തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ എസ്എടി ആശുപതിയില്‍ ചികിത്സയില്‍ കഴിയുന്ന നവജാതശിശുവിന് രക്തം മാറി നല്‍കിയതായി പരാതി. തൃപ്പല്ലൂര്‍ മഞ്ചവിളാകം സ്വദേശി സിനുവിന്റെ കുട്ടിക്കാണ് മറ്റൊരു കുട്ടിക്കു നല്‍കേണ്ടിയിരുന്ന രക്തം മാറി നല്‍കിയത്.
17 ദിവസം പ്രായമായ കുഞ്ഞിന് ശ്വാസതടസമുണ്ടായതിനെ തുടര്‍ന്ന് കാരക്കോണം മെഡിക്കല്‍ കോളേജില്‍ നിന്ന് 14 ദിവസം മുന്‍പാണ് എസ്എടി ആശുപത്രിയില്‍ എത്തിച്ചത്.
കഴിഞ്ഞദിവസം രാത്രി 12ന് വാര്‍ഡില്‍ കിടന്ന കുഞ്ഞിന് രക്തം നല്‍കണമെന്ന് നഴ്സ് അറിയിച്ചു. എന്നാല്‍ രക്തം നല്‍കേണ്ട ആവശ്യമില്ലെന്ന് ഡോക്ടര്‍ പറഞ്ഞതായി കുട്ടിയുടെ അമ്മ പറഞ്ഞിട്ടും കേള്‍ക്കാതെ കുഞ്ഞിനെ പിടിച്ചുവാങ്ങി കൊണ്ടുപോയി രക്തം നല്‍കുകയായിരുന്നു. 2 മണിക്ക് തിരികെ കൊണ്ടുവന്ന് പാല് കൊടുക്കാന്‍ നഴ്സ് നിര്‍ദേശിച്ചു.
വാമനപുരം പടന്നപ്പട ചരുവിള പുത്തന്‍വീട്ടില്‍ രാജേഷിന്റെ 5 ദിവസം പ്രായമായ കുഞ്ഞിന് നല്‍കേണ്ട രക്തമാണ് മാറി നല്‍കിയത്. കൗണ്ട് കുറവായതിനാല്‍ ഉടന്‍ രക്തം നല്‍കണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് രക്തം കൊണ്ട്വന്ന് നഴ്സിനെ ഏല്‍പ്പിച്ചിരുന്നു.
വീണ്ടും രക്തം വേണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് നേരത്തേ വാങ്ങിനല്‍കിയത് കുഞ്ഞിന് നല്‍കിയില്ലെന്ന് അറിയുന്നത്. ഈ സമയത്താണ് മറ്റൊരുകുട്ടിക്ക് രക്തം നല്‍കിയവാര്‍ത്ത ആശുപത്രിയില്‍ പരക്കുന്നത്. പരാതിയുമായി രക്ഷിതാക്കള്‍ ഡോക്ടറെ സമീപിച്ചു. ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും ഒടുവില്‍ അബദ്ധം പറ്റിയതാണെന്ന് ഡോക്ടര്‍മാര്‍ സമ്മതിക്കുകയായിരുന്നു.
രക്തം മാറി നല്കിയ വിഷയത്തില്‍ ഉടന്‍ അന്വേഷണം നടത്തി കര്‍ശന നടപടിയെടുക്കുമെന്ന് മെഡിക്കല്‍കോളേജ് പ്രിന്‍സിപ്പല്‍ അറിയിച്ചു. എസ്എടി ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ വിവിധ വിഭാഗം മേധാവികളെ ഉള്‍പ്പെടുത്തി അന്വേഷണ കമ്മിഷന് രൂപീകരിച്ചു. രണ്ടു കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: