ചേര്‍ത്തല: കണ്ടമംഗലം ക്ഷേത്രഭരണ സമിതി തെരഞ്ഞെടുപ്പിലെ കൂട്ടത്തോല്‍വി, സിപിഎമ്മില്‍ പൊട്ടിത്തെറി.
ഇരുപത് വര്‍ഷത്തോളമായി പാര്‍ട്ടി നിയന്ത്രണത്തിലായിരുന്ന ക്ഷേത്രസമിതി ഭരണം കൈവിട്ടുപോയത് പാര്‍ട്ടിക്ക് നാണക്കേടായി. പാര്‍ട്ടി പാനലില്‍ ഉള്‍പ്പെട്ട മുഴുവന്‍ സ്ഥാനാര്‍ത്ഥികളും പരാജയപ്പെട്ടതിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തെത്തി.
മുന്‍ ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന പി. ഡി. ഗഗാറിന് നയിച്ച ശ്രീനാരായണ ഭക്തജനസമിതി പാനലിനെതിരെ തന്ത്രങ്ങള്‍ മെനഞ്ഞ് മത്സരത്തിനിറങ്ങിയ സിപിഎമ്മിന് ദയനീയ തോല്‍വിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ദേവസ്വം പ്രസിഡന്റായിരിക്കേ നേതാക്കളില്‍ ചിലരുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് അംഗത്വം പുതുക്കാതെവന്നതോടെ ഗഗാറിന് പാര്‍ട്ടിക്ക് അനഭിമതനാകുകയായിരുന്നു.
പ്രാദേശിക തലം മുതല്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ വരെയുള്ളവരാണ് പ്രദേശത്ത് ക്യാമ്പ് ചെയ്ത് പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. സിപിഎമ്മും സിപിഐയും തമ്മില്‍ സീറ്റ് വിഭജനത്തില്‍ ധാരണയാകാതിരുന്നതും തിരിച്ചടിക്ക് കാരണമായി.
കോണ്‍ഗ്രസ്, ബിജെപി, ബിഡിജെഎസ്, എസ്എന്‍ഡിപി എന്നിവര്‍ ഉള്‍പ്പെട്ട ശ്രീനാരായണ ഭക്തജനസമിതി പാനലാണ് ജയിച്ചത്. പാര്‍ട്ടിക്ക് ഏറെ വേരോട്ടമുള്ള പ്രദേശത്തെ കൂട്ടത്തോല്‍വിയെ കുറിച്ച് അന്വേഷിക്കാനും ഇടഞ്ഞ് നില്‍ക്കുന്നവരെ അനുനയിപ്പിക്കാനും മേല്‍ക്കമ്മിറ്റിയുടെ ഇടപെടലുണ്ടാകുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: