ഊണുകഴിക്കാനും കള്ളം പറയാനുമാണ് വായ തുറക്കുക എന്ന് മുഖ്യമന്ത്രിയായിരിക്കെ കെ.കരുണാകരനെക്കുറിച്ച് ആക്ഷേപമുയര്‍ന്നിരുന്നു. അതിപ്പോള്‍ കേന്ദ്രത്തിലേക്ക് വ്യാപിച്ചിരിക്കുന്നു. പ്രധാനമന്ത്രിക്കും ചേരുന്ന തൊപ്പിയായി അത് മാറിയിരിക്കുന്നു. യുപിഎ മുന്നണിക്കും കേന്ദ്രമന്ത്രിമാര്‍ക്കുമെതിരെയുള്ള അഴിമതി ആരോപണങ്ങളാണ് വിഷയം. അതൊക്കെ കെട്ടുകഥകളാണെന്നാണ് ഡോ.മന്‍മോഹന്‍സിംഗ് ഇപ്പോള്‍ പറയുന്നത്. “തന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയും അതിലെ മന്ത്രിമാരും ഒന്നാന്തരം സ്വഭാവശുദ്ധിയുള്ളവരാണ്. തന്റെ നിരീക്ഷണത്തില്‍ മന്ത്രിമാരാരും തന്നെ അഴിമതിക്കാരുമല്ല” ഇതിലും വലിയൊരു തമാശയുണ്ടോ? ഇങ്ങിനെ പറയുന്ന വ്യക്തിയെ ആരോടാണ് ഉപമിക്കേണ്ടത്? കണ്ടാമൃഗത്തോടോ? കണ്ടാമൃഗം പോലും ലജ്ജിച്ചുപോകും. കാരണം അതിനെക്കാള്‍ തൊലിക്കട്ടിയുണ്ടെന്നാണ് ഈ പ്രസ്താവനയിലൂടെ മന്‍മോഹന്‍സിംഗ് തെളിയിച്ചിരിക്കുന്നത്. പിശുക്കിമാത്രം വര്‍ത്തമാനം പറയുന്ന മന്‍മോഹന്‍സിംഗ് കള്ളം പറയാനായി വാചാലനായിരിക്കുകയാണ്. അഴിമതിയെക്കുറിച്ച് റിപ്പോര്‍ട്ട് വരുന്നതാണ് വിഷയം. ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ മിതത്വം പാലിക്കണമത്രെ. കേന്ദ്രമന്ത്രിമാര്‍ക്കെതിരെ ഉയരുന്ന ആക്ഷേപങ്ങളും ആരോപണങ്ങളും തമസ്കരിക്കണമെന്നാണോ പ്രധാനമന്ത്രി ആഗ്രഹിക്കുന്നത്. വാര്‍ത്തകള്‍ക്ക് ആധാരമാകുന്ന ആരോപണങ്ങള്‍ കഴമ്പില്ലാത്തതാണെങ്കില്‍ മന്‍മോഹന്‍സിംഗ് പറയുന്നതില്‍ കാര്യമുണ്ട്. അടുത്ത കാലത്തുയര്‍ന്നുവന്ന ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമായുത്ഭവിച്ചതല്ല. രാഷ്ട്രീയപ്രതിയോഗികളോ മാധ്യമങ്ങളോ ശൂന്യതയില്‍ നിന്നും സൃഷ്ടിതല്ല. ഉത്തരവാദപ്പെട്ട സ്ഥാപനങ്ങള്‍ ആധികാരിക രേഖകളുമായി വസ്തുതകള്‍ വിവരിക്കുമ്പോള്‍ ഞാനൊന്നും കണ്ടില്ല കേട്ടില്ല എന്ന ഭാവത്തില്‍ ഇരിക്കുകയാണോ വേണ്ടത്?
കേന്ദ്രമന്ത്രിമാര്‍ മാത്രമല്ല പ്രധാനമന്ത്രിപോലും ഇപ്പോള്‍ സംശയത്തിന്റെ നിഴലിലാണ്. ലക്ഷക്കണക്കിന് കോടി രൂപയുടെ കുംഭകോണങ്ങളുടെ ചുരുളാണ് അടുത്തകാലത്ത് അഴിഞ്ഞത്. ഭരണഘടനാ ദത്തമായ സിഎജിയുടെ പരിശോധനയിലാണ് പൊതുപണം പോയ വഴിയിലേക്ക് വെളിച്ചംവീശിയത്. ഒന്നും രണ്ടും മൂന്നുമല്ല സംഭവങ്ങള്‍. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ പേരില്‍ നടന്ന തീവെട്ടിക്കൊള്ളയുടെ പേരില്‍ പിടിയിലായത് കോണ്‍ഗ്രസ് നേതാക്കളല്ലെ. ഒരു മുഖ്യമന്ത്രിതന്നെ അഴിമതി ആരോപണത്തിന്റെ കുന്തമുനയില്‍ തൂങ്ങി നില്‍ക്കുകയല്ലെ. ആദര്‍ശ് ഫ്ലാറ്റ് നിസ്സാര അഴിമതിയാണോ? അതില്‍ കേന്ദ്രമന്ത്രിക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കും പങ്കില്ലെ? ഇതിനെല്ലാം പുറമെയാണ് 2ജി സ്പെക്ട്രം അഴിമതി. യുപിഎയോട് വിദ്വേഷമുള്ളതുകൊണ്ട് ഉദ്ഭവിച്ച കേസാണോ ഇത്. യുപിഎയിലെ മന്ത്രിയായിരുന്നില്ലെ എ.രാജ. പ്രധാനമന്ത്രി പറയുന്ന സ്വഭാവശുദ്ധി രാജയ്ക്കുണ്ടായിരുന്നോ? കല്‍ക്കരിഖനി അനുവദിച്ചതിലെ അഴിമതി 2 ജി സ്പെക്ട്രം അഴിമതിയെക്കാള്‍ പതിന്മടങ്ങ് ഇരട്ടിയല്ലെ? അതിന്റെ അന്വേഷണം പുരോഗമിക്കുമ്പോള്‍ യുപിഎ എന്ന അശ്ലീല സഖ്യം ഒന്നടങ്കം അഴിമതിക്കാരുടെ കൂട്ടായ്മയാണെന്ന് ബോധ്യപ്പെടാതിരിക്കുമോ? 15 കേന്ദ്രമന്ത്രിമാര്‍ വ്യക്തമായ ആരോപണങ്ങള്‍ പേറി നടക്കുന്നവരാണ്. വീരഭദ്രസിംഗ് എന്ന കേന്ദ്രമന്ത്രി ഏറ്റവും ഒടുവില്‍ രാജിവച്ചതെന്തിനാണ്? ഭേദപ്പെട്ട സ്വഭാവശുദ്ധിയുള്ളതിനാലാണോ? എല്ലാ പരിശോധനയും പഠനവും നടത്തി നിയമത്തിന്റെ നൂലിഴകള്‍ പോലും മനസ്സിലാക്കി കോടതിയാണ് പറഞ്ഞത് ഇയാള്‍ അഴിമതി നടത്തിയെന്നു. എന്നിട്ടും പ്രധാനമന്ത്രി പൊട്ടന്‍കളി തുടരുന്നത് നാട്ടിനാകെ അപമാനമാണ്. നുണയും പൊങ്ങച്ചവും മന്മോഹന്സിംഗിന് ഒരു അലങ്കാരമായിരിക്കാം. എന്നാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് അത് ചേരുന്നതേയല്ല. എവിടെ കയറി കൂവിവിളിച്ചാലും ഈ പ്രസ്താവനയ്ക്ക് ജനങ്ങള്‍ പുല്ലുവില മാത്രമെ കല്പ്പിക്കുകയുള്ളു.
തീരാനഷ്ടം
ആര്‍എസ്എസ് തിരുവനന്തപുരം മുന്‍ വിഭാഗ് സംഘചാലക് ഡോ.എന്‍.ഐ.നാരായണന്റെ നിര്യാണം അക്ഷരാര്‍ത്ഥത്തില്‍ തീരാനഷ്ടം തന്നെയാണ്. ഒരു വ്യക്തി, ഏതെങ്കിലും ഒരു സംഘടനയുടെ ഭാരവാഹി എന്നതിലുപരി ഡോ. നാരായണന് വലിയ ഒരു പ്രസ്ഥാനമായിരുന്നു എന്നുതന്നെ പറയാം. വിദ്യാഭ്യാസ വിചക്ഷണന്‍, ചിന്തകന്‍, എഴുത്തുകാരന്, പ്രഭാഷകന്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്ന അദ്ദേഹം ഹിന്ദു സാംസ്കാരിക സംഘടനകളുടെ മാര്‍ഗദര്‍ശിയായിരുന്നു. മൂവാറ്റുപുഴയിലാണ് ജനിച്ചത്.കൊല്ലമായിരുന്നു പ്രവര്‍ത്തനകേന്ദ്രം. കൊല്ലം ശ്രീനാരായണ കോളേജില്‍ ഹിന്ദി അധ്യാപകനായിരുന്ന നാരായണന് നാലുപതിറ്റാണ്ടായി ആര്‍എസ്എസ് പ്രവര്‍ത്തനത്തിലുണ്ട്. പത്ത് വര്‍ഷത്തിലേറെ കൊല്ലം ജില്ലാ സംഘചാലകിന്റെ ചുമതല വഹിച്ചു. കൊല്ലം, തിരുവനന്തപുരം ജില്ലകള്‍ ഉള്‍പ്പെടുന്ന വിഭാഗിന്റെ സംഘചാലകനായി രണ്ടര ദശാബ്ദക്കാലം പ്രവര്‍ത്തിച്ചിരുന്ന എന്‍.ഐ.നാരായണന് ആരോഗ്യപരമായ കാരണങ്ങളാല്‍ കുറച്ചുകാലം മുമ്പാണ് ചുമതലകളില്‍ നിന്നും ഒഴിവായത്.
ഭാരതീയ വിദ്യാനികേതന്‍, അമൃതഭാരതി എന്നിവയിലൂടെ ഭാരതീയ ചിന്താധാരകള്‍ക്ക് വിദ്യാഭ്യാസരംഗത്ത് വേരോട്ടം നല്കിയ അദ്ദേഹം ഉപനിഷത്ത് വിദ്യാഭവന്, ബാലസാഹിതിപ്രകാശന്‍, ഗീതാസ്വാധ്യായ സമിതി തുടങ്ങി നിരവധി സംഘടനകളുടെ വഴികാട്ടിയുമായിരുന്നു. കൊല്ലം പുതിയകാവ് ഭഗവതി ക്ഷേത്രത്തിന്റെ ആദ്യത്തെ പ്രസിഡന്റ് കൂടിയാണ്. ഡോ.നാരായണന്റെ ചരമവാര്‍ത്തയറിഞ്ഞ് ദുഃഖാകുലരായി കഴിയുന്നതുവരെ ഒന്നുകൂടിവേദനിപ്പിക്കുന്നതായി ഡോ.ബി.ബാലചന്ദ്രന്റെ നിര്യാണവാര്‍ത്ത. ആര്‍എസ്എസിന്റെ കൊല്ലം ഗ്രാമീണ ജില്ലാസംഘചാലകായിരുന്ന ബാലചന്ദ്രന് ആദ്ധ്യാത്മിക മേഖലയില്‍ ഏറെ ശ്രദ്ധേയനായിരുന്നു. സ്വാമി സത്യാനന്ദസരസ്വതിയുടെ ഉത്തമ ശിഷ്യനായിരുന്ന ഡോ.ബാലചന്ദ്രന്, ശ്രീരാമദാസ മിഷന്റെ അഖിലേന്ത്യാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു. ഇരുവരുടെയും വേര്‍പാട് സൃഷ്ടിച്ച ദുഃഖത്തില്‍ ഞങ്ങളും പങ്കുചേരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: