വിവേകാനന്ദസാഹിത്യം മലയാള അക്ഷരങ്ങളാകുന്ന രൂപീകൃത ഘടനയിലേക്ക് ആവാഹിക്കപ്പെട്ടതിന് അര്‍ദ്ധശതാബ്ദി പൂര്‍ത്തിയാകുന്നു, 2013-ാമാണ്ടില്‍. 1893 സെപ്തംബര്‍ 11 നാണ് വിവേകാനന്ദസ്വാമികള്‍ ഷിക്കാഗോയില്‍ വെച്ച് ആദ്യമായി ഒരു പ്രസംഗം ചെയ്യുന്നത്.
1902 ജൂലൈ നാലിന് സ്വാമികള്‍ സമാധിയായി. ഈ ഒമ്പതുകൊല്ലത്തിനകം സ്വാമികള്‍ ചെയ്ത പ്രസംഗങ്ങള്‍, ലേഖനങ്ങള്‍, കവിതകള്‍, സൂക്തങ്ങള്‍ മുതലായവയുടെ സമ്പൂര്‍ണ്ണ സമാഹാരമായ “”The Complete Works of Swami Vivekananda” എട്ടു ഭാഗങ്ങളിലായി മായാവതി അദ്വൈതാശ്രമത്തില്‍ നിന്നും 1907 മുതല്‍ പ്രസിദ്ധീകരിച്ചു. വിവേകാനന്ദസാഹിത്യം ഭാരതീയ ഭാഷകളിലെല്ലാം ക്രമേണ പരിഭാഷപ്പെടുത്തുകയുണ്ടായി. “-വിവേകാനന്ദ സാഹിത്യസര്‍വ്വസ്വം” എന്ന പേരില്‍ ഏഴ് ഭാഗങ്ങളിലായാണ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്. അത്യന്തം ശ്രമകരമായ ഈ സാഹിതീയ സംരംഭത്തിന് നേതൃത്വം നല്കിയ ശ്രീരാമകൃഷ്ണസംഘ സന്ന്യാസാംഗമാണ് ത്രൈലോക്യാനന്ദ സ്വാമികള്‍.
അവസാനത്തെ വാള്യം പുറത്തിറങ്ങുന്നതിനുമുമ്പെ ത്രൈലോക്യാനന്ദസ്വാമികള്‍ സന്നിപാതജ്വരത്താല്‍ കിടപ്പിലായി. പെട്ടെന്നു മരണവും സംഭവിച്ചു. ജന്മകൃത്യം സാധിച്ചശേഷം സംസാരം വെടിയുക! അത്യദ്ഭുതം!” പ്രൊഫ. എസ്. ഗുപ്തന്നായര് തന്റെ ആത്മകഥയില്‍ (മനസാസ്മരാമി, പേജ് 173) രേഖപ്പെടുത്തിയതാണ് മേലുദ്ധരിച്ചത്.
വിവേകാനന്ദസാഹിത്യത്തിന്റെ മലയാള പരിഭാഷയ്ക്കായി തന്റെ ആയുസ്സും വപുസ്സും സമര്‍പ്പിച്ച ത്യാഗധനനായിരുന്നു, ത്രൈലോക്യാനന്ദസ്വാമികള്‍.വിവേകാനന്ദ സാഹിത്യസര്‍വ്വസ്വം മലയാളഭാഷയിലാകുന്നതിനു മുമ്പെ വിവേകാനന്ദസൂക്തങ്ങള്‍ ജനങ്ങളുടെ ഹൃദയം കവര്‍ന്നിരുന്നു. പ്രൊഫ. ഗുപ്തന്‍നായരുടെ ഓജസ്സാര്‍ന്ന സാഹിത്യവിവര്ത്തനത്തിലൂടെയാണ് “വിവേകാനന്ദസൂക്തങ്ങള്‍-” കൈരളിയുടെ കര്‍ണ്ണങ്ങളില്‍ മുഴങ്ങിയത്. അദ്ദേഹത്തിന്റെ ഭാഷയില്‍, “-പൊട്ടിച്ചിതറുന്ന ഉല്‍ക്ക പോലുള്ള വിവേകാനന്ദ വൈഖരിയുടെ പ്രകാശത്തിന് ഭംഗം വരുത്താതെ പരിഭാഷപ്പെടുത്തുവാനുള്ള” ശ്രമങ്ങള്‍ക്ക് നേതൃത്വം നല്കിയ ത്രൈലോക്യാനന്ദസ്വാമികള്‍ പരിഭാഷ പറ്റാവുന്നത്ര പൂര്‍ണ്ണമാക്കാന്‍ ശ്രമിച്ചു.
അക്കാലത്തെ മലയാളത്തിലെ പ്രസിദ്ധരായ സാഹിത്യകാരന്മാരെയെല്ലാം ശ്രീരാമകൃഷ്ണ-വിവേകാനന്ദസാഹിത്യവുമായി സമ്പര്‍ക്കത്തിലാക്കുവാന്‍ യത്നിക്കുകയും ചെയ്തിരുന്നു.
മാതൃഭൂമി പത്രാധിപസമിതി അംഗവുംപിന്നീട് ജന്മഭൂമി ചീഫ് എഡിറ്ററുമായിരുന്ന വി.എം.കൊറാത്ത് എഴുതുന്നു, “-തൃശൂര്‍ വിലങ്ങന്‍ ശ്രീരാമകൃഷ്ണ ആശ്രമത്തില്‍ നിന്ന് സ്വാമി ത്രൈലോക്യാനന്ദ കോഴിക്കോട് ആശ്രമത്തില്‍ എത്തി. സ്വാമി വിവേകാനന്ദന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്ന വിവേകാനന്ദ സാഹിത്യസര്‍വ്വസ്വം തയ്യാറാക്കുന്നതിനുള്ള ശ്രമകരമായ ബാദ്ധ്യത ഏറ്റെടുത്തുകൊണ്ടാണ് സ്വാമിജി വന്നത്…
കുഞ്ഞപ്പനായര്‍ (സി.എം.കുഞ്ഞപ്പ) നിര്‍ദ്ദേശിച്ചതനുസരിച്ച്, ഞാന്‍ ആശ്രമത്തില്‍ പോയി. സ്വാമിയുമായി പരിചയപ്പെട്ടു. പുസ്തകത്തിന്റെ പ്രസാധനത്തിന് പ്രശസ്തരായ ഏതാനും എഴുത്തുകാരടങ്ങിയ സമിതി രൂപവല്‍ക്കരിച്ചിട്ടുണ്ടെന്നും കുട്ടിക്കൃഷ്ണമാരാരും അതില്‍പ്പെടുമെന്നും അദ്ദേഹം പറഞ്ഞു,”(ഓര്‍മ്മയുടെ നിലാവ്, പുറം 202-03).
ശ്രീരാമനെ പ്രതിക്കൂട്ടില്‍ കയറ്റുകയും കര്‍ണ്ണനുവേണ്ടി സാക്ഷിക്കൂട്ടില്‍ കയറുകയും” ചെയ്തതിന്റെ പേരില്‍ പുരോഗമനക്കാരാല്‍ വാനോളം വാഴ്ത്തപ്പെട്ട മാരാര്‍, നിരീശ്വരത്വത്തിന്റെയും നിഷേധത്തിന്റെയും പാതയില്‍ നിന്നും സാംസ്കാരിക പൈതൃകത്തിന്റെ പന്ഥാവിലൂടെ പുരോഗമിക്കുവാന്‍ ഇടയാക്കിയതും വിവേകാനന്ദസാഹിത്യത്തിന്റെ മലയാള പരിഭാഷ തന്നെയായിരുന്നു. മാതൃഭൂമി പത്രാധിപരായ സി.എച്ച്.കുഞ്ഞപ്പ എഴുതുന്നു, “മാരാരുടെ ജീവിതത്തില്‍ അവസാനകാലങ്ങളിലുണ്ടായ പരിവര്ത്തനത്തെക്കുറിച്ചുകൂടി ഒരു വാക്ക് പറഞ്ഞുവയ്ക്കട്ടെ… ഭാരതപര്യടനം നടത്തിയ മാരാര്‍ ‘-നേശേ ബലസ്യേതി ചരേദധര്‍മ്മം’ എന്ന ശ്ലോകപാഠത്തിനു നല്കിയ വ്യാഖ്യാനം പഴയ ധാരണകള്‍ക്ക് വിരുദ്ധമായിരുന്നു.
അതാര്ക്കുമറിയാം. എങ്കിലും ആ നിശിതബുദ്ധി പുതിയ വഴിക്ക് വ്യാഖ്യാനം തിരിച്ചുവിട്ടു. അതു പലരേയും വേദനിപ്പിച്ചു. ആ കൂട്ടത്തിലൊരാള്‍ ത്രൈലോക്യാനന്ദസ്വാമികളായിരുന്നു….
ഒരു കുറി അദ്ദേഹം കോഴിക്കോട് വന്നപ്പോള്‍ കുട്ടിക്കൃഷ്ണമാരാരെ ചെന്നുകാണുകയുണ്ടായി. അദ്ദേഹം സൗമ്യമായി ‘നേശേ ബലസ്യേതിയുടെ കാര്യം സംഭാഷണത്തില്‍ മുന്നോട്ടു കൊണ്ടുവന്നു. മാരാര്‍ പൊട്ടിത്തെറിച്ചു. അതു മാരാര്‍ജിയുടെ സ്വഭാവത്തിന്റെ പ്രത്യേകതയാണ്. അന്നു പറയരുതാത്തത് ചിലതു പറഞ്ഞുപോയി എന്ന് മാരാര്‍ജി തന്നെ ഖേദിച്ചിട്ടുണ്ട്. ത്രൈലോക്യാനന്ദസ്വാമിക്ക് പുറത്തു പോരേണ്ടി വന്നു…
ഒരു നിമിഷം കഴിഞ്ഞപ്പോള്‍ മാരാര്‍ക്കും ക്ലേശം തോന്നിയിരിക്കും. ത്രൈലോക്യാനന്ദസ്വാമികള്ക്കാകട്ടെ, അപ്പോഴോ പിന്നെ എപ്പോഴെങ്കിലോ ഇതിനെക്കുറിച്ച് ഒരു കറ എന്നതുണ്ടായില്ല. വിവേകാനന്ദസാഹിത്യസര്‍വ്വസ്വം പ്രസിദ്ധപ്പെടുത്താന്‍ തീരുമാനിച്ചപ്പോള്‍ മറ്റു പലരേയും എന്നപോലെയല്ല കുറച്ചധികമായി തന്നെ അദ്ദേഹം മാരാരുടെ സഹായം അഭ്യര്‍ത്ഥിച്ചു… അവര്‍ തമ്മില്‍ സമ്പര്‍ക്കം തുടങ്ങിയപ്പോള്‍ ഓരോ ദിവസവും പരസ്പര ബഹുമാനം വര്‍ദ്ധിച്ചുവന്നു…വിവേകാനന്ദന് അദ്ദേഹത്തിന്റെ ആത്മീയചിന്തക്കൊരു രാജപാത വെട്ടിത്തുറന്നുകൊടുത്തു. അതില്പിന്നെ ആ ഗ്രന്ഥത്തിന്റെ ജോലിയില്‍ മാരാര്‍ ത്രൈലോക്യാനന്ദ സ്വാമികളെപ്പോലെ തന്നെ ഒരു പങ്കുകാരനായി. അതോടുകൂടി മാരാര്‍ജി ആളാകെ മാറിക്കഴിഞ്ഞിരുന്നു-” (മാരാര്‍ സ്മരണിക, പുറം 21-23). മാരാരുടെ ജീവിതത്തിലുണ്ടായ മാറ്റത്തിന്റെ കഥയാണ് ഇവിടെ രേഖപ്പെടുത്തിയത്; ത്രൈലോക്യാനന്ദസ്വാമികളുടെ കളങ്കരഹിതമായ സൗഹൃദത്തിന്റെയും.
കുട്ടിക്കൃഷ്ണമാരാര് മാത്രമല്ല, ഗുപ്തന്നായര്, സുബ്രഹ്മണ്യന് തിരുമുമ്പ്, പി.ശേഷാദ്രി, കെ.പി.കേശവമേനോന്, സാധുശീലന്‍ പരമേശ്വരന്‍പിള്ള, കുഞ്ഞുണ്ണിമാഷ്, സി.എച്ച്.കുഞ്ഞപ്പ തുടങ്ങിയ സാഹിത്യകാരന്മാരെയും പ്രകാശാനന്ദസ്വാമികള്‍, ചിന്മയാനന്ദസ്വാമികള്,(ഒറ്റപ്പാലം ശ്രീരാമകൃഷ്ണാശ്രമത്തിലെ സന്ന്യാസിയാകുന്നതിനു മുമ്പെ മാതൃഭൂമി പത്രാധിപസമിതി അംഗമായിരുന്ന അഡ്വ.കുഞ്ഞിരാമ പതിയാര്‍) തുടങ്ങിയ പണ്ഡിതന്മാരെയും സന്ന്യാസിമാരെയും സഹകരിപ്പിച്ചാണ് അത്യന്തം ക്ലേശകരമായ സാഹിത്യസര്‍വ്വസ്വത്തിന്റെ പരിഭാഷ ത്രൈലോക്യാനന്ദസ്വാമികള്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്.കൊറാത്ത് എഴുതുന്നു, “-
നിശ്ചിത കാലാവധിക്ക് ഒരുമാസം മുമ്പുതന്നെ ഏഴു വാള്യങ്ങളുടെയും അച്ചടി പൂര്‍ത്തിയായി. സ്വാമിക്ക് എന്തെന്നില്ലാത്ത ചാരിതാര്‍ത്ഥ്യം. എന്നാല്‍ നാലു ദിവസത്തിനകം സ്വാമിജി ഹൃദയാഘാതം മൂലം കോഴിക്കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. ആശുപത്രിയില്‍ ചെന്നുകണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു, ‘എന്റെ ദൗത്യം പൂര്‍ത്തിയായല്ലൊ. ഇനി എനിക്ക് പോകാം.’ പിറ്റേന്ന് മാതൃഭൂമിയില്‍ നിന്നാണ് അദ്ദേഹം സമാധിയടഞ്ഞ വിവരം ഞാന്‍ അറിഞ്ഞത്,” (ഓര്‍മ്മയുടെ നിലാവ്, പുറം 204-205).
വരുന്ന വര്‍ഷങ്ങളില്‍ വിദേഹാവസ്ഥയിലിരുന്ന് ലോകമംഗളത്തിനായി വേല ചെയ്യും,” എന്ന വിവേകാനന്ദസ്വാമികളുടെ പ്രവചനം പ്രായോഗികമാക്കുവാന്‍ അവതീര്‍ണ്ണമായ സാഹിത്യഗംഗയെ കേരളക്കരയിലേക്ക് കൊണ്ടുവന്ന കാവിയണിഞ്ഞ ഭഗീരഥനായിരുന്നു ത്രൈലോക്യാനന്ദസ്വാമികള്‍. വിവേകാനന്ദ സാഹിത്യപ്രചരണം ജീവിതദൗത്യമായി ഏറ്റെടുത്ത സ്വാമികളോട് തുഞ്ചന്റെയും കുഞ്ചന്റെയും കൈരളിക്കുള്ള കടപ്പാട് സീമാതീതമാണ്.
കോട്ടയത്തെ വടവാതൂരില്‍, നൊച്ചികാട്ടുവീട്ടില്‍ മാധവക്കുറുപ്പിന്റെയും മണിമലവീട്ടില്‍ നാണിക്കുട്ടിയമ്മയുടെയും പുത്രനായാണ്, 1921 ജൂണ്‍ 6 ന് എം.എന്‍.ദാമോദരപണിക്കര്‍ ജനിച്ചത്. കറുകച്ചാല്‍ എന്‍.എസ്.എസ്. ഹൈസ്കൂള്‍, ചങ്ങനാശ്ശേരി സെന്റ്ബര്ക്ക്സ്മാന് കോളേജ്, തിരുവനന്തപുരം ട്രെയിനിംഗ് കോളേജ് എന്നിവിടങ്ങളില്‍ നിന്ന് അദ്ദേഹം വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തുടര്‍ന്ന് കോട്ടയം നായര്‍ സമാജം സ്കൂളില്‍ അദ്ധ്യാപകനായി. മയ്യഴിയില്‍ അദ്ധ്യാപകനായിരിക്കുമ്പോഴാണ് ആഗമാനന്ദസ്വാമികളെ ആദ്യമായി കാണുന്നത്. ആഗമാനന്ദസ്വാമികളുടെ മതപ്രഭാഷണത്തില്‍ ആകൃഷ്ടനായ ദാമോദരപണിക്കര്‍ കാലടി ശ്രീരാമകൃഷ്ണാദ്വൈതാശ്രമത്തിലെത്തി. തുടര്‍ന്ന് ആശ്രമം വകയായ ബ്രഹ്മാനന്ദോദയം ഹൈസ്കൂളില്‍ 1947-ല്‍ പ്രധാനാദ്ധ്യാപകനായി. 1950ല്‍ രാജിവച്ച് രാമകൃഷ്ണസംഘത്തിലെ ബ്രഹ്മചാരിയായി ചേര്‍ന്ന് ‘പ്രബുദ്ധകേരളം’ മാസികയുടെ പൂര്‍ണ്ണചുമതല ഏറ്റെടുത്തു. അക്കാലത്ത്‘-ശുകന്’ എന്ന തൂലികാനാമത്തിലാണ് അദ്ദേഹം ആത്മീയരചനകള്‍ പ്രത്യേകിച്ച് കവിതകള്‍ എഴുതിയിരുന്നത്.
ശ്രീരാമകൃഷ്ണമഠത്തിന്റെയും മിഷന്റെയും പരമാദ്ധ്യക്ഷനായിരുന്ന ശങ്കരാനന്ദസ്വാമികളില്‍ നിന്നും ദാമോദരപണിക്കര്‍ ബ്രഹ്മചാരി ആത്മചൈതന്യന് എന്ന നാമധേയത്തോടെ ഔപചാരികമായി ബ്രഹ്മചര്യദീക്ഷ സ്വീകരിച്ചു. 1959-ല്‍ ശങ്കരാനന്ദസ്വാമികളില്‍ നിന്നുതന്നെ സന്ന്യാസം സ്വീകരിച്ച് ത്രൈലോക്യാനന്ദസ്വാമികളായി. 1963 ഡിസംബര്‍ 17 ന് അര്‍ദ്ധരാത്രി കോഴിക്കോട്ടെ മെഡിക്കല്‍ കോളേജില്‍ വെച്ച് സമാധിയാകുന്നതുവരെ സ്വാമികള്‍ വിശ്രമമെന്തെന്നറിയാത്ത പ്രവര്‍ത്തനങ്ങളിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: