തിരുവനന്തപുരം: ഒരു രാഷ്ട്രീയ കക്ഷിയുടെ ബൂത്ത് അധ്യക്ഷന്‍ മുതല്‍ ദേശീയ അധ്യക്ഷന്‍ വരെ ഒരുവേദിയില്‍ അണിനിരന്ന അപൂര്‍വകാഴ്ചയ്ക്ക് ഇന്നലെ തലസ്ഥാനനഗരം സാക്ഷ്യം വഹിച്ചു. ബിജെപിയുടെ തിരുവനന്തപുരം നിയോജകമണ്ഡലത്തിലെ രാജാജി നഗറിലെ 95-ാം ബൂത്തില്‍ ബിജെപി സംഘടിപ്പിച്ച സ്വീകരണസമ്മേളനവേദിയിലായിരുന്നു അപൂര്‍വ കാഴ്ച.
അമിത് ഷായ്ക്ക് പുറമെ ബിജെപി ദേശീയ ജനറല്‍സെക്രട്ടറി രാംലാല്‍, സംസ്ഥാനഅധ്യക്ഷന് കുമ്മനം രാജശേഖരന്, ജില്ലാ അധ്യക്ഷന്‍ അഡ്വ എസ്. സുരേഷ്, മണ്ഡലം അധ്യക്ഷന്‍ കെ. രാജശേഖരന് എന്നിവരാണ് പ്രവര്‍ത്തകരില്‍ ആവേശമുണര്‍ത്തി വേദിയില്‍ ഒരേസമയം അണിനിരന്നത്. വേദിയിലെത്തിയ അമിത് ഷായെ മുതിര്‍ന്ന അംഗം ഗോമതിയമ്മ പൂച്ചെണ്ടു നല്കി സ്വീകരിച്ചു. തൊഴുകൈകളോടെ തലകുനിച്ച് അനുഗ്രഹം വാങ്ങിയാണ് അദ്ദേഹം വേദിയില്‍ ഉപവിഷ്ഠനായത്.
ബൂത്ത് അധ്യക്ഷന്‍ മുതല്‍ ദേശീയ ജനറല്‍സെക്രട്ടറി വരെയുള്ള പാര്‍ട്ടി ഭാരവാഹികളെ സാക്ഷിയാക്കി കോളനിയില്‍ സമഗ്രവികസനം നടപ്പാക്കുമെന്ന ഉറപ്പാണ് അമിത് ഷാ പ്രദേശവാസികള്‍ക്ക് നല്‍കിയത്. ലക്ഷക്കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന റാലികളെയും യോഗങ്ങളെയും അഭിസംബോധന ചെയ്തിട്ടുണ്ടെങ്കിലും രാജാജി നഗറിലെ ബൂത്ത് സമ്മേളനത്തില്‍ പങ്കെടുക്കുമ്പോഴുള്ള സന്തോഷം മുമ്പ് ലഭിച്ചിട്ടില്ലെന്ന് അമിത് ഷാ പറഞ്ഞു.
കോളനിയിലെ മുതിര്‍ന്ന അംഗങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായി ഗോമതിയമ്മയെ അദ്ദേഹം പൊന്നാട അണിയിച്ചു. ചെണ്ടമേള വിദ്വാന് സ്റ്റീഫന്‍, ജി. വേലുക്കുട്ടി, വി. സരസമ്മ, ആര്. പൊന്നമ്മ എന്നിവരും ആദരവ് ഏറ്റുവാങ്ങി. എസ്എസ്എല്‍സി, പ്ലസ് ടു ക്ലാസുകളില്‍ ഉന്നത വിജയം നേടിയ എ. അജിത, ദൃശ്യ, ബാലതാരങ്ങളായ സ്നേഹ അനു, ബി. സുരാരാജേഷ് എന്നിവര്‍ക്ക് അദ്ദേഹം ബിജെപിയുടെ ഉപഹാരങ്ങള്‍ സമ്മാനിച്ചു. ബൂത്തു കമ്മറ്റിയുടെ ഉപഹാരം അമിത് ഷായ്ക്ക് കമ്മിറ്റി പ്രസിഡന്റ് ഷിബു സമ്മാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: