ന്യൂദല്‍ഹി: ജമ്മു കശ്മിരിലും ശ്രീനഗറിലും തുടര്‍ച്ചയായ രണ്ടാം ദിവസവും എന്‍.ഐ.എ റെയ്ഡ്. തീവ്രവാദ ഫണ്ട് കേസുമായി ബന്ധപ്പെട്ട് ശ്രീനഗറിലെ നാലിടങ്ങളിലും ജമ്മുവിലെ ഒരു സ്ഥലത്തുമാണ് ഞായറാഴ്ച റെയ്ഡ് നടക്കുന്നത്. കശ്മീരിലെ വിഘടനവാദി നേതാക്കളുടെ വീടുകള്‍, ഓഫീസുകള്‍, വാണിജ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് റെയ്ഡ് നടന്നത്.
പാകിസ്താന്റെയും യു.എ.ഇയുടേയും അടക്കമുള്ള വിദേശകാര്യങ്ങളുടെ കറന്‍സി റെയ്ഡില്‍ പിടിച്ചെടുത്തു. ഹുറീയത്ത് നേതാവ് സയ്യദ് അലി ഷാ ഗിലാനിയുമായി അടുപ്പമുള്ള അസാസ് അക്ബര്‍ അടക്കമുള്ളവരുടെ വസതികളിലാണ് റെയ്ഡ്.
കശ്മീരിലെയും ദല്‍ഹിയിലെയും 22 കേന്ദ്രങ്ങളില്‍ ശനിയാഴ്ച എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു. 1.15 കോടിരൂപയും ഭീകര സംഘടനകളായ ലഷകര്‍- ഇ -തൊയ്ബ, ഹിസ്ബുള്‍ മുജാഹിദീന്‍ എന്നിവയുടെ ലെറ്റര്‍ പാഡുകള്‍ അടക്കമുള്ള രേഖകളും റെയ്ഡില്‍ പിടിച്ചെടുത്തിരുന്നു.
പാക്കിസ്ഥാനില്‍ നിന്നുള്ള കള്ളപ്പണത്തിന്റെ ഉറവിടം അന്വേഷിക്കുന്നതിനായി നേരത്തെ എന്‍.ഐ.എ സംഘം ശ്രീനഗര്‍ സന്ദര്‍ശിച്ചിരുന്നു.അന്വേഷണത്തിന്റെ ഭാഗമായി വിഘടനവാദി നേതാക്കളെ ചോദ്യം ചെയ്തിരുന്നു. വിഘടനവാദി നേതാകളുടെ ധനസഹായത്തിന്റെ ഉറവിടമാണ് എന്‍.ഐ.എ അന്വേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: