കോഴിക്കോട്: മുസ്ലിം ലീഗ് രാഷ്ട്രീയ പുനര്‍വിചിന്തനത്തിന് ഒരുങ്ങുന്നു. രണ്ടു മാസത്തിനുള്ളില്‍ ഗോവയില്‍ ഇതിനായി പ്രത്യേക യോഗം വിളിക്കും. വിവിധ മേഖലകളിലുള്ള പ്രമുഖരെ യോഗത്തിലേക്ക് ക്ഷണിക്കും. ചിന്തകര്‍, വിദ്യാഭ്യാസ വിചക്ഷണര്‍, ശാസ്ത്രജ്ഞര്‍, വിരമിച്ച ഐഎഎസ്, ഐപിഎസ് ഓഫീസര്‍മാര്‍ തുടങ്ങിയവരെ പങ്കെടുപ്പിക്കും.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുള്‍പ്പെടെ ലീഗിന് വേരോട്ടമുണ്ടാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍, പാര്‍ട്ടിയെ രാജ്യം മുഴുവന്‍ വ്യാപിപ്പിക്കാനാണ് ഇത്തരമൊരു ചര്‍ച്ചയ്ക്ക് തുടക്കമിടുന്നത്. പ്രമുഖരുടെ അഭിപ്രായം ഇതിനായി തേടും.
ഇന്നലെ കോഴിക്കോട്ട് ചേര്‍ന്ന മുസ്ലിം ലീഗ് രാഷ്ട്രീയ കാര്യ ഉപദേശക സമിതിയാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. സമിതി ചെയര്മാന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയിലായിരുന്നു യോഗം.
മുസ്ലിം ലീഗ് എന്നു കേള്‍ക്കുമ്പോള്‍ ഉത്തരേന്ത്യയിലെ ജനങ്ങള്‍ ഭാരത- പാക് വിഭജനകാലത്തെക്കുറിച്ചാണ് ചിന്തിക്കുന്നതെന്ന് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം. ഖാദര്‍മൊയ്തീന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അവിടെ ഒരു വികാരപരമായ വിഷയമാണത്. ഈ സാഹചര്യത്തില്‍ അത്തരം സ്ഥലങ്ങളില്‍ പാര്‍ട്ടിക്ക് എങ്ങനെ വേരോട്ടമുണ്ടാക്കാനാകുമെന്ന് ചര്‍ച്ച ചെയ്യും. പുതിയ കര്‍മ്മപദ്ധതികള്‍ തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിക്കെതിരായ വിശാല ദേശീയ മുന്നണി ശക്തിപ്പെട്ടുവരുന്നത് ആശാവഹമാണെന്ന് രാഷ്ട്രീയ കാര്യ സമിതി വിലയിരുത്തിയതായി ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു.
ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി, ട്രഷറര്‍ പി.വി. അബ്ദുള്‍ വഹാബ് എംപി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: