ചെറുപുഴ: ചെറുപുഴ ബസ് സ്റ്റാന്റില്‍ സ്റ്റേറ്റ് ബാങ്കിനു സമീപം സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പൂട്ടിയിട്ട സെക്യൂരിറ്റി ജീവനക്കാരനെ നാട്ടുകാര്‍ ഇടപെട്ടതിനെ തുടര്‍ന്ന് പോലീസെത്തി മോചിപ്പിച്ചു. മാസങ്ങളായി ഈ സ്ഥാപനത്തില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ മാധ്യമപ്രവര്‍ത്തകരും നാട്ടുകാരും സ്ഥാപനത്തിലെത്തി പരിശോധന നടത്തവേയാണ് പുറത്തു നിന്ന് പൂട്ടിയിട്ട നിലയില്‍ ജീവനക്കാരനെ കണ്ടത്.
തുടര്‍ന്ന് ചെറുപുഴ എസ്ഐ പി.സുകുമാരന്റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം സ്ഥാപനത്തിന്റെ മാനേജരെ വിളിച്ചു വരുത്തുകയും ഒന്നര മണിക്കൂറിനു ശേഷം തുറന്നു വിടുകയും ചെയ്തു. ഈ സ്ഥാപനത്തിന്റെ എല്ലാ ബ്രാഞ്ചുകളിലും സെക്യൂരിറ്റി ജീവനക്കാരെ ഇത്തരത്തില്‍ പൂട്ടിയിടുകയാണ് പതിവെന്നും ബാങ്ക് മാനേജര്‍ എത്തിയാണ് ഉച്ചഭക്ഷണത്തിന് തുറക്കുന്നതെന്നും അറിയിച്ചു.
ഓഫീസിനുള്ളില്‍ പുറത്ത് നിന്നും പൂട്ടിയ ശേഷം രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും ഭക്ഷണം കഴിക്കാന്‍ മാത്രം ഷട്ടര്‍ തുറന്ന് കൊടുക്കുകയാണ് ചെയ്യുന്നത്. ഇരുപത്തിനാല് മണിക്കൂര്‍ ജോലി ചെയ്താല്‍ വെറും നാന്നൂറ് രൂപ മാത്രമാണ് ഇയാള്‍ക്ക് ശമ്പളം നല്‍കുന്നത്. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഇതില്‍ മനുഷ്യാവകാശ കമ്മീഷന് ഇടപെടണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: