എജ്ബാസ്റ്റണ്‍: ഇടയ്ക്കിടെ മഴ രസംകൊല്ലിയായെങ്കിലും ഒട്ടും ആവേശം ചോരാതെയായിരുന്നു ചാമ്പ്യന്‍സ് ട്രോഫിയിലെ പാക്കിസ്ഥാനെതിരെയുള്ള മത്സരത്തില്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് ഇന്ത്യ വിരുന്ന് ഒരുക്കിയത്. മൂന്നു തവണ മഴ തടസ്സപ്പെടുത്തിയ മൽസരത്തിൽ ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരം 124 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം.
പാക്ക് ബോളര്‍മാരെ കണക്കിന് തല്ലി ഇന്ത്യന്‍ ബാറ്റ്സ്മാന്മാര് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ പടുത്തുയര്‍ത്തിയത് 319 റണ്‍സാണ്. മഴമൂലം 48 ഓവറാക്കി വെട്ടിച്ചുരുക്കിയെങ്കിലും ഇന്ത്യ നിരാശപ്പെടുത്തിയില്ല. ബാറ്റിങ്ങിനിറങ്ങിയ നാല് പേരും അര്‍ദ്ധ സെഞ്ചുറി നേടിയാണ് കളം നിറഞ്ഞത്. അഞ്ചാമനായി ഇറങ്ങിയ ഹാര്‍ദിക്ക് പാണ്ഡിയ ആകട്ടെ വെടിക്കെട്ട് ബാറ്റിങും നടത്തി.
പാക്കിസ്ഥാന്റെ മറുപടി 33.4 ഓവറിൽ 164 റൺസിലൊതുങ്ങി. ബൗളിങ്ങിനിടെ പരുക്കേറ്റ പാക്ക് താരം വഹാബ് റിയാസ് ബാറ്റിങ്ങിനിറങ്ങിയില്ല. മഴമൂലം പാക്കിസ്ഥാന്റെ വിജയലക്ഷ്യം 41 ഓവറിൽ 289 റണ്‍സായി പുനർനിശ്ചയിച്ചിരുന്നു. യുവരാജ് സിങ്ങാണ് കളിയിലെ കേമൻ. അർധസെഞ്ച്വറി നേടിയ അസ്ഹർ അലിയാണ് പാക്കിസ്ഥാന്റെ ടോപ് സ്കോറർ.
ഇന്ത്യയുടെ രോഹിത്ത്-ധവാന് ഓപ്പണിങ് കൂട്ടുക്കെട്ട് മെല്ലെയായിരുന്നു തുടങ്ങിയത്. പിന്നീട് റണ്‍മഴ തന്നെ പെയ്തിറങ്ങിയപ്പോള്‍ രോഹിത്തും(91) ധവാനും(68) ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 136 റണ്‍സാണ് കുറിച്ചത്. ധാവന്റെ വിക്കറ്റായിരുന്നു ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. ഷദാബ് ഖാന്റെ പന്തില്‍ അസര്‍ അലിയാണ് ധവാന്റെ ക്യാച്ചെടുത്തത്. തുടര്‍ന്ന് ടീം സ്കോര്‍ 192ലെത്തിയപ്പോള്‍ രോഹിത്ത് റണൗട്ടായി. പിന്നീട് ക്യാപ്റ്റന്‍ കോഹ്ലിയും(81) യുവരാജ് സിങും(53) ചേര്‍ന്ന് ഇന്ത്യയെ 285 റണ്‍സിലെത്തിച്ചു. എല്‍ബിയില്‍ കുരുങ്ങി യുവരാജ് മടങ്ങിയതോടെ എത്തിയ ഹാര്‍ദിക്ക് പാണ്ഡിയയും നിരാശപ്പെടുത്തിയില്ല.
വമ്പനടികളോടെ കളം നിറഞ്ഞ ഹാര്‍ദിക്ക് ആറ് പന്തില്‍ മൂന്ന് സിക്സറുകളുടെ അകമ്പടിയോടെ 20 റണ്‍സ് കുറിച്ചു. ഇന്ത്യയ്ക്കായി ഉമേഷ് യാദവ് മൂന്നും ജഡേജ, ഹാർദിക് പാണ്ഡ്യ എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി. അതേസമയം, ബാബർ അസം (12 പന്തിൽ എട്ട്), അഹമ്മദ് ഷെഹ്സാദ് (22 പന്തിൽ 12), ശുഐബ് മാലിക്ക് (ഒൻപതു പന്തിൽ 15), മുഹമ്മദ് ആമിർ (16 പന്തിൽ 9) ഇമാദ് വാസിം (0), സർഫ്രാസ് അഹമ്മദ് (16 പന്തിൽ 15), ഹസൻ അലി (0) എന്നിവർ നിരാശപ്പെടുത്തി. മികച്ച തുടക്കം ലഭിച്ച ശുഐബ് മാലിക്ക് ജഡേജയുടെ തകർപ്പൻ ത്രോയിൽ റണ്ണൗട്ടാവുകയായിരുന്നു. ഷദാബ് ഖാൻ 14 റൺസുമായി പുറത്താകാതെ നിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: