ഇരിട്ടി: ആറളം ഫാമിലെ പ്ലാന്റേഷന് തൊഴിലാളികളെ കാര്‍ഷിക തൊഴിലാളികളായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികള്‍ നടത്തിവരുന്ന സമരം 25 ദിവസം പിന്നിട്ടിട്ടും ഒത്തുതീര്‍പ്പിലെത്തിക്കാന്‍ നടപടിയില്ലാത്തതില്‍ പ്രതിഷേധിച്ച് ആദിവാസി സ്ത്രീ തൊഴിലാളികള്‍ ഉള്‍പ്പെടെ പതിനാറ് തൊഴിലാളികള്‍ ഫാം ഓഫീസിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി.
കെട്ടിടത്തിന് മുകളില്‍ കയറിയ 16 പേരില്‍ മൂന്നു പേര് സ്ത്രീത്തൊഴിലാളികളാണ്. മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുമെന്ന് വിളിച്ചുപറഞ്ഞാണ് ഈ സംഘം ഫാം എംഡിയുടെ മുറിയുടെ മുകളില്‍ ടെറസില്‍ കയറിയത്.
ഫാമിലെ താല്‍ക്കാലിക തൊഴിലാളികളെ സ്ഥിരം തൊഴിലാളികളായി അംഗീകരിച്ചപ്പോഴും പ്ലാന്റേഷന് തൊഴിലാളികളുടെ കാര്യത്തില്‍ തീരുമാനം ഉണ്ടാകാത്തതാണ് സമരത്തിന് കാരണമായത്. പ്ലാന്റേഷനില്‍ 33 തൊഴിലാളികളാണ് വര്‍ഷങ്ങളായി കുറഞ്ഞകൂലിക്ക് പണിയെടുക്കുന്നത്.
മൂന്നാഴ്ച്ചയായി തുടരുന്ന സമരത്തെ തുടര്‍ന്ന് പ്ലാന്റേഷന് മേഖല പൂര്‍ണ്ണമായും നിശ്ചലമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം മുഴുവന്‍ തൊഴിലാളികളും സമരത്തോട് അനുഭാവം പ്രകടിപ്പിച്ച് പണിമുടക്കിയിരുന്നു.
ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തില്‍ പോലീസും ഫയര്‍ ഫോഴ്സും സ്ഥലത്തെത്തി അനുനയത്തിലൂടെ സമരക്കാരെ കെട്ടിടത്തില്‍ നിന്ന് താഴെയിറക്കി. തുടര്‍ന്ന് സ്ഥലത്തെത്തിയ ജില്ലാ കലക്ടര്‍ തൊഴിലാളികളുമായി ചര്‍ച്ച ചെയ്തതിനെ തുടര്‍ന്ന് സമരം പിന്‍വലിച്ചു. കോര്‍പ്പറേഷന്റെ അടുത്ത യോഗത്തില്‍ തൊഴിലാളികളുടെ ആവശ്യം സംബന്ധിച്ച് വ്യക്തമായ തീരുമാനമുണ്ടാക്കാമെന്ന ഉറപ്പിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: