ഇടുക്കി: ജില്ലയില്‍ പ്രകൃതി ചൂഷണം വര്‍ദ്ധിക്കുന്നു. മലയോരങ്ങള്‍ ഇടിച്ച് നിരത്തി കൂറ്റന്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതും നിയമം ലംഘിച്ച് പാറപൊട്ടിക്കുന്നതുമാണ് ചൂഷണങ്ങളില്‍ പ്രധാനപ്പെട്ടവ. ഇടുക്കിയുടെ ഭൂമിശാസ്ത്രത്തിനനുസരിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും കൃഷി രീതികളും നടത്തണമെന്ന നിര്‍ദ്ദേശം നിലനില്‍ക്കുമ്പോഴും ഇത് മറികടന്നുള്ള പ്രവര്‍ത്തനമാണ് നടക്കുന്നത്.
ശാന്തന്‍പാറ, ചതുരങ്കപ്പാറ എന്നീ പ്രദേശങ്ങളില്‍ പതിറ്റാണ്ടുകളായി ഏലപ്പട്ടയത്തില്‍ നിന്നും പാറപൊട്ടിക്കുന്നത് തടയാനായത് ഇടുക്കി എസ്.പിയായിരുന്ന എ.വി ജോര്‍ജിന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ്. തമിഴ്നാട്ടില്‍ നിന്നും ഉഷ്ണക്കാറ്റ് കേരളത്തിലേയ്ക്ക് വീശാനിടവരുത്തുന്ന രീതിയിലായിരുന്നു കേരള-തമിഴ്നാട് അതിര്‍ത്തിയിലെ കൂറ്റന്പാറമട പ്രവര്‍ത്തിച്ചിരുന്നത്. ഈ പാറമട ഏലപ്പട്ടയത്തില്‍ നിന്നും പാറപൊട്ടിച്ചു എന്ന് കണ്ടെത്തുന്നതും എസ്.പിയുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ്. ക്വാറിമാഫിയകള്‍ക്ക് ഏറെ ക്ഷീണം വരുത്തിയ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച് രണ്ടാഴ്ച തികയും മുന്‍പ് ഉദ്യോഗസ്ഥനെ മാറ്റുകയാണ് ചെയ്തത്. ഏലം കൃഷിയുടെ ഭാവി തന്നെ ചോദ്യം ചെയ്യുന്ന രീതിയില്‍ തുടരുന്ന പാറപൊട്ടിക്കല്‍ നിയമം മൂലം അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചു.
മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി പത്തുംപതിനാലും നിലയുള്ള കെട്ടിടങ്ങള്‍ നിര്‍മ്മിച്ചതിനെതിരെയും നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ല. വിവാദങ്ങളുണ്ടാക്കി പരിസ്ഥിതി സംരക്ഷകരാണ് തങ്ങള്‍ എന്ന് വരുത്തിത്തീര്‍ക്കാനുള്ള തന്ത്രം മാത്രമാണ് ചില ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്. ഇത്തരം സമീപനങ്ങള്‍ ജില്ലയുടെ പരിസ്ഥിതി ചൂഷകരെ സഹായിക്കാനേ ഉപകരിക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: