കോട്ടയം: യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ യുവസംരംഭകത്വ പദ്ധതിപ്രകാരം വ്യവസായം തുടങ്ങിയ യുവാവിന്റെ കമ്പനിക്ക് മുന്നില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ കൊടിനാട്ടി.
കോട്ടയം അയര്‍ക്കുന്നം ആറുമാനൂര്‍ അരങ്ങത്ത് പ്രദീപ് ജയിംസിന്റ എം. സാന്‍ഡ് കമ്പനിയുടെ പ്രവര്‍ത്തനമാണ് തടഞ്ഞത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് നയിച്ച യാത്രയ്ക്ക് 10,000 രൂപ പിരിവ് കൊടുക്കാത്തതിനെ തുടര്‍ന്നാണ് കൊടി നാട്ടിയത്.
യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത് കമ്മറ്റി ലൈസന്‍സ് നല്കാന് നിര്‍ദ്ദേശിച്ചിട്ടും കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രാദേശികമായ എതിര്‍പ്പുമൂലം പഞ്ചായത്ത് ലൈസന്‍സ് നല്‍കുന്നില്ലെന്ന് പ്രദീപ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഇംഗ്ലണ്ടില്‍ ജോലി ചെയ്ത് വരവേയാണ്് പ്രദീപ് നാട്ടില്‍ ബിസിനസ് തുടങ്ങാമെന്ന് വിചാരിച്ചത്. കമ്പനി തുടങ്ങാന്‍ എസ്ബിഐിയില് വായ്പയ്ക്ക് അപേക്ഷിച്ചുവെങ്കിലും എട്ട് മാസം യാതൊരു നടപടിയും ഉണ്ടായില്ല. തുടര്‍ന്ന് പ്രധാനമന്ത്രിക്ക് പരാതി നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് വഴി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് ബാങ്ക് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടാണ് മുടങ്ങി കിടന്ന വായ്പ അനുവദിച്ച് കിട്ടിയതെന്ന് പ്രദീപ് പറഞ്ഞു.
കമ്പനിയുടെ ആവശ്യത്തിന് മാലിന്യക്കുഴി നിര്‍മിക്കാന്‍ എല്ലാ അനുമതികളും വാങ്ങി നിര്‍മാണം തുടങ്ങിയപ്പോഴാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ കൊടി നാട്ടിയത്. അനധികൃത മണ്ണ് ഖനനമാണെന്ന് ആരോപിച്ചാണ് നിര്‍മാണം തടഞ്ഞത്. എന്നാല്‍ ജിയോളജി വകുപ്പിന്റെയടക്കം എല്ലാ അനുമതികളും ഉണ്ടായിരുന്നതിനാല്‍ റവന്യു വകുപ്പ് നിര്‍മാണത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കിയില്ല. നിര്‍മാണം നിയമാനുസൃതമാണെന്ന് സമരക്കാരെ ഉദ്യോഗസ്ഥര്‍ അറിയിക്കുകയും ചെയ്തു.
എന്നാല്‍ ഉദ്യോഗസ്ഥര്‍ പോയികഴിഞ്ഞപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജോയിസ് കൊറ്റത്തിന്റേ നേതൃത്വത്തില്‍ മണ്ണെടുക്കാന്‍ വന്ന ലോറികളെ ഭീഷിണിപ്പെടുത്തി തിരിച്ചയയച്ചതായി പ്രദീപ് പറഞ്ഞു. പ്രശ്നം ഉമ്മന്‍ചാണ്ടിയുടെ അടുക്കല്‍ പറഞ്ഞുവെങ്കിലും തൊട്ടടുത്ത ദിവസം തന്നെ കുറെയാളുകള്‍ സ്ഥാപനത്തിന്റെ സമീപത്ത് കൊടി നാട്ടി. പ്രവര്‍ത്തന സജ്ജമായ യൂണിറ്റിന് പോലീസ് സംരക്ഷണം തേടി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചായത്ത് കമ്മിറ്റിയില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ലൈസന്‍സ് നല്‍കുന്നതിനെ എതിര്‍ത്തപ്പോള്‍ ബാക്കിയുള്ള പാര്‍ട്ടിയില്‍പ്പെട്ട അംഗങ്ങള്‍ അനുകൂലമായി നിലകൊണ്ടു.
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും യൂത്ത് കോണ്‍ഗ്രസ് നേതാവിന്‍െ പിതാവുമായ ജോയി കൊറ്റത്തിന്റെ സ്വാധീനം മൂലമാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ എതിര്ത്തതതെന്ന് പ്രദീപ് ആരോപിക്കുന്നു. എന്നാല്‍ ഇതര പാര്ട്ടിക്കാര് ചേര്‍ന്ന് ലൈസന്‍സ് നല്കാന് നിര്‍ദ്ദേശിച്ചിട്ടും ഭരണ നേതൃത്വം തയ്യാറായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: