സര്‍ക്കാരിന്റെ അഥവാ ആഭ്യന്തരമന്ത്രിയുടെ അധികാരപരിധിയെക്കുറിച്ച് സാധാരണ ജനങ്ങള്‍ക്കുള്ള തെറ്റിദ്ധാരണ മാറിക്കിട്ടി. അതായത്, പരിധിയില്ലാത്ത അധികാരമാണ് സര്‍ക്കാരിന് എന്ന കാര്യം പിടികിട്ടാന്‍ ഇത്രയും നാള് കാത്തിരിക്കേണ്ടിവന്നു. അധികാരം പ്രയോഗിക്കാനറിയാവുന്നവരുടെ കൈയില്‍ അതു കിട്ടുമ്പോഴല്ലേ മനസ്സിലാക്കാനാകൂ.
തന്റെ ഓഫീസിലെ ഒരു ക്ലാര്‍ക്കിനെ സെക്ഷന്‍ മാറ്റി നിയമിക്കാന്‍ പോലും സംസ്ഥാന പോലീസ് ചീഫിന് അധികാരമില്ലത്രെ! മന്ത്രിമാര്‍ക്ക് ഇഷ്ടമുള്ളവരെ അവരുടെ ഓഫീസില്‍ നിയമിക്കാം. ഗണ്‍മാനാക്കാം, ഡ്രൈവറാക്കാം. പക്ഷേ, പോലീസ് മേധാവിക്കധികാരമില്ല. ഡിജിപിയുടെ ഗണ്‍മാനെവരെ സര്‍ക്കാര്‍ മാറ്റി ഇഷ്ടമുള്ള ഗണ്‍മാനെ നിയമിക്കാം.
ഒരുപക്ഷെ നാളെ ഡിജിപി തന്റെ ഡ്രൈവറെ മാറ്റിക്കളയും. എന്നിട്ട് സര്‍ക്കാരിന് ഇഷ്ടമുള്ള ഗണ്‍മാനെ നിയമിക്കും. ഒരു പക്ഷേ, നാളെ ഡിജിപി തന്റെ ഡ്രൈവറെ മാറ്റിയാല്‍ ആ ഉത്തരവും സര്‍ക്കാര്‍ റദ്ദാക്കാനിടയുണ്ട്. പോലീസ് മേധാവി ഏതു കാര്‍ ഉപയോഗിക്കണമെന്നും ഇനി സര്‍ക്കാര്‍ തീരുമാനിച്ച് ഉത്തരവിറക്കിയേക്കും. അധികാരം എല്ലാ മന്ത്രിമാരും ഇപ്രകാരം പ്രയോഗിക്കാന്‍ തീരുമാനിച്ചാല്‍ സെക്രട്ടേറിയറ്റിന്റെ വലുപ്പം ഇനിയും കൂട്ടേണ്ടിവരും.
കെ.വി. സുഗതന്,
ആലപ്പുഴ
റബര്‍ബോര്‍ഡും ബാങ്കും നാല് പതിറ്റാണ്ടു മുന്‍പുള്ള നിലവാരത്തിലേക്ക് പോകണം
കേരളത്തിന്റെ തനിവിളകളായ തെങ്ങും കമുകും രോഗബാധയാല്‍ നശിച്ചപ്പോള്‍ അതിനൊരു പരിഹാരം ഉണ്ടാക്കാന്‍ കേരളത്തിന് കഴിഞ്ഞില്ല. റബ്ബര്‍ബോര്‍ഡ് രൂപീകൃതമായപ്പോള്‍ റബ്ബര്‍കൃഷി ശാസ്ത്രീയമാക്കി. പുതിയ വിത്തിനവും രോഗപ്രതിരോധവും ഗവേഷണം നടത്തി 40 വര്‍ഷം മുമ്പ് റബ്ബറൈസിഡ് റോഡിലേക്ക് പോകാന്‍ സര്‍ക്കാരിന് മാര്‍ഗദര്‍ശനം നല്കി. പക്ഷെ ഇന്ന് റബറൈസിഡ് റോഡും റബര്‍ തടയണകളും ഒരു സ്വപനമായി തുടരുന്നു.
റബ്ബറിന് സെസ് പിരിച്ച് ശാസ്ത്രീയമായി റീപ്ലാന്റ് ചെയ്തവര്‍ക്ക് സബ്സിഡി കൊടുത്തു. റബ്ബര്‍ബോര്‍ഡില്‍ രാഷ്ട്രീയ സ്വാധീനം വര്‍ദ്ധിച്ചപ്പോള്‍ പുതുകൃഷിക്കും സബ്സിഡി കൊടുത്തുതുടങ്ങി. പക്ഷെ മറ്റു നാണ്യവിളകള്‍ക്കും രജിസ്ട്രേഷന് നടത്തി ശാസ്ത്രീയമായി കൃഷി ചെയ്യുകയും ഗവേഷണം നടത്തുകയും ചെയ്യുന്നതിന് പകരം റബറിന്റെ രജിസ്ട്രേഷന് എടുത്തുകളയുകയാണ് ചെയ്തത്. ഇപ്പോള്‍ സബ്സിഡി നിറുത്തുന്നതിനെപ്പറ്റി ആലോചിക്കുന്നു.
കൃഷിക്കാരന് പല സബ്സിഡികളും കാടശ്വാസവും കിട്ടുന്നുണ്ട്. എങ്കിലും അതൊന്നും യഥാര്‍ത്ഥ കൃഷിക്കാരന്റെ കൈയ്യില്‍ എത്താറില്ല. എന്നാല്‍ റബ്ബര്‍ കൃഷിയുടെ സബസിഡി റബ്ബര്‍ വെയ്ക്കുന്ന എല്ലാവരുടെയും ബാങ്ക് അക്കൗണ്ടില്‍ ചെന്നിരുന്നു.
നാളികേരത്തിന് വില ഇടിഞ്ഞപ്പോള്‍ ജെസിബി ഉപയോഗിച്ച് തെങ്ങ് പറിച്ചുകളഞ്ഞ് റബര്‍ വച്ചും, റബറിന് വില ഇടിഞ്ഞപ്പോള്‍ അത് വെട്ടിമാറ്റി ജാതി നട്ടു. ജാതിക്കയും വില ഇടിഞ്ഞപ്പോള്‍ പഴവര്‍ഗ്ഗ കൃഷിയിലേക്ക് പോകാനാണ് കൃഷിക്കാര്‍ ശ്രമിക്കുന്നത്. ഇത് നാശത്തിലേക്കുള്ള പോക്കാണ്. പഴം വാങ്ങാന്‍ ആളില്ലെങ്കില്‍ എന്തുചെയ്യും.
എല്ലാ നാണ്യവിളകള്‍ക്കും ഉല്‍പാദനചെലവിന് അനുസരിച്ച് മിനിമം വില നിശ്ചയിച്ച് അതു കൃഷിക്കാരന് താങ്ങുവിലയായി കൊടുക്കുകയും എല്ലാ കൃഷിയും രജിസ്റ്റര്‍ ചെയ്ത് റബര്‍ബോര്‍ഡ് മുന്‍കാലങ്ങളില്‍ ചെയ്തതുപോലെ റീപ്ലാന്റിംഗ് സബ്സിഡി കൃഷിക്കാരന്റെ ബാങ്ക് അക്കൗണ്ടിലേക്ക് കൊടുക്കുകയാണ് വേണ്ടത്.
കൃഷിക്കാരന് കടാശ്വാസമോ വായ്പ എഴുതി തള്ളുകയോ അല്ല, എടുത്ത കടം വീട്ടുന്നതിന് അവരെ പ്രാപ്തരാക്കുകയാണ് വേണ്ടത്. അതിന് അവന്റെ ഉല്പന്നം സംഭരിച്ച് സംസ്കരിച്ച് വിലയുള്ളപ്പോള്‍ വില്ക്കാന് അവനെ പ്രാപ്തനാക്കണം.
നാലു പതിറ്റാണ്ടിന് മുന്‍പ് കമ്പ്യൂട്ടറോ ലാപ്ടോപോ ഇല്ലാതിരുന്ന കാലത്ത് റബര്‍ബോര്‍ഡും ബാങ്കുകളും നല്ല സേവനം ചെയ്തിരുന്നു. ആ നിലവാരത്തിലേക്ക് തിരിച്ചുപോകുകയും നാളികേര ബോര്‍ഡുപോലുള്ളവയെ ആ നിലവാരത്തിലേക്ക് കൊണ്ടുവരുകയും ചെയ്യണം.
എം. കെ. സിറിയക്ക്
മരങ്ങാട്ടുപള്ളി
ബീഫ് നിരോധനം എന്ന കള്ളക്കഥ
കേരളത്തില്‍ അയ്യായിരത്തില്‍പ്പരം ഇറച്ചി വില്പനശാലകള് ഉണ്ടെങ്കിലും വെറും അഞ്ചെണ്ണത്തിനു മാത്രമേ നിയമപരമായി വേണ്ട അംഗീകാരമുള്ളൂ എന്ന് കഴിഞ്ഞ ദിവസം ‘ജന്മഭൂമി’ വാര്‍ത്തയുണ്ടായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ബീഫ് നിരോധിച്ചു എന്ന കള്ള വാര്‍ത്തയ്ക്കുണ്ടാക്കാന്‍ കഴിഞ്ഞ കോലാഹലത്തിന്റെ ചെറിയൊരു ശതമാനം പോലും ചലനം ജന്മഭൂമി വാര്‍ത്തയ്ക്കുണ്ടാക്കാന്‍ കഴിഞ്ഞില്ല. മലയാളികള്‍ അവര്‍ അവകാശപ്പെടുന്നതുപോലെ അഭ്യസ്തവിദ്യരാണോ എന്ന ചോദ്യം സ്വയം ചോദിച്ച് ഉത്തരം കണ്ടുപിടിക്കേണ്ടതാണ്.
കേന്ദ്ര സര്‍ക്കാര്‍ കന്നുകാലികളെ അറക്കാനായി ചന്തയില്‍ കൊണ്ടുപോയി വില്‍ക്കുന്നതിനെ നിരോധിച്ചു പുറപ്പെടുവിച്ച വിജ്ഞാപനം എങ്ങനെയാണ് രാഷ്ട്രീയക്കാരും പത്രക്കാരും ചാനലുകാരും ഉള്‍പ്പടെയുള്ള മലയാളികള്‍ മനസ്സിലാക്കിയും പ്രതികരിച്ചതും? കാള പെറ്റു, ഉടന്‍ കയറു വേണം എന്ന് കരുതി ചാടിയോടിയ പോലെയല്ലേ കേന്ദ്ര സര്‍ക്കാര്‍ തങ്ങളുടെ തീറ്റ മുടക്കി എന്നുപറഞ്ഞ് ഹൈക്കോടതിയില്‍ ചെന്നത്? കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനം വായിച്ചോ എന്ന് ഹൈക്കോടതി ചോദിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ വക്കീല്‍ ഇളിഭ്യനായി മിഴിച്ചുനിന്നു പോയില്ലേ? രാഷ്ട്രീയക്കാര്‍ക്കും മാദ്ധ്യമങ്ങള്‍ക്കും എളുപ്പം കൈകാര്യം ചെയ്യാവുന്ന കളിമണ്ണു പരുവത്തിലാകരുത് സമൂഹം എന്ന വിലയേറിയ പാഠമാണ് ബീഫ് നിരോധിച്ചു എന്ന കളളക്കഥയോട് കേരളം നടത്തിയ ബാലിശമായ പ്രതികരണം നല്‍കുന്നത്.
ആര്.ഗോപാലകൃഷ്ണന് നായര്‍,
ഏറ്റുമാനൂര്‍
സ്ത്രീകള്‍ സൈന്യത്തിന്റെ മുന്‍നിരയിലെത്തുമ്പോള്‍
സ്ത്രീകളെ സൈന്യത്തിന്റെ മുന്‍നിരയിലെത്തിക്കുമെന്ന കരസേനാ മേധാവി ബിബിന്‍ റാവത്തിന്റെ പ്രസ്താവന സ്വാഗതാര്‍ഹം. പുരുഷന്മാര് മാത്രമുള്ള പദവികളില്‍ സ്ത്രീകള്‍ എത്തിപ്പെടുന്നത് സ്ത്രീശാക്തീകരണത്തിലേക്കുള്ള വലിയ കാല്‍വയ്പ്പാണ്. സൈന്യത്തില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരം നല്‍കുന്നത് ലിംഗാസമത്വം കുറയാനിടയാക്കും,
നിലവില്‍ ഭരണതലപ്പത്തും എക്സിക്യുട്ടീവ് മേഖലയിലും സ്ത്രീകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ലെജിസ്ലേറ്റീവ് തലത്തിലും ആഭ്യന്തര സംരക്ഷണ കാര്യത്തിലും സ്ത്രീകളുടെ പങ്കാളിത്തം കുറവാണ്.
ചില രാഷ്ട്രീയ കക്ഷികള്‍ നേതൃസ്ഥാനത്തേക്കു സ്ത്രീകളെ പരിഗണിക്കാറേയില്ല. മെഡിക്കല്‍, ലീഗല്‍, വിദ്യാഭ്യാസം, എഞ്ചിനീയറിങ് തുടങ്ങിയ തിരഞ്ഞെടുത്ത മേഖലകളില്‍ സൈന്യത്തിന്റെ ഭാഗമാകാന്‍ സ്ത്രീകള്‍ക്ക് അനുവാദമുണ്ട്. എന്നാല്‍ തന്ത്രപ്രധാനമായ മേഖലകളിലും സൈനിക വിന്യാസങ്ങളിലും എത്തിപ്പെടുന്നതോടെ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കും. അതോടെ രാഷ്ട്രീയ കക്ഷികളും മാറിചിന്തിക്കാന്‍ തുടങ്ങും. വരാന്‍ പോകുന്ന കാലഘട്ടം സ്ത്രീകള്‍ക്ക് പുരുഷന്മാര്ക്കൊപ്പം തുല്യമായി പ്രവര്‍ത്തിക്കാനുള്ളതാണെന്ന് ജനറല്‍ റാവത്തിന്റെ പ്രസ്താവന നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
കെ.എ. സോളമന്
എസ്.എല്‍.പുരം
പ്രതികരിക്കാൻ ഇവിടെ എഴുതുക: