ചാത്തന്നൂര്‍: കാലവര്‍ഷം പെയ്തിറങ്ങിയതോടെ ചാത്തന്നൂര്‍ നിയോജകമണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളില്‍ വ്യാപകനാശം. പല പ്രദേശങ്ങളും വെള്ളത്തിലായി.
മരങ്ങള്‍ കടപുഴകി വീണും ഒടിഞ്ഞ് വീണും ചാത്തന്നൂര്‍ വൈദ്യുതിഭവന്റെ പരിധിയില്‍ പതിനാറോളം പ്രദേശങ്ങളില്‍ വൈദ്യുതിബന്ധം തകരാറിലായി. പലയിടങ്ങളിലും വൈദ്യുതബന്ധം പുനസ്ഥാപിച്ചിട്ടില്ല. മീനാട് കിഴക്കുംകരയില്‍ നെല്ലിവിള വീട്ടില്‍ ലളിതയുടെ വീടിന്റെ അടുക്കള ഭാഗം തകന്നുവീണു. ചാത്തന്നൂര്‍ മേലേവിള സജിഭവനില്‍ സജിയുടെ വീടിന് മുകളിലേക്ക് സമീപത്തെ മതില് ഇടിഞ്ഞുവീണ് വീടിന്റെ ഒരുഭാഗം തകര്‍ന്നുവീണു. മീനാട് ശാസ്താ ക്ഷേത്രത്തിന് സമീപം മീനാട് കിഴക്കുംകര മുസ്ലിംപള്ളി റോഡില്‍ തോടിന്കുറുകെയുള്ള പാലം മാലിന്യം നിറഞ്ഞത് മൂലം കൊല്ലാക്കുഴിയിലെ താഴ്ന്നപ്രദേശങ്ങളിലെ വീടുകളില്‍ വ്യാപകമായി വെള്ളം കയറി.
ചാത്തന്നൂര്‍ വൈദ്യുതിഭവന് പരിധിയില്‍പെട്ട കുളമുടി, കണ്ണേറ്റ, കോതേരി, തോട്ടവാരം, ശ്രീഭൂതനാഥ ക്ഷേത്രത്തിന് സമീപം, വാര്യന്ചിറ കോളനി, പുലിത്തോട്, കുറുങ്ങല്‍, ചൂരപൊയ്ക, മരങ്ങളെ പോലീസ് സ്റ്റേഷന്, കളിയാകുളം, ഇടനാട്, വരിഞ്ഞം, ഡീസന്റ് മുക്ക്, മീനാട്, മാവിളകടവ് എന്നിവിടങ്ങളിലാണ് വ്യാപകമായി മരം വീണ് വൈദ്യുതിബന്ധം തകരാറിലായി. മരക്കുളത്ത് 11 കെവി ലൈനില്‍ മരക്കൊമ്പ് വീണ് ലൈന്‍ തകരാറിലായത് രാത്രി എട്ടോടെയെങ്കിലും പുനസ്ഥാപിക്കാന്‍ കഴിയുമെന്ന് ചാത്തന്നൂര്‍ ഡിവിഷനില്‍ അസി.എന്‍ജിനീയര്‍ അരുണ്‍പ്രസാദ് പറഞ്ഞു. കിഴക്കന്‍ പ്രദേശങ്ങളില്‍ മഴ ശക്തമായതോടെ ഇത്തിക്കരയാറിന്റെ ഇരുവശങ്ങളിലെയും താഴ്ന്നപ്രദേശങ്ങള്‍ മഴവെള്ള ഭീഷണി നേരിടുകയാണ്. ഇത്തിക്കരയാറിന്റെ കുറുങ്ങല്‍, കൊഞ്ചിക്കടവ് ഭാഗങ്ങളില്‍ ആറ് വര്‍ഷമായി ബണ്ട് തകര്‍ന്നത് കാരണം 300 ഏക്കര്‍ വരുന്ന കുറുങ്ങല്‍ ഏലായും ഏലായ്ക്ക് ചുറ്റിലും താമസിക്കുന്ന നിര്‍ധനരായ കുടുംബങ്ങള്‍ വെള്ളക്കെട്ട് ഭീഷണി നേരിടുകയാണ്. നാശം സംഭവിച്ച പ്രദേശങ്ങളില്‍ ചാത്തന്നൂര്‍ വില്ലേജ് ഓഫീസറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥസംഘമെത്തി നാശനഷ്ടങ്ങള്‍ വിലയിരുത്തി മടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: