ശ്രീകണ്ഠാപുരം: പരിസ്ഥിതി സംരക്ഷണത്തിന് മാതൃകയായി വിദ്യാര്‍ത്ഥി കൂട്ടായ്മയില്‍ ജൈവവൈവിധ്യ പാര്‍ക്ക് ശ്രദ്ധേയമാകുന്നു. ശ്രീകണ്ഠാപുരം ഹയര്‍സെക്കണ്ടറി സ്ക്കൂളിലെ എന്‍എസ്എസ് വിദ്യാര്‍ത്ഥികളാണ് പ്രകൃതിയുടെ സ്വാഭാവികത്തനിമ അതേപടി നിലനിര്‍ത്തിക്കൊണ്ട് വര്‍ഷങ്ങളായുളള തുടര്‍ പ്രവര്‍ത്തനങ്ങളിലൂടെ മനോഹരമായ ജൈവപാര്‍ക്ക് നിര്‍മ്മിച്ചിരിക്കുന്നത്. ശ്രീകണ്ഠാപുരം ഗ്രാമപഞ്ചായത്താണ് എന്‍എസ്എസ് വിദ്യാര്‍ഥികളുമായി ചേര്‍ന്ന് ജൈവപാര്‍ക്ക് ആരംഭിച്ചതും നടത്തിക്കൊണ്ടുപോകുന്നതും. രണ്ടാം ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1997ലാണ് ഗ്രാമ പഞ്ചായത്ത് ജൈവവൈവിധ്യ പാര്‍ക്ക് ആരംഭിച്ചത്.
ശ്രീകണ്ഠാപുരം പഞ്ചായത്തിലെ 15-ാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന പന്നിയോട്ടുമൂലയില്‍ ശ്രീകണ്ഠാപുരം നഗരസഭയുടെ കൈവശമുളള മൂന്ന് ഏക്കറോളം വരുന്ന പ്രദേശത്താണ് ജൈവവൈവിധ്യ പാര്‍ക്ക് സ്ഥിതിചെയ്യുന്നത്. ശ്രീകണ്ഠാപുരം ടൗണില്‍ നിന്ന് 3.5 കിലോമീറ്റര്‍ ദൂരമാണ് പാര്‍ക്കിലേക്കുളളത്. അപൂര്‍വ്വവും അന്യംനിന്നുപോകുന്നതുമായ സസ്യജാലങ്ങള്‍ക്കും അവയെ ആശ്രയിക്കുന്ന ജീവജാലങ്ങള്‍ക്കും സംരക്ഷണം നല്കുന്ന പാര്‍ക്ക് കേരളത്തിലെ അപൂര്‍വ്വം ജൈവപാര്ക്കുകളില് ഒന്നാണ്. ജൈവവൈവിധ്യം അതുപോലെ നിലനിര്‍ത്തുന്ന പാര്‍ക്കില്‍ നൂറുകണക്കിന് അപൂര്‍വങ്ങളായ സസ്യങ്ങളാണ് വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുളളില്‍ നട്ടുപിടിപ്പിച്ചിട്ടുളളത്. അപൂര്‍വ്വ ഔഷധസസ്യങ്ങള്‍, കുറ്റിച്ചെടികള്‍, വളളിപ്പടര്‍പ്പുകള്‍, മുളകള്‍, വന്മരങ്ങള് എന്നിവ പാര്‍ക്കിലുടനീളം വെച്ചു പിടിപ്പിച്ചിട്ടുണ്ട്. കയ്പനരച്ചി, അണലിവേഗം, കഴഞ്ച്, നാഗലിംഗ പൂവ്, വെളുത്ത സര്‍പ്പഗന്ധി, രുദ്രാക്ഷം തുടങ്ങിയ ഔഷധച്ചെടികള്‍ ഉള്‍പ്പെടെ മുന്നൂറിലധികം സസ്യങ്ങളാണ് ഇന്ന് പാര്‍ക്കിലുളളത്. നക്ഷത്രമരം, നാല്പ്പാമരം, ദശപുഷ്പം, ദശമൂലം എന്നീ വിഭാഗങ്ങളില്‍പ്പെടുന്ന ധാരാളം ചെടികളും പാര്‍ക്കിലുണ്ട്.
ഏകവിള കൃഷിസമ്പ്രദായത്തെ തുടര്‍ന്ന് അപൂര്‍വ്വ സസ്യങ്ങള്‍ അപ്രത്യക്ഷമാകുന്ന സാഹചര്യത്തിലാണ് ജൈവൈവിധ്യ പാര്‍ക്കെന്ന ആശയം പഞ്ചായത്തധികൃതരുടെയും സ്ക്കൂള് എന്‍എസ്എസ് വിഭാഗത്തിന്റെയും ഉളള്ളല് ഉദയം കൊണ്ടത്. വനംവകുപ്പിന്റെയും ഔഷധി ആയുര്‍വ്വേദശാല, പറശ്ശിനിക്കടവ് ആയുര്‍വ്വേദ മെഡിക്കല്‍ കോളേജ്, സ്വകാര്യ വ്യക്തികള്‍ എന്നിവരുടെ സഹകരണത്തോടെയാണ് എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ ചെടികളെല്ലാം ശേഖരിച്ചത്. ശാസ്ത്രീയമായാണ് വിദ്യാര്‍ത്ഥികള്‍ വര്‍ഷങ്ങളായി പാര്‍ക്കിനെ സംരക്ഷിച്ചു വരുന്നത്. പാര്‍ക്കിനു ചുറ്റും ജൈവവേലി കെട്ടിയുണ്ടാക്കിയതൊടൊപ്പം മഹാഗണി, തേക്ക് എന്നിവയും പാര്‍ക്കിനും ചുറ്റും വെച്ചുപിടിപ്പിച്ചിട്ടുണ്ട്. ചെടികളുടെ പേരുകളും ശാസ്ത്രീയനാമങ്ങളും രേഖപ്പെടുത്തിയ ബോര്‍ഡുകളും പാര്‍ക്കില്‍ സ്ഥാപിച്ചിട്ടുണ്ട്. എന്‍എസ്എസ് വളണ്ടിര്‍മാര്‍ക്കും നാട്ടുകാര്‍ക്കും പാര്‍ക്കിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ട് ബോധവല്‍ക്കരണ ക്ലാസ്സുകളും പ്രകൃതി പഠന ക്യാമ്പുകളും പാര്‍ക്കില്‍ സംഘടിപ്പിച്ചു വരുന്നുണ്ട്. ചെടികളുടെ ഫോട്ടോ, വിവിധ ഭാഷകളില്‍ ഇവയുടെ പേരുകള്‍, രൂപവിവരണം എന്നിവ ഉള്‍പ്പെടുത്തിയ രജിസ്റ്ററും പാര്‍ക്കില്‍ തയ്യാറാക്കിയിട്ടുണ്ട്. വര്‍ഷങ്ങളായുളള പ്രവര്‍ത്തനത്തിന്റെ ഫലമായി മൂന്നേക്കര്‍ വരുന്ന പാര്‍ക്കില്‍ പുതിയ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കാന്‍ സാധിക്കാത്ത തരത്തില്‍ വൃക്ഷത്തൈകളും ഔഷധസസ്യങ്ങളും നിറഞ്ഞു കഴിഞ്ഞു.
ജില്ലയിലെ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകരായ വി.സി.ബാലകൃഷ്ണന്, വിനയരാജ്, വിജയകുമാര്‍ ബ്ലാത്തൂര്‍, ഗിരീഷ് മോഹന്‍ തുടങ്ങിയവരുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളാണ് സംസ്ഥാനത്തെതന്നെ ഒന്നാംകിട ജൈവപാര്‍ക്കായി പന്നിയോട്ടുംമൂലയിലെ പാര്‍ക്കിനെ മാറ്റാന്‍ സാധിച്ചതിന് പിന്നിലെന്ന് പാര്‍ക്കിന്റെ നിര്‍മ്മാണത്തിന് നെടുനായകത്വം വഹിച്ച ശ്രീകണ്ഠാപുരം ഹയര്‍സെക്കണ്ടറി സ്ക്കൂളിലെ എന്‍എസ്എസ് സ്പെഷ്യല്‍ ഓഫീസര്‍ ടി.എം.രാജേന്ദ്രന്‍മാസ്റ്റര്‍ പറയുന്നു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ അനൂപ് പുതിയപുരയില്‍, കെ.സുര്‍ജിത്ത് എന്നീ അധ്യാപകരും പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തുവരുന്നു. നിരവധി അംഗീകാരങ്ങള്‍ ഇതിനകം പാര്ക്കിനെത്തേടിയെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: