ന്യൂദല്‍ഹി: കേരളത്തിലേതുള്പ്പെെട രാജ്യത്തെ 32 സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ രണ്ട് വര്‍ഷത്തേക്ക് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നത് കേന്ദ്ര ആരോഗ്യ മന്ത്രാലയം തടഞ്ഞു. പാലക്കാട് ചെര്‍പ്പുളശേരി കേരള മെഡിക്കല്‍ കോളേജിന് 2017-18, 2018-19 വര്‍ഷത്തേക്ക് പ്രവേശനാനുമതി റദ്ദാക്കി. ഇവിടെ കഴിഞ്ഞ തവണ 150 സീറ്റുകളാണ് അനുവദിച്ചിരുന്നത്. അടൂര്‍ ഏഴംകുളം മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളേജിന്റെ ഈ അദ്ധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനം തടഞ്ഞു. ഇവിടെ 100 സീറ്റാണുള്ളത്.
കണ്ണൂര്‍ മെഡിക്കല്‍ കോളേജിന് കഴിഞ്ഞ തവണ അധികമായി അനുവദിച്ച 50 സീറ്റ് ഇത്തവണ ഇല്ല. അതേസമയം, പാലക്കാട് പി.കെ.ദാസ് മെഡിക്കല്‍ കോളേജിന് ഈ അദ്ധ്യയന വര്‍ഷത്തില്‍ 150 സീറ്റിലേക്ക് പ്രവേശനത്തിന് അനുമതി നല്‍കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദിഷ്ട കോന്നി മെഡിക്കല്‍ കോളേജിന് അനുമതി നിഷേധിച്ചപ്പോള്‍, സര്‍ക്കാരിന്റെ പാരിപ്പള്ളി മെഡിക്കല്‍ കോളേജിന് നൂറ് സീറ്റുകളിലേക്ക് അനുമതി നല്കി.
മെഡിക്കല്‍ കൗണ്‍സില്‍ ഒാഫ് ഇന്ത്യയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കായി സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് ലോധ കമ്മീഷന് കഴിഞ്ഞ അദ്ധ്യയന വര്‍ഷം കോളേജുകള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി പ്രവേശനാനുമതി നല്‍കിയിരുന്നു. ഇത് മറികടന്നാണ് അടിസ്ഥാനസൗകര്യങ്ങള്‍ ഉറപ്പുവരുത്താതെ പ്രവര്‍ത്തിക്കുന്ന കോളേജുകള്‍ക്കെതിരെ കേന്ദ്ര ആരോഗ്യ മന്ത്രാലയം നടപടിയെടുത്തത്. കോളേജുകള്‍ സെക്യൂരിറ്റി തുകയായി കെട്ടിവച്ച രണ്ട് കോടി രൂപ സര്‍ക്കാര്‍ കണ്ടുകെട്ടും. നിലവില്‍ ഈ കോളേജുകളില്‍ പഠിക്കുന്ന 4000 വിദ്യാര്‍ത്ഥികള്‍ക്ക് പഠനം തുടരാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: