ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ വ്യോമാതിര്‍ത്തി ലംഘിച്ച് ചൈനീസ് ഹെലികോപ്റ്റര്‍ ഇന്ത്യന്‍ ഭൂപ്രദേശത്തിന് മുകളില്‍ പറന്നു. ഇന്ത്യ- ചൈനീസ് അതിര്‍ത്തിയില്‍ ഉത്തരാഖണ്ഡിലെ ചാമോലി ജില്ലയിലാണ് ചൈനീസ് ഹെലികോപ്റ്റര്‍ പ്രവേശിച്ചത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശനിയാഴ്ചയായിരുന്നു സംഭവം.
ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച് രാവിലെ 9.15ഓടെ ചൈനീസ് ഹെലികോപ്റ്റര്‍ ബറാഹോട്ടി പ്രദേശത്തിന് മുകളില്‍ പറക്കുകയായിരുന്നു. ഹെലികോപ്റ്റര്‍ നാല് മിനിറ്റ് നേരം വ്യോമാതിര്‍ത്തിക്കുള്ളില്‍ പറന്നെന്ന് ചാമോലി പോലീസ് സൂപ്രണ്ട് ത്രിപാഠി ഭട്ട് പറഞ്ഞു.
ഭട്ടിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികളാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. നേരത്തെയും ചൈനയുടെ ഭാഗത്തുനിന്ന് ഇത്തരത്തില്‍ വ്യോമാതിര്‍ത്തി ലംഘിച്ച നടപടികള്‍ ഉണ്ടായിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു.
എന്നാല്‍ ചൈനയുടെ ഭാഗത്തുനിന്നുള്ള ഈ നീക്കം മനഃപ്പൂര്‍വ്വമാണോ എന്ന് വ്യക്തമല്ലെന്ന് പോലീസ് സൂപ്രണ്ട് ത്രിപാഠി ഭട്ട് വ്യക്തമാക്കി. ഇന്ത്യ- പാക് ബന്ധത്തില്‍ വിള്ളലുകള്‍ നിലനില്‍ക്കെ പാക് വ്യോമ സേനാ വിമാനം ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചുവെന്ന അവകാശവാദവുമായി പാകിസ്താന് രംഗതത്തെത്തിയിരുന്നു.
പാക് അവകാശ വാദം തള്ളിയ ഇന്ത്യ പാക് യുദ്ധവിമാനം ഇന്ത്യന്‍ ഭൂപ്രദേശത്തിന് മുകളില്‍ പറന്നിട്ടില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇന്ത്യയിലെ ഉയരമേറിയ പ്രദേശമായ സിയാച്ചിന്‍ മലനിരകള്‍ക്ക് മുകളില്‍ പറന്നുവെന്നായിരുന്നു പാക് വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: