ബര്‍മിങ്ഹാം: ചാമ്പ്യന്‍സ് ലീഗ് ക്രിക്കറ്റില്‍ പാക്കിസ്ഥാനെതിരായ ഇന്ത്യന്‍ വിജയം എറിഞ്ഞുനേടിയത്. മൂന്ന് വിക്കറ്റ് നേടിയ ഉമേഷ് യാദവും രണ്ടെണ്ണം വീതം നേടിയ ഹാര്‍ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയുമാണ് ഇന്ത്യക്ക് കൂറ്റന്‍ വിജയം സമ്മാനിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മുന്‍നിര ബാറ്റ്സ്മാന്മാരുടെ മികച്ച പ്രകടനത്തില്‍ 48 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 319 റണ്‍സെടുത്തു. രോഹിത് ശര്‍മ്മ രാഹിത് ശര്‍മ്മ (119 പന്തില്‍ 91), ശിഖര്‍ ധവാന് (65 പന്തില്‍ 68), വിരാട് കോഹ്ലി (68 പന്തില്‍ പുറത്താകാതെ 81), യുവരാജ് സിങ് (32 പന്തില്‍ 53) എന്നിവര്‍ അര്‍ദ്ധസെഞ്ചുറി നേടി. ഹാര്‍ദിക് പാണ്ഡ്യ 6 പന്തില്‍ നിന്ന് 20 റണ്‍സും നേടി. ഇന്നിങ്സിനിടയ്ക്ക് കളി മഴ തടസ്സപ്പെടുത്തിയതോടെ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം പാക്കിസ്ഥാന്റെ വിജയലക്ഷ്യം 324 റണ്‍സായി പുനര്‍നിര്‍ണയിച്ചു. പാക്കിസ്ഥാന് ഇന്നിങ്ങ്സിനിടെ വീണ്ടും മഴയെത്തിയതോടെ വിജയലക്ഷ്യം വീണ്ടും പുനര്‍നിര്‍ണയിക്കപ്പെട്ടു.
41 ഓവറില്‍ 289 റണ്‍സ്. എന്നാല്‍ 33.4 ഓവറില്‍ 164 റണ്‍സിന് പുറത്താകാനായിരുന്നു പാക്കിസ്ഥാന്റെ വിധി. 50 റണ്‍സെടുത്ത ഓപ്പണര്‍ അസ്ഹര്‍ അലി, 33 റണ്‍സെടുത്ത മുഹമ്മദ് ഹഫീസ് എന്നിവര്‍ മാത്രമാണ് പാക് നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയത്. ഉമേഷ് യാദവ് 7.4 ഓവറില്‍ 30 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ പാണ്ഡ എട്ട് ഓവറില്‍ 44 റണ്‍സിനും ജഡേജ 43 റണ്‍സ് വിട്ടുകൊടുത്തും രണ്ട് വിക്കറ്റ് നേടി.
ഈ വിജയത്തോടെ അത്യപൂര്‍വ്വ നേട്ടം കൈവരിക്കാനും ഇന്ത്യന്‍ ടീമിന് ആയി. ഐസിസി ടൂര്‍ണമെന്റുകളില്‍ ഒരു ടീം മറ്റൊരു ടീമിനെതിരെ ഏറ്റവുമധികം തവണ ജയിക്കുന്ന റെക്കോര്‍ഡ് എന്ന നേട്ടമാണ് പാക്കിസ്ഥാനെതിരെ ഇന്ത്യ കൈവരിച്ചത്. ഇതുവരെയുള്ള ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി തുടങ്ങിയ ഐസിസി ടൂര്‍ണമെന്റുകളിലായി ഇന്ത്യ 13 തവണയാണ് പാക്കിസ്ഥാനെ തോല്‍പ്പിച്ചു.
അവസാനം നടന്ന ഏഴ് ഐസിസി ചാമ്പ്യന്‍ഷിപ്പുകളിലും ഇന്ത്യയ്ക്ക് മുന്നില്‍ പാക്കിസ്ഥാന് അടിതെറ്റി. 2009-ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫിയിലാണ് ഏറ്റവുമൊടുവില്‍ പാക്കിസ്ഥാന് ഇന്ത്യയെ തോല്‍പ്പിച്ചത്. ഐസിസി ചാമ്പ്യന്‍സ് ട്രോഫികളില്‍ റണ്‍സ് അടിസ്ഥാനത്തിലുള്ള ഏറ്റവും വലിയ വിജയം കൂടിയാണ് എഡ്ജ്ബാസ്റ്റണില് ഇന്ത്യ നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: