ഇരിട്ടി: കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന് തുടക്കം കുറിക്കുന്ന പ്രധാന ചടങ്ങായായ നെയ്യാട്ടം 6 ന് അര്‍ദ്ധരാത്രിയോടെ നടക്കും. ഇതിനായുള്ള നെയ്യമൃത് സംഘങ്ങള്‍ വിവിധ മഠങ്ങളില്‍ കഠിനവ്രതത്തിലാണ്. വ്രതത്തിന്റെ ഭാഗമായുള്ള വിവിധ ചടങ്ങുകള്‍ ഈ മഠങ്ങളില്‍ നടക്കുന്നു. ഇതില്‍ പ്രധാനമാണ് ചിനക്കല്‍ എന്ന ചടങ്ങ്. അതിരാവിലെയാണ് ഈ ചടങ്ങു നടക്കുക. ഇത് കൂടാതെ വരാത്രിയില്‍ വിലക്കിയിരിക്കല് എന്ന ചടങ്ങും നടക്കും.
ഭക്ഷണം പാകം ചെയ്തു കഴിക്കുന്ന വ്രതക്കാര്‍ ഇവരുണ്ടാക്കുന്ന ഭക്ഷണങ്ങള്‍ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും നല്‍കും. ഉച്ചക്ക് പ്രധാന ഭക്ഷണം കഞ്ഞിയാണ്. കഞ്ഞിക്കൊപ്പം പാരമ്പര്യ രീതിയിലുള്ള കറികളും ഉണ്ടാവും. ചക്കപ്പുഴുക്ക്, പുളിങ്കറി, ചമ്മന്തി, പയര്‍ പൊങ്ങിച്ചത് തുടങ്ങിയവയാണ് പ്രധാന കറികള്‍. വാഴത്തടയില്‍ വാഴയില വെച്ച് അതില്‍ കഞ്ഞി ഒഴിക്കും. പ്ലാവില കോട്ടിയുണ്ടാക്കുന്ന കയ്യില്‍ കൊണ്ടാണ് കഞ്ഞി കോരിക്കുടിക്കുക. വ്രതക്കാര്‍ക്ക് പുറമെ മറ്റുള്ളവര്‍ക്കും വേണമെങ്കില്‍ ഇതേ രീതിയില്‍ തന്നെ കഞ്ഞി കഴിക്കാനുള്ള സൗകര്യവും ഉണ്ടാവും.
വൈകുന്നേരം സദ്യയാണ് സാധാരണയായി ഉണ്ടാവുക. ഉള്ളി, മുരിങ്ങാക്കായ തുടങ്ങിയ പച്ചക്കറികള്‍ വ്രതമെടുക്കുന്നവര്‍ ഭക്ഷണ സാധനങ്ങളില്‍ ചേര്‍ക്കാറില്ല. ദീപാരാധനയ്ക്കു മുന്‍പേയാണ് ഭക്ഷണം കഴിക്കുക. ഇത് കഴിഞ്ഞാല്‍ പിന്നെ രാത്രി ഭക്ഷണമില്ല.
വ്രതമെടുക്കുന്നവര്‍ തന്നെയാണ് നെയ് കൊണ്ടുപോവാനുള്ള മുരടക്ക് കിട്ടാനായി കയര്‍ ഉണ്ടാക്കുന്നത്. എറോപ്പ കൈതയുടെ ഇലയോ പോലുള്ള മരത്തിന്റെ തൊലിയോ ആണ് കയര്‍ ഉണ്ടാക്കാനായി ഉപയോഗിക്കുക. ഇത് തല്ലിച്ചതച്ചു ചീകിയെടുക്കുന്ന നാര് പിരിച്ചെടുത്താണ് കയര്‍ ഉണ്ടാക്കുന്നത്. ഇത് മുരുഡയെ തൂക്കി പിടിക്കാന്‍ തക്കവണ്ണം ബന്ധിക്കും. ഉരുളിയില്‍ ഉരുക്കിയെടുക്കുന്ന നെയ്യ് മുരുഡയില്‍ തുണിവെച്ചു അരിച്ചാണ് ഒഴിക്കുക. നെയ്യ് നിറച്ചശേഷം പാളയുപയോഗിച്ചു വായ്പൊതി കെട്ടും. നെയ് മുരുഡ തലയിലേറ്റി കാല് നടയായാണ് സംഘം കൊട്ടിയൂരില്‍ എത്തുക. മഠത്തില്‍ കഠിനവ്രതത്തില്‍ കഴിയുന്നവര്‍ ഇത്തരം പ്രവര്‍ത്തികളില്‍ വ്യാപൃതരാണ് ഇപ്പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: