കണ്ടെത്തലുകള്‍.
കൊച്ചിയിലെ എടയാറിലുള്ള കൊച്ചിന് മിനറല്‍സ് ആന്‍ഡ് റുട്ടൈല്സ് ലിമിറ്റഡ് എന്ന കമ്പനിക്കാണ് വലിയ വ്യവസായങ്ങളുടെ വിഭാഗത്തിലെ എക്സലന്‍സ് അവാര്‍ഡ് പ്രഖ്യാപിച്ചിട്ടുള്ളത്. സിഎംആര്‍എല്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന കമ്പനി, പെരിയാറിനെ മലിനീകരിക്കുന്നുവെന്ന് വിവാദമുണ്ട്. ഒട്ടേറെ പ്രക്ഷോഭങ്ങള്‍ ഇതിന്റെ പേരില്‍ നടക്കുന്നു.
ഈ സാഹചര്യത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്വിയോണ്മെന്റല് എഞ്ചിനീയര്‍, ചെയര്മാന് 2017 ഏപ്രില്‍ മൂന്നിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ (പിസിബി/ഇഎസസി/സിഒ-19/06) കമ്പനി മലിനീകരണ നിയന്ത്രണ വ്യവസ്ഥകള്‍ പലതും ലംഘിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ പല വര്‍ഷങ്ങളായി കമ്പനി ഈ അവാര്‍ഡ് കരസ്ഥമാക്കാറുണ്ട്.
എല്‍ഡിഎഫ് ഭരണത്തിലും യുഡിഎഫ് ഭരണത്തിലും അവാര്‍ഡ് സിഎംആര്‍എല്ലിന് കിട്ടിയിട്ടുണ്ട്.
മെയ് മാസം ആദ്യമാണ് കമ്പനിയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പിസിബിക്ക് കിട്ടുന്നത്. ബോര്‍ഡ് ചെയര്മാന് കെ. സജീവന് അദ്ധ്യക്ഷനായ സമിതിയുടെ ഈ വര്‍ഷത്തെ അവാര്‍ഡ് പ്രഖ്യാപിച്ചത് 2017 മെയ് 31 നാണ്.
സിഎംആര്‍എല്‍ പെരിയാറിനെ ഏറ്റവും മലിനീകരിക്കുന്ന കമ്പനിയാണെന്നും അതിന് അവാര്‍ഡ് നല്‍കിയതില്‍ അഴിമതിയുണ്ടെന്നും ജുഡീഷ്യല്‍ അന്വേഷണം ഇക്കാര്യത്തില്‍ വേണമെന്നും കാതിക്കുടം നിറ്റാ ജലാറ്റിന്‍ ആക്ഷന്‍ കൗണ്‍സില്‍ നേതാക്കളായ ജെയ്സണ്‍ പാനിക്കുളവും അനില്‍ കാതിക്കുടവും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: