തിരുവനന്തപുരം: ബിജെപിയെ തളര്‍ത്തുന്നതിന് നക്സലിസം വളര്‍ത്താന്‍ ശ്രമം നടക്കുന്നതായി ബിജെപി അധ്യക്ഷന്‍ അമിത് ഷാ. കേരളം അതിന് വളക്കൂറുള്ള മണ്ണാണെന്ന് ജന്മഭൂമിക്ക് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. എന്നാല്‍ കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും സമാധാനവും വികസനവും ആഗ്രഹിക്കുന്നവരാണ്.
ആഗോളവ്യാപകമായി കമ്മ്യൂണിസം ഇല്ലാതാവുകയാണ്. കോണ്‍ഗ്രസ് രാജ്യത്തും ഇല്ലാതായി. ബിജെപി എല്ലാ സംസ്ഥാനങ്ങളിലും പ്രവര്‍ത്തനം വ്യാപിച്ചു. കേന്ദ്രഭരണത്തിനു പുറമെ ഒട്ടുമിക്ക സംസ്ഥാനങ്ങളും ഭരിക്കുന്നു. കേരളത്തിലും ബിജെപി ഭരണം ഉറപ്പാണ്. അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഭൂരിഭാഗം സീറ്റും നേടുക എന്‍ഡിഎ ആയിരിക്കും. നിയമ സഭാതെരഞ്ഞടുപ്പില്‍ ഭരണവും നേടും. 15 ശതമാനം വോട്ടുമാത്രമുള്ളപ്പോള് ഇത് അമിത ആത്മവിശ്വാസമല്ലേ എന്ന ചോദ്യത്തിന് യാഥാര്‍ത്ഥ്യമെന്നായിരുന്നു മറുപടി.
ഉത്തര്‍ പ്രദേശിലും മണിപ്പൂരിലും ജമ്മുകാശ്മീരിലും ബിജെപി സര്‍ക്കാറുണ്ടാകുമെന്ന് പറഞ്ഞപ്പോള്‍ ഇതേ ചോദ്യം നേരിട്ടതാണ്. കേരളത്തില്‍ കിട്ടിയ 15 ശതമാനം വോട്ട് നിസാരമല്ല. മഹാരാഷ്ട്രയില്‍ അധികാരത്തിലെത്തും മുന്‍പ് ബിജെപി വോട്ട് 8 ശതമാനമായിരുന്നു. ഗുജറാത്തില്‍ 11 ശതമാനം വോട്ടുണ്ടായിരുന്നപ്പോളാണ് ആദ്യം അധികാരം പിടിച്ചത്. ബിജെപി അധികാരം പിടിക്കുമെന്ന വിശ്വാസമുണ്ടായാല്‍ കേരളത്തില്‍ വോട്ട് ശതമാനത്തില്‍ വന്‍ കുതിപ്പുണ്ടാകും.
കേന്ദ്രം അവഗണിക്കുന്നു എന്ന കേരളത്തിന്റെ ആക്ഷേപത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, യുപിഎ സര്‍ക്കാറും എന്‍ഡിഎ സര്‍ക്കാറും കേരളത്തിനു നല്കിയ പദ്ധതികളും ധനസഹായവും പ്രസദ്ധീകരിക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു എന്നായിരുന്നും അമിത് ഷായുടെ മറുപടി.
ഭീമമായ റവന്യൂ കമ്മി നേരിടുന്ന കേരളത്തിന് മുമ്പെങ്ങുമില്ലാത്ത ധനസഹായമാണ് വിവിധ പദ്ധതികള്‍ക്കായി നരേന്ദ്രമോദി സര്‍ക്കാര്‍ നല്‍കിവരുന്നത്. കൃഷിക്കാരുടെ ഉയര്‍ച്ചയ്ക്കും വളര്‍ച്ചയ്ക്കുമായി മുമ്പ് ഉണ്ടായിരുന്നതിന്റെ മൂന്നിരട്ടി പണമാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു പോരുന്നത്. രാജ്യത്ത് കാര്‍ഷിക വളര്ച്ച് ആറുശതമാനം വര്‍ധിച്ചു. അക്ഷരാര്‍ഥത്തില്‍ കാര്‍ഷിക വിപ്ലവത്തിനാണ് മോദിസര്‍ക്കാര്‍ തുടക്കം കുറിച്ചിരിക്കുന്നത്.
കേരളത്തില്‍ നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ പൂര്‍ണ ഉത്തരവാദിത്വം മുഖ്യമന്ത്രി പിണറായി വിജയനാണ്. എപ്പോഴൊക്കെ ഇടതുഭരണം വന്നിട്ടുണ്ടോ അപ്പോഴൊക്കെ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ സിപിഎമ്മിന്റെ കൈയ്യാല്‍ വ്യാപകമായി കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് കേരളം ഭരിച്ച ഇടതുസര്‍ക്കാരുകള്‍ക്കോ സിപിഎമ്മിനോ ഒഴിഞ്ഞുമാറാനാകില്ല.
ജാതി രാഷ്ടീയത്തിന്റേയും പ്രീണന രാഷ്ട്രീയത്തിന്റേയും കാലം കഴിഞ്ഞു. വികസന രാഷ്ടീയമാണ് നാട് ആവശ്യപ്പെടുന്നത്. ജനസംഘം അദ്ധ്യക്ഷനായിരുന്ന പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ പണ്ട് ചൂണ്ടിക്കാട്ടിയതും അതാണ്. ദീന്‍ദയാലിന്റെ പേരില്‍ നിരവധി പദ്ധതികള്‍ മോദി സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുണ്ട്. ഇതിലൂടെ രാജ്യത്ത് വികസനവും പുരോഗതിയും കൊണ്ടുവരാനാണ് ശ്രമം. അമിത് ഷാ പറഞ്ഞു.
കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പുമായി ഗൗരവത്തിലുള്ള ചര്‍ച്ച നടന്നിട്ടില്ലെന്ന് എഡിറ്റര്‍മാരുമായുള്ള കൂടിക്കാഴ്ചയില്‍ അമിത് ഷാ പറഞ്ഞു.വെള്ളാപ്പള്ളി നടേശന്റെ വിമര്‍ശനങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ ബിഡിജെഎസ് ആണ് എന്‍ഡിഎ ഘടകക്ഷിയെന്നു അതിന്റെ നേതാവ് തുഷാര്‍ എന്തെങ്കിലും പറഞ്ഞോ എന്നായിരുന്നു അമിത് ഷായുടെ മറുപടി. വ്യത്യസ്ഥ രാഷ്ട്രീയ പാര്‍ട്ടികളാകുമ്പോള്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകും. അത് ചര്‍ച്ച ചെയ്ത് പരിഹരിക്കും. കന്നുകാലികളെ സംബന്ധിച്ച് അടുത്തിടെ ഇറക്കിയ വിജ്ഞാപനം രാഷ്ട്രീയ വിഷയമല്ലന്നും ദേശീയ മദ്യനയം ടൂറിസം നയത്തിന്റെ ഭാഗമായി കൊണ്ടുവരുമെന്നും അമിത് ഷാ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: