കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷനില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിച്ച പദ്ധതികളില്‍ പൂര്‍ത്തിയായത് നാലിലൊന്നു മാത്രം. ബജറ്റില്‍ ഉള്‍പ്പെടുത്തിയതും ആസൂത്രണ സമിതിയുടെ അംഗീകാരം നേടിയതുമായ 826 പദ്ധതികളാണ് തയ്യാറാക്കിയിരുന്നത്. എന്നാല്‍ 621 പദ്ധതികള്‍ പ്രവര്‍ത്തി പൂര്‍ത്തികരിക്കാന്‍ ഏതാനും ആഴ്ചകള്‍ മാത്രം ബാക്കിയുളളപ്പോവും നടപ്പാക്കിയില്ല. റോഡ്,നടപ്പാത, ഓവുചാല്‍ ശുചീകരണം, അംഗണവാടി കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി തുടങ്ങിയ പശ്ചാത്തല മേഖലയില്‍ 31 ശതമാനം മാത്രമാണ് കോര്പ്പറേഷന് ചെലവഴിച്ചത്. വാര്‍ഡ് സമിതിയിലും വികസന സെമിനാറിലും പദ്ധതി നിര്‍ദ്ദേശങ്ങള്‍ വാങ്ങി അടങ്കല്‍തുക മാറ്റിവെച്ചു കൊണ്ട് പ്രഖ്യാപനം നടത്തിയ പദ്ധതികളുമായി ബന്ധപ്പെട്ട പ്രവൃത്തികളൊന്നും നടന്നിട്ടില്ല. 68.59 കോടി രൂപയാണ് 2016-17 വര്‍ഷം നീക്കിവെച്ചത്. എന്നാല്‍ ഇതില്‍ 32.5 ശതമാനം തുക മാത്രമാണ് ഇതുവരെ ചെലവഴിച്ചതെന്ന കണക്കുകളാണ് പുറത്തു വന്നിരിക്കുന്നത്.
കരാറുകാര്‍ ജോലിയെടുക്കാന്‍ തയ്യാറാണെന്ന് കോര്പ്പറേഷന് അധികൃതരുടെ ഭാഷ്യം. എന്നാല്‍ അഞ്ചരക്കോടി രൂപ പ്രവൃത്തികള്‍ ചെയ്തു തീര്‍ത്ത വകയില്‍ കിട്ടാനുണ്ടെന്നാണ് കരാറുകാര്‍ പറയുന്നത്. മഴക്കാലത്തിന് മുമ്പ് പൂര്‍ത്തിയാക്കേണ്ട ഓവുചാല്‍ ശുചീകരണം, റോഡ് അറ്റകുറ്റപണികള്‍, അംഗന്‍വാടികളുടെ പ്രവൃത്തികള്‍ എന്നിവ ഇതുവരെ തീര്‍ക്കാനായിട്ടില്ല. മഴ ശക്തമായതിനാല്‍ ഇത്തരം ജോലികള്‍ ഇനിയങ്ങോട്ട് പൂര്‍ത്തിയാക്കാനും സാധിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: