തൃശൂര്‍: കോര്പ്പറേഷന് കൗണ്‍സിലര്‍ കെ.മഹേഷിന്റെ വീടിന് നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം. ഇന്നലെ പുലര്‍ച്ചെ 3.45 ഓടെയാണ് കോര്‍പ്പറേഷനിലെ ബി.ജെ.പി അംഗമായ കെ.മഹേഷിന്റെ ചെമ്പൂക്കാവിലെ വീടിന് നേരെ ആക്രമണമുണ്ടായത്.
രാവിലെ 7ന് വീടിന്റെ പുറകുവശത്തേക്കുള്ള വാതില്‍ തുറക്കാനെത്തിയപ്പോഴാണ് വാതില്‍ കുത്തിത്തുറക്കാനുള്ള ശ്രമം നടത്തിയതായും വീട്ടുപകരണങ്ങളും മറ്റും വലിച്ചു വാരിയിട്ട നിലയിലും കണ്ടത്.
ഉടന്‍ തന്നെ വിവരം പോലീസിനെ അറിയിച്ചു. എ.സി.പി.പി.വാഹിദ്, തൃശൂര്‍ ഈസ്റ്റ് സി.ഐ. സേതു, എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. വീടിന്റെ പിന്‍വശത്തെ ചുറ്റുമതില്‍ ചാടിക്കടന്നാണ് അക്രമി എത്തിയതെന്നും സംശയിക്കുന്നു.
കഞ്ചാവ് മയക്കുമരുന്ന് സംഘം വ്യാപകമായ ചെമ്പൂക്കാവ് മൈലിപ്പാടം മേഖലയിലുണ്ടായ ഈ സംഭവം കഞ്ചാവ് മാഫിയയുടെ ആക്രമണമാണെന്ന് ബി.ജെ.പി ജില്ലാ നേതൃത്വം പറഞ്ഞു.
നിരന്തരമായ കഞ്ചാവ് വേട്ടയും സംഘര്‍ഷവും നടക്കുന്നതിനാല്‍ ഇത്തരക്കാര്‍ക്കെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് സ്ഥലം സന്ദര്‍ശിച്ച ബി.ജെ.പി ജില്ലാ പ്രസിഡന്റ് എ.നാഗേഷ് പറഞ്ഞു.
അതേസമയം മോഷണശ്രമമെന്ന വിലയിരുത്തലില്‍ പോലീസ്. സമീപത്തെ സ്വകാര്യ ബാങ്കിന്റെ എ.ടി.എം. കൗണ്ടറില്‍ സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി. കാമറ പരിശോധിച്ചാല്‍ സംഭവവുമായി ബന്ധപ്പെട്ട തെളിവ് ലഭിച്ചേക്കുമെന്നാണ് പോലീസ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: