ന്യൂദല്‍ഹി: അന്തരിച്ച മുന്‍ ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിന്റെ പേരില്‍ ദല്‍ഹിയില്‍ അത്യാഡംബര പഠനകേന്ദ്രവുമായി സിപിഎം. കോട്ല റോഡില്‍ പഞ്ചനക്ഷത്ര സൗകര്യങ്ങളോടെയുള്ള പഠനകേന്ദ്രത്തിന്റെ പ്രാഥമിക ജോലികള്‍ പൂര്‍ത്തിയായി.
കോടികള്‍ ചിലവഴിച്ച് നിര്‍മ്മിക്കുന്ന പഠനകേന്ദ്രത്തിനായി വ്യാപക പണപ്പിരിവും ആരംഭിച്ചിട്ടുണ്ട്. വര്ഗ്ഗശത്രുക്കള്ക്കെതിരെ പോരാടാന്‍ പാര്‍ട്ടി കേഡര്‍മാരെ സജ്ജരാക്കുക, വ്യവസ്ഥാപിത സംവിധാനങ്ങള്‍ക്കെതിരായ വിപ്ലവ പോരാട്ടം ശക്തിപ്പെടുത്തുക തുടങ്ങിയ ജനാധിപത്യവിരുദ്ധ ആശയങ്ങളാണ് പഠനകേന്ദ്രത്തിന്റെ ലക്ഷ്യമെന്ന് സിപിഎം മുഖപത്രം പീപ്പിള്‍സ് ഡമോക്രസി വിശദീകരിക്കുന്നു.
കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയനുസരിച്ച് ചുളുവിലക്ക് ലഭിച്ച സ്ഥലത്താണ് ഭരണഘടനാവിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിന് പഠനകേന്ദ്രം നിര്‍മ്മിക്കുന്നത്. 2008ല്‍ യുപിഎ സര്‍ക്കാര്‍ പാര്‍ലമെന്റിലെ അംഗബലമനുസരിച്ച് ഓഫീസുകള്‍ നിര്‍മ്മിക്കുന്നതിന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സ്ഥലം അനുവദിച്ചിരുന്നു.
അന്ന് 58 എംപിമാരുണ്ടായിരുന്ന സിപിഎമ്മിന് കോട്ല റോഡില്‍ 50 കോടിയോളം രൂപ വിലമതിക്കുന്ന 62 സെന്റ് സ്ഥലം 60 ലക്ഷം രൂപക്ക് ലഭിച്ചു. ഈ ഭാഗങ്ങളില്‍ ഓഫീസ് ആവശ്യത്തിനല്ലാതെ താമസത്തിന് കെട്ടിടം നിര്‍മ്മിക്കാന്‍ അനുമതിയുണ്ടായിരുന്നില്ല. ഇതിനായി അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരിനെ സ്വാധീനിച്ച് ദല്‍ഹി വികസന അതോറിറ്റിയുടെ ദല്‍ഹി മാസ്റ്റര്‍ പ്ലാന്‍ 2021ലെ വ്യവസ്ഥകളില്‍ മാറ്റംവരുത്തി. നേതാക്കള്‍ക്ക് താമസിക്കുന്നതിനുള്ള ആഡംബര സൗകര്യമൊരുക്കാനായിരുന്നു ഇത്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് ബഹുനില കെട്ടിടത്തിന്റെ പ്രവൃത്തി തുടങ്ങിയത്. നേതാക്കള്‍ക്ക് പഞ്ചനക്ഷത്ര സൗകര്യങ്ങളോടെയുള്ള മുറികള്‍, ലൈബ്രറി, ഹാള്‍, കോണ്‍ഫറന്‍സ് റൂം, ഓഡിറ്റോറിയം തുടങ്ങിയ സൗകര്യങ്ങളാണ് ഒരുങ്ങുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് സിപിഎം നേതാക്കള്‍ പറഞ്ഞു.
തിരുവന്തപുരത്തെ സംസ്ഥാന കമ്മറ്റി ഓഫീസായ എകെജി സെന്ററും വിവാദഭൂമിയിലാണ്. 1977ല്‍ എ.കെ. ആന്റണി മുഖ്യമന്ത്രിയായിരിക്കെയാണ് എ.കെ.ജി.ക്ക് സ്മാരകമായി ഗവേഷണ കേന്ദ്രമൊരുക്കാന്‍ 28 സെന്റ് സ്ഥലം എ.കെ.ജി. സ്മാരക കമ്മറ്റിക്ക് നല്‍കിയത്. ഇത് പിന്നീട് സിപിഎം കയ്യടക്കി ഓഫീസ് നിര്‍മ്മിക്കുകയായിരുന്നു. ഇതിനോട് ചേര്‍ന്നുള്ള കേരള സര്‍വ്വകലാശാലയുടെ സ്ഥലം സിപിഎം കയ്യേറിയതായും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: