കൊച്ചി: ഇന്ത്യയിലെ ഡേറ്റാ സംഭരണ സംവിധാനം കുറ്റമറ്റതാണെന്നും ഏറ്റവും സുരക്ഷിതമായ വിവര കൈമാറ്റ സംവിധാനമാണ് ആധാറെന്നും കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ്. ആളിനെ തിരിച്ചറിയാനല്ലാതെ കൂടുതല്‍ ഒരു വിവരവും ആധാറിലൂടെ മറ്റാര്‍ക്കും ലഭിക്കില്ല.
വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്ക് 10 ലക്ഷം രൂപ വരെ പിഴയും മൂന്നുവര്‍ഷം തടവു ശിക്ഷ ലഭിക്കുന്നതാണ് രാജ്യത്തെ നിയമം. ലോകമെമ്പാടും കമ്പ്യൂട്ടര്‍ വൈറസ് ആക്രമണമുണ്ടായിട്ടും ഇന്ത്യയില്‍ ഒറ്റപ്പെട്ടു കിടന്ന 200 കമ്പ്യൂട്ടറുകളെ മാത്രമാണ് ബാധിച്ചത്, മന്ത്രി പറഞ്ഞു.
ഇന്ത്യയില്‍ ഡിജിറ്റല്‍ വപ്ലവം നടക്കുകയാണ്. സാമ്പത്തിക ഇടപാട് കൂടുതലും ഡിജിറ്റലാകുന്നു. അതിലൂടെ അഴിമതിയും ചൂഷണവും ഇല്ലാതായി. ഇടനിലക്കാര്‍ സാധാരണക്കാരന്റെ ആനുകൂല്യങ്ങള്‍ തട്ടുന്നത് തടയാനായി. കേന്ദ്രം ചെലവിടുന്ന ഒരു രൂപയില്‍ 15 പൈസയേ അര്‍ഹരില്‍ എത്തുന്നുള്ളുവെന്ന് രാജീവ് ഗാന്ധി പണ്ട് പറഞ്ഞു. ഇന്ന് 100 പൈസയും സാധാരണക്കാരനിലെത്തുന്നു.
114 കോടി പേര്‍ക്ക് ആധാര്‍ കാര്‍ഡ് ലഭ്യമാക്കി. 108 കോടി മൊബൈല്‍ ഫോണ്‍ കണക്ഷനുണ്ട്. 50 കോടി സ്മാര്‍ട് ഫോണാണ്. ഡേറ്റാ വിതരണ സംവിധാനത്തില്‍ നമ്മള് ലോകത്ത് മൂന്നാം സ്ഥാനത്താണ്. 28 കോടി ജന്‍ധന്‍ അക്കൗണ്ടുകള്‍ വഴി ഡിജിറ്റല്‍ സാമ്പത്തിക ഇടപാടു നടക്കുന്നു.
ഐടി മേഖലയില്‍ വന്‍മുന്നേറ്റമാണ് ഇന്ത്യക്ക്. വരും നാളില്‍ 600 കോടി രൂപയുടെ സോഫ്റ്റ്വെയര് കയറ്റുമതി നടത്തും. കേരളത്തിന് ഈ രംഗത്തുള്ള സാദ്ധ്യത നിലവിലുള്ളതിന്റെ അഞ്ചിരട്ടിയാണ്. സംസ്ഥാനം പദ്ധതി തയ്യാറാക്കിയാല്‍ കേന്ദ്ര സര്‍ക്കാര്‍ സഹായിക്കാന്‍ തയ്യാറാണ്, രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
ഐടി മേഖലയില്‍ 70 ലക്ഷം ജോലി അധികമായി ഉണ്ടാകും. മൂന്നു വര്‍ഷത്തിനിടെ രണ്ടര ലക്ഷം പേര്‍ക്ക് നേരിട്ടു ജോലി നല്കാന് കഴിഞ്ഞു. ആറു കോടി പേര്‍ക്ക് പരിശീലനം നല്‍കാനുള്ള പദ്ധതിയാണ് സര്‍ക്കാര്‍ ആവിഷ്കരിക്കുന്നത്.
ആധാര്‍ കാര്യത്തില്‍ മുമ്പ് ബിജെപി എതിര്‍ത്തത് പോരായമകള്‍ ഉണ്ടായിട്ടാണ്. മന്‍മോഹന്‍സിങ്ങിന്റെ കാലത്ത് ആധാര്‍ നിയമമായിരുന്നില്ല. പോരായ്മകള്‍ നീക്കി ഞങ്ങള്‍ നിയമങ്ങളുണ്ടാക്കി, ഇപ്പോള്‍ കുറ്റമറ്റതാണ്. ഡിജിറ്റല്‍ സാങ്കേതിക വിദ്യ സമൂഹത്തിലെ സാധാരണക്കാര്‍ക്കാണ് ഏറ്റവും ഗുണമാകുന്നത്, മന്ത്രി വിശദീകരിച്ചു.
മന്ത്രിക്ക് കൊച്ചിയില്‍ മൂന്ന് പ്രധാന പരിപാടികള്‍ ഉണ്ടായിരുന്നു. കേന്ദ്ര സര്‍ക്കാറിന്റെ സോഫ്റ്റ്വെയര് ടെക്നോളജി പാര്‍ക്സ് ഓഫ് ഇന്ത്യ (എസ്ടിപിടി)യുടെ ആഭിമുഖ്യത്തില്‍ ഐടി- ഇഎസ്ഡിഎം വ്യവസായ സംരംഭകരുമായുള്ള സംവാദം, ഡിജിറ്റല്‍ ഇന്ത്യ പ്രദര്‍ശനി ഉദ്ഘാടനം, പൊതുസേവന കേന്ദ്രം നടത്തിപ്പുകാരുമായുള്ള സംവാദം എന്നിവ.
യോഗങ്ങളില്‍ കേന്ദ്ര ഐടി സെക്രട്ടറി അരുണാ സുന്ദര്രാജന്, എസ്ടിപിഐ ഡയറക്ടര്‍ ജനറല്‍ ഓംകാര്‍ റായ്, സീനിയര്‍ ഡയറക്ടര്‍ ദേവേഷ് ത്യാഗി, കേരള ഐടി സെക്രട്ടറി എം. ശിവശങ്കര്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി -നീലിറ്റ്) ഡയറക്ടര്‍ ജനറല്‍ അശ്വിനി കുമാര്‍ ശര്‍മ്മ, അഡീഷണല്‍ ഡയറക്ടര്‍ പ്രതാപ് കുമാര്‍, പ്രൊഫ. കെ.വി. തോമസ് എംപി, പി.ടി. തോമസ് എംഎല്‍എ തുടങ്ങയവര്‍ വിവിധ യോഗങ്ങളില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: